-->
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങാനിരിക്കെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ തുടങ്ങി. ജനപ്രിയ ബജറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷ. അവതരിപ്പിക്കുക പ്രായോഗിക ബജറ്റായിരിക്കുമെന്ന് ധനമന്ത്രി വയക്തമാക്കി. എല്ലാവരേയൂം ബജറ്റില്‍ പരിഗണിക്കുമെന്നും ഘട്ടംഘട്ടമായി കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും നല്ല കേരളം കെട്ടിപ്പടുക്കുമെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും പറഞ്ഞു.
എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന ജനപ്രിയ ബജറ്റ് ആയിരിക്കും ഇതെന്നാണ് സൂചന. തുടര്‍ച്ചയായി അഞ്ചാമത്തെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ 500 രൂപ കൂടി കൂടുമെന്നാണ് കരുതുന്നത്. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഇല്ലാതെ മാറ്റുമെന്നും ജീവനക്കാര്‍ക്ക് ശമ്പ്‌ള പരിഷ്‌ക്കരണവും നടത്തുമെന്നും പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ ആകുമെന്നും പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനമാണ് മറ്റൊരു പ്രതീക്ഷ.
നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ്, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്ക് മെട്രോ, വയോജനങ്ങളുെട സംരക്ഷണത്തിന് സില്‍വര്‍ ഇക്കണോമി, റബിന്റെ തറവില കൂട്ടുക, നെല്ല് കര്‍ഷകര്‍ക്കുള്ള പാക്കേജുകള്‍, സ്റ്റാര്‍ട്ടപ്പുകളുടെ വികസനം, വിദേശ െതാഴില്‍ പരിശീലനം, കേവല ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ലൈഫ് മിഷന്‍, കിഫ്ബിയുടെ പുതിയ പദ്ധതികള്‍, സ്ത്രീ സുരക്ഷ, കണക്ട് ടൂ വര്‍ക്ക് സ്‌കോളര്‍ഷിപ്പ് കരുതല്‍ വിഹിതം തുടങ്ങിയ കാര്യങ്ങളെല്ലാം ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ വെച്ചിരിക്കുന്നത്.
ആഭ്യന്തര ഉത്പാദനം 9.3 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നു. മൊത്തം വരുമാനം 1,24,861.07 കോടിയായി കൂടിയതായും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ തന്നത് വരുമാനം 2.7 ശതമാനം വര്‍ദ്ധിച്ചു. കാര്‍ഷിക, മത്സ്യ മേഖലയിലും വളര്‍ച്ചയുണ്ടായി. കാര്‍ഷികമേഖലയിലെ വളര്‍ച്ച 1.25 ശതമാനത്തില്‍ നിന്നും 2.14 ആയി ഉയര്‍ന്നു. മത്സ്യമേഖല നെഗറ്റീവ് വളര്‍ച്ചയില്‍ നിന്ന് 10.55 ശതമാനം വളര്‍ച്ച നേടി. എന്നാല്‍ കേന്ദ്ര വിഹിതം 6.15 ശതമാനമായി കുറഞ്ഞു.