-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് നടന്‍ ശിവകാര്‍ത്തികേയന്‍. കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍ വെച്ചാണ് പൊങ്കല്‍ ആഘോഷം നടന്നത്.
ആഘോഷത്തില്‍ ശിവകാര്‍ത്തികേയന്റെ കുടുംബവും നടന്‍ രവി മോഹനും അദ്ദേഹത്തിന്റെ സുഹൃത്ത് കെനീഷ ഫ്രാന്‍സിസും സംഗീത സംവിധായകന്‍ ജി.വി പ്രകാശ് കുമാറും പങ്കെടുത്തു.
പൊങ്കല്‍ ആശംസകള്‍ നേരുന്നതിനൊപ്പം തന്റെ ഏറ്റവും പുതിയ ചിത്രം പരാശക്തിയുമായി ഉയര്‍ന്നു വരുന്ന വിവാദങ്ങളിലും ശിവകാര്‍ത്തികേയന്‍ പ്രതികരിച്ചു.
"എല്ലാവര്‍ക്കും പൊങ്കല്‍ ആശംസകള്‍.
പരാശക്തിയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്. പൊങ്കല്‍ ഡല്‍ഹിയിലാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രിയെ ആദ്യമായാണ് കാണുന്നത്. നമുക്കിടയിൽ പോസിറ്റിവിറ്റി പടരട്ടെ, ഒരു വിവാദവുമില്ല. ആളുകൾ അത് മനസ്സിലാക്കുകയും ശരിയായ രീതിയിൽ എടുക്കുകയും ചെയ്യുന്നു. ഞങ്ങൾ ഉദ്ദേശിച്ചത് ജനങ്ങളിലേക്ക് എത്തുക എന്നതാണ്.
അവർ സിനിമ മുഴുവനായി കണ്ടാൽ അവർക്ക് കാര്യം മനസ്സിലാകും. എനിക്ക് പ്രത്യേകിച്ച് പ്രൊപ്പഗാണ്ട ഒന്നുമില്ല. വിജയ്‌യുടെ രാഷ്ട്രീയ യാത്രയ്ക്ക് വ്യക്തിപരമായും സോഷ്യൽ മീഡിയയിലൂടെയും ഞാൻ ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിന്റെ സിനിമ ഉടൻ റിലീസ് ചെയ്യും".- ശിവകാർത്തികേയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പരാശക്തിക്കെതിരെ തമിഴ്‌നാട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരാശക്തി നിരോധിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ചിത്രത്തില്‍ ചരിത്രപരമായ സംഭവങ്ങളെ വളച്ചൊടിക്കുകയാണെന്നും കോണ്‍ഗ്രസിനെയും തമിഴ് ഭാഷയെയും മോശമായി ചിത്രീകരിക്കുന്നുവെന്നുമാണ് ആരോപണം.