-->
രണ്ടര പതിറ്റാണ്ടിലേറെ നീണ്ട താക്കറെ കുടുംബത്തിന്റെ ആധിപത്യത്തിന് മുംബൈയിൽ അന്ത്യമാകുകയാണ്. കഴിഞ്ഞ 28 വർഷത്തിന് ശേഷം താക്കറെ കുടുംബത്തിന്റെ പിന്തുണയില്ലാത്ത ഒരു മേയർ മുംബൈ നഗരത്തിന് ലഭിച്ച സന്തോഷമാണ് കാവിപ്പട ഏറ്റെടുക്കുന്നത്. മുംബൈ കോർപറേഷൻ (ബിഎംസി) ഭരണം ബിജെപി പിടിച്ചതിന്റെ സന്തോഷത്തിലാണ് ബി.ജെ.പി അനുഭാവികള്‍. ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രമായ മുംബൈയുടെ ഭരണം ഇനി ഭാരതീയ ജനതാ പാർട്ടിയുടെയും ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെയും കൈകളിലേക്ക് എത്തുകയാണ്.
ഇപ്പോഴിതാ ഈ വിജയത്തില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുകയാണ് നടിയും എംപിയുമായ കങ്കണ റണാവത്ത്. പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെയും കങ്കണ അഭിനന്ദിച്ചിട്ടുമുണ്ട്.
‘‘മഹാരാഷ്ട്ര ബിഎംസി തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. കാവിപ്പടയുടെ ഈ അവിശ്വസനീയമായ വിജയംനേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജി, മഹാരാഷ്ട്രയിലെ മുഴുവൻ ബിജെപി കുടുംബത്തെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് നമുക്കെല്ലാവർക്കും ഒരു വലിയ വിജയമാണ്.
എന്നെ അധിക്ഷേപിച്ച, എന്റെ വീട് പൊളിച്ചുമാറ്റിയ, എന്നെ ചീത്ത വിളിച്ച, മഹാരാഷ്ട്ര വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയവരെ ഇന്ന് മഹാരാഷ്ട്ര മഹാരാഷ്ട്ര കൈവിട്ടിരിക്കുന്നു.
ഭീഷണിപ്പെടുത്തുന്നവര്‍ക്കും സ്ത്രീവിരുദ്ധർക്കും സ്വജനപക്ഷപാത മാഫിയകള്‍ക്കും ജനങ്ങള്‍ പുറത്തേക്കുള്ള വഴി കാണിച്ചതില്‍, അവരുടെ ശരിയായ സ്ഥാനം കാണിച്ചു കൊടുത്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്...’’ കങ്കണ റണാവത്ത് പറഞ്ഞു. 2020ല്‍ ശിവസേന അധികാരത്തിലിരുന്നപ്പോള്‍ ബ്രിഹൻമുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ച് മാറ്റിയത് വലിയ വിവാദമായിരുന്നു. അതിനെക്കുറിച്ചാണ് കങ്കണ സംസാരിച്ചിരിക്കുന്നത്. മുന്‍പ് വീട് പൊളിച്ച സമയത്ത് കങ്കണ സംസാരിച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
മുംബൈയിലെ 227 സീറ്റുകളില്‍ 90 സീറ്റുകളില്‍ ബിജെപിയാണ് മുന്നില്‍. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 29 ഇടത്ത് ലീഡ് ചെയ്യുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 60 ഇടത്ത് ലീഡുണ്ട്. ആകെ 1700 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
മുംബൈ നഗരത്തിന്റെ ഭരണം നഷ്ടമായെങ്കിലും ശക്തമായ പോരാട്ടം മഹായുതിയോട് കാഴ്ച വയ്ക്കാൻ ഉദ്ധവ് താക്കറേയ്ക്ക് കഴിഞ്ഞു. പരമ്പരാഗത സേനാ വോട്ടുകള്‍ ഉദ്ധവിനൊപ്പം നിന്നതായാണ് വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്. ബിജെപി - ശിവസേന ഷിൻഡെ സഖ്യത്തിന് കേവല ഭൂരിപക്ഷമായ 114 എത്താനായെങ്കിലും ഏക്നാഥ് ഷിൻഡേയുടെ പാർട്ടിയുടെ തിളക്കം മങ്ങി. മഹായുതിയില്‍ ബിജെപിയുടെ അപ്രമാദിത്വം തെളിയിക്കുന്നതായിരുന്നു ബിഎംസി തെരഞ്ഞെടുപ്പ്.