-->
ധാക്ക :ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്‍മാറി. സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.
ടൂർണമെന്റിൽ ബംഗ്ലാദേശിന് പകരക്കാരായി സ്കോട്ട്ലൻഡിന് നറുക്ക് വീഴുമെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശ് ഇന്ത്യയിൽതന്നെ മത്സരങ്ങൾ കളിക്കണമെന്നും തയ്യാറല്ലെങ്കിൽ പകരം സ്കോട്ട്ലൻഡിനെ പരിഗണിക്കുമെന്നുമാണ് ഐസിസി നേരത്തെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിലും ലോകകപ്പിൽ ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്‌ലൻഡ് കളിക്കും . റാങ്കിങ്ങിൽ മുന്നിലുള്ളതിനാലാണ് സ്കോട്ട്‌ലൻഡിന് അവസരം ലഭിക്കുക.
ടീമിന്റെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യാന്തരക്രിക്കറ്റ് കൗണ്‍സിൽ ഇതു പരിഗണിച്ചില്ല. നിലവിലെ ഷെഡ്യുൾ പ്രകാരം തന്നെ മുന്നോട്ട് പോകാനായിരുന്നു ഐസിസിയുടെ തീരുമാനം. ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് അറിയിക്കണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ഐസിസി അറിയിച്ചത്. ഇതിന് പിന്നാലെ താരങ്ങളുമായും സര്‍ക്കാരിന്‍റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലുമായും കൂടിക്കാഴ്ച നടത്തിയശേഷം ബിസിബി പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനില്ലെന്നും പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്.