-->
രാജ്യാന്തര മര്യാദകളെ വെല്ലുവിളിച്ചുകൊണ്ട് മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഡോണള്‍ഡ് ട്രംപിന്റെ നയം ലോകസമാധാനത്തിന് ഭീഷണിയാകുന്നു. വെനസ്വേലയില്‍ പയറ്റിയ അതേ തന്ത്രം ഇറാനിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് ജനാധിപത്യത്തോടുള്ള സ്‌നേഹമല്ല, മറിച്ച് ആധിപത്യം ഉറപ്പിക്കാനുള്ള വെമ്പലാണെന്ന് വ്യക്‌തം.
ഇറാനില്‍ പണപ്പെരുപ്പത്തിനും കറന്‍സി മൂല്യതകര്‍ച്ചയ്‌ക്കുമെതിരേ തെരുവിലിറങ്ങിയ ജനങ്ങളുടെ രോഷം രാജ്യം കണ്ട വലിയൊരു പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. 700-ലധികം മനുഷ്യജീവനുകള്‍ പൊലിഞ്ഞ (അനൗദ്യോഗിക കണക്ക് പ്രകാരം 2000) ഈ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് സ്വീകരിക്കേണ്ടത് സംയമനത്തിന്റെ ഭാഷയായിരുന്നു. എന്നാല്‍, സഹായം ഉടന്‍ എത്തും എന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇറാനെ മറ്റൊരു യുദ്ധക്കളമാക്കാനുള്ള പുറപ്പാടാണോ എന്ന സംശയം ജനിപ്പിക്കുന്നു.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാത്ത ട്രംപിന്റെ രീതി പുതിയതല്ല. കുറച്ചുനാള്‍ മുമ്പ് വെനസ്വേലയുടെ കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് ലോകത്തിന് മുന്നില്‍ വലിയ പരിഹാസമായി മാറിയതാണ്. വെനസ്വേലയുടെ ഔദ്യോഗിക ഭരണാധികാരിയെ അവഗണിച്ച് തന്നെത്തന്നെ ആക്‌ടിങ് പ്രസിഡന്റ് എന്ന് വിശേഷിപ്പിക്കാന്‍ പോലും മടിക്കാത്ത ട്രംപിന്റെ ആത്മവിശ്വാസം അല്‌പത്തമായിട്ടാണ് നയതന്ത്ര ലോകം കണ്ടത്. ഒരു പരമാധികാര രാഷ്ര്‌ടത്തിലെ ഭരണാധികാരി ആര് എന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ്, അല്ലാതെ വൈറ്റ് ഹൗസിലിരിക്കുന്ന വ്യക്‌തിയല്ല.
ഇറാനിലും സമാനമായ ഇടപെടലാണ് ട്രംപ് ലക്ഷ്യമിടുന്നത്. പ്രക്ഷോഭകാരികളോട് സ്‌ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഒരു സമാധാനപ്രേമിയായ ഭരണാധികാരിക്ക് ചേര്‍ന്നതല്ല. രാജ്യാന്തര നിയമങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട് ഇത്തരം ഇടപെടലുകള്‍ നടത്തുന്നതിലൂടെ ട്രംപ് ചെയ്യുന്നത് ആ രാജ്യത്തെ കൂടുതല്‍ അരാജകത്വത്തിലേക്ക് തള്ളിവിടുക എന്നതാണ്.
പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഇറാനെ ശിക്ഷിക്കാന്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത് ക്രൂരമായ സാമ്പത്തിക നീക്കങ്ങളാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന ഏത് രാജ്യവും അമേരിക്കയുമായി വ്യാപാരം നടത്തുമ്പോള്‍ 25 ശതമാനം താരിഫ് അധികം നല്‍കണമെന്ന ഭീഷണി ആധുനിക ലോകത്തിന് ചേര്‍ന്നതല്ല. ചൈന, യു.എ.ഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളെപ്പോലെ ഇന്ത്യയെയും ഇത് കാര്യമായി ബാധിക്കും.
ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്ന ജനങ്ങളെ സഹായിക്കാനെന്ന പേരില്‍ നടത്തുന്ന ഈ സാമ്പത്തിക യുദ്ധം യഥാര്‍ത്ഥത്തില്‍ അവിടുത്തെ സാധാരണക്കാരെ തന്നെയാണ് കൂടുതല്‍ ദുരിതത്തിലാക്കുന്നത്. ഉപരോധങ്ങള്‍ കൊണ്ട് ഒരു ജനതയെ തകര്‍ത്ത് ഭരണമാറ്റം കൊണ്ടുവരാമെന്നത് അമേരിക്കയുടെ പഴയതും പരാജയപ്പെട്ടതുമായ മോഹമാണ്.
ഇറാനെതിരായ ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനം ഇന്ത്യയുടെ ഇന്ധന വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ഇരട്ട പ്രഹരമാണ്.
ഇറാനില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുകയോ, ഇറാനുമായി വ്യാപാരം നടത്തുന്നവര്‍ക്ക് 25% താരിഫ് നല്‍കേണ്ടി വരികയോ ചെയ്‌താല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരും. ഇത് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. എണ്ണ ഇറക്കുമതിക്കായി കൂടുതല്‍ വിദേശ നാണ്യം ചെലവാക്കേണ്ടി വരുന്നത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിപ്പിക്കും. ഇത് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതിലേക്ക് നയിക്കും.
കുറഞ്ഞ നിരക്കിലും ദീര്‍ഘകാല വായ്‌പാ അടിസ്‌ഥാനത്തിലും ഇറാന്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമാകും. ഇത് മറ്റ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കും.
ഇന്ത്യ ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടിയും, ഇറാനുമായുള്ള 75 വര്‍ഷത്തെ നയതന്ത്ര ബന്ധവും നിര്‍ണായകമായ ഘട്ടത്തിലാണ്. ചബാഹര്‍ തുറമുഖം പോലുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പദ്ധതികള്‍ ഇറാനുമായി ബന്ധപ്പെട്ടു കിടക്കുന്നു. ട്രംപിന്റെ കടുംപിടുത്തം ഇന്ത്യയെ ഇറാനുമായുള്ള വ്യാപാരം കുറയ്‌ക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് നമ്മുടെ വിദേശനയത്തിന്റെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ഇറാനിലെ ജനങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഗൗരവകരമാണ്. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നതും ഇന്റര്‍നെറ്റ് വിചേ്‌ഛദിക്കുന്നതും ജനാധിപത്യ വിരുദ്ധം തന്നെയാണ്. എന്നാല്‍, അതിന് പരിഹാരം കാണേണ്ടത് ഇറാനിലെ ജനങ്ങളാണ്. പുറത്തുനിന്നുള്ള അധിനിവേശമോ പ്രകോപനമോ ഇറാനെ മറ്റൊരു സിറിയയോ ലിബിയയോ ആക്കി മാറ്റാനേ ഉപകരിക്കൂ.
വെനസ്വേലയിലായാലും ഇറാനിലായാലും അവിടുത്തെ ഭരണാധികാരികളെ തിരഞ്ഞെടുക്കാനും പുറത്താക്കാനുമുള്ള അധികാരം അവിടുത്തെ പൗരന്മാര്‍ക്ക് മാത്രമുള്ളതാണ്. സ്വയം പ്രഖ്യാപിത രക്ഷകവേഷം കെട്ടി ട്രംപ് നടത്തുന്ന ഇത്തരം ഇടപെടലുകള്‍ രാജ്യാന്തര മര്യാദകളുടെ നഗ്നമായ ലംഘനമാണ്. സമാധാനവും ജനാധിപത്യവുമാണ് ലോകത്തിന് വേണ്ടത്, അല്ലാതെ എപ്പോഴും തയാറായ നിറച്ചു വച്ച തോക്കുകളല്ല.
എ.ഐ.സി. റഹീം