-->
തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കേരളം വലിയ പുരോഗതി നേടിയെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായ നടത്തിയ നയപ്രഖ്യാപനത്തില്‍ കേരളത്തെ പുകഴ്ത്തിയുള്ള ഭാഗവും കേന്ദ്രത്തെ വിമര്‍ശിച്ചുള്ള ഭാഗവും വായിച്ചു.
തൊഴിലുറപ്പ് പദ്ധതി ഭേദഗതി ഉള്‍പ്പെടെ കേന്ദ്ര സാമ്പത്തിക നയങ്ങള്‍ക്കുമെതിരായ വിമര്‍ശനഭാഗം ഗവര്‍ണര്‍ വായിച്ചു. കേരളസര്‍ക്കാരിന്റെ അതിദാരിദ്ര്യനിര്‍മാര്‍ജനം പ്രഖ്യാപിച്ചായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നുണ്ടെന്നും പൊതുവിപണിയില്‍ നിന്നുള്ള വായ്പയില്‍ 17000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയെന്നും പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനത്തിന്റെ വികസനത്തില്‍ ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാള്‍ കുറവാണെന്നും നയപ്രഖ്യാപന പ്രസംഗം.
സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. സംസ്ഥാനം പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. കേരളം സാമൂഹ്യസൗഹാര്‍ദ്ദത്തിന്റെ നാടാണ്. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായുള്ള ഭവന പദ്ധതിയും പൂര്‍ത്തീകരണത്തോട് അടുക്കുന്നു. നെല്ലിന് ഏറ്റവും ഉയര്‍ന്ന താങ്ങു വില നല്‍കുന്നത് കേരളമാണ്. മത്സ്യത്തൊഴിലാളി ക്ഷേമം സംസ്ഥാനത്തിന്റെ പ്രധാനലക്ഷ്യം. തീരമേഖലയിലെ പാര്‍പ്പിടവും വിദ്യാഭ്യാസവും മുന്‍ഗണന നല്‍കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ടെന്നും പറഞ്ഞു.
ഡിജിറ്റല്‍ ഡിവൈഡ് ഒഴിവാക്കി എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത നല്‍കി. ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കിയെന്നും പറഞ്ഞു. കേരളം സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പദ്ധതികള്‍ നടപ്പാക്കി. കഴിഞ്ഞ 10 വര്‍ഷമായി ക്രമസമാധന പരിപാലനം മെച്ചപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോഡ് ഷെഡിംഗ് ഉണ്ടായിട്ടില്ല. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ തടയുന്നതിന് നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്നും മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും പറഞ്ഞു.
അതേസമയം കേന്ദ്രനയങ്ങളെ എണ്ണിപ്പറഞ്ഞുള്ള വിമര്‍ശനവും നടത്തി. കേന്ദ്ര നടപടികള്‍ മൂലമുള്ളസാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. കേന്ദ്രത്തിന്റെ ഈ വെട്ടിക്കുറവ് ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ധനകാര്യ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഫെഡറലിസത്തിനെതിരാണെന്നും പറഞ്ഞു. കേന്ദ്രവിഹിതം നൂറില്‍നിന്ന് 60% ആക്കി കുറച്ചു. സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന രീതിയില്‍ തൊഴിലുറപ്പ് ഭേദഗതി കേന്ദ്രം കൊണ്ടുവന്നു. തൊഴിലുറപ്പ് പദ്ധതി പഴയപടിയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.