-->
ആലപ്പുഴ: എന്‍.എസ്.എസുമായുള്ള ഐക്യനീക്കങ്ങള്‍ക്കു രൂപം നല്‍കാന്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ സംയുക്‌തയോഗം നാളെ ആലപ്പുഴയില്‍ നടക്കും.
യൂണിയന്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ബോര്‍ഡംഗങ്ങള്‍, അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്‌ഥാന ഭാരവാഹികള്‍ എന്നിവരുടെ സംയുക്‌തയോഗമാണ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും.
അതിനിടെ, പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്തെത്തി. എസ്.എന്‍.ഡി.പി. യോഗത്തെ വി.ഡി. സതീശന്‍ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്‌തമാക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്‌ഥയാണ് സതീശന്റേത്. ഈഴവരെ മാത്രമല്ല എല്ലാ മത-സാമുദായിക സംഘടനകളെയും നേരിട്ടും അല്ലാതെയും ആക്ഷേപിക്കുന്ന നിലപാടാണ് സതീശന്‍ സ്വീകരിക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെയും അറിവോടെയാണോ നീക്കമെന്നു സതീശന്‍ വ്യക്‌തമാക്കണം.
ഗുരുദേവ ദര്‍ശനങ്ങളെയാണു സതീശന്‍ ആക്ഷേപിക്കുന്നത്. ഇതാദ്യമായല്ല സതീശന്‍ എസ്.എന്‍.ഡി.പി. യോഗത്തെ ആക്ഷേപിക്കുന്നത്. പറവൂരില്‍ ഉള്‍പ്പടെ ഈഴവ സമുദായത്തിന്റെ പിന്തുണ മറന്നാണ് നീക്കങ്ങള്‍. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്‌മയുടെയും കാലത്തേക്കു കേരളത്തെ തിരികെ കൊണ്ടുപോകാനാണു സതീശന്റെ ശ്രമം.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു വീമ്പിളക്കിയ സതീശന്‍ എസ്.എസ്.എസ്. ആസ്‌ഥാനത്ത് ഒന്നര മണിക്കൂര്‍ തിണ്ണ നിരങ്ങിയ കഥ പുറത്തു വന്നു കഴിഞ്ഞു. കൊച്ചിയില്‍ സിറോ മലബാര്‍ സഭയുടെ സിനഡ് നടന്നപ്പോള്‍ അവിടെ മറ്റൊരു കാറില്‍ ആരും അറിയാതെ സതീശന്‍ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖമാണിത്. എസ്.എന്‍.ഡി.പി. യോഗത്തെ ആക്ഷേപിക്കുന്ന സതീശന്‍, ശിവഗിരിയില്‍ പ്രസംഗിക്കാന്‍ പോയപ്പോള്‍ എന്തുകൊണ്ട് ഇതേ നിലപാട് സ്വീകരിച്ചില്ല. അതു സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.