-->
ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ എൽഡി ക്ലർക്ക് പിടിയില്‍. സംഗീതാണ് അറസ്റ്റിലായത് ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14.93 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. സ്പെഷ്യൽ ഓഡിറ്റിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്.
ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ സംഗീതിനെ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. ഇന്ന് കേസന്വേഷിക്കുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.
ബോർഡിന്‍റെ കെടുകാര്യസ്ഥത മുതലാക്കിയും വ്യാജ രേഖകള്‍ ഉപയോഗിച്ചുമാണ് ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ ക്ലർക്കായ സംഗീത് പണം തട്ടിയെടുത്തത്. ബോർഡിനുണ്ടായ ഗുരുതര വീഴ്ചയാണ് പണം നഷ്ടമാകാൻ കാരണമെന്ന് സ്പെഷ്യൽ ഓഡിറ്റിൽ പറയുന്നു. കേരള ലോട്ടറി വിൽക്കുന്ന ലക്ഷകണക്കിന് വരുന്ന ഏജൻ്റുമാരും വിൽപ്പനക്കാരും പ്രതിമാസം അടയ്ക്കുന്ന പണമാണ് തട്ടിയത്. സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിന് തുടർന്ന് 2013 മുതൽ 2020 വരെ നടത്തിയ സ്പെഷ്യൽ ഓഡിറ്റിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തു വന്നത്.