-->
രാജ്യത്തെ തെരുവുകളില്‍ സാധാരണക്കാരന്റെ ജീവനും സുരക്ഷയും ചോദ്യചിഹ്നമായി മാറുന്ന സാഹചര്യത്തില്‍, സുപ്രീം കോടതി നടത്തിയ പുതിയ നിരീക്ഷണങ്ങള്‍ ഭരണകൂടങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കും മൃഗസ്‌നേഹികള്‍ക്കും ഒരുപോലെ നല്‍കുന്ന ശക്‌തമായ താക്കീതാണ്. തെരുവുനായ്‌ക്കളുടെ കടിയേറ്റ് മരണം സംഭവിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ സംസ്‌ഥാന സര്‍ക്കാരുകളില്‍ നിന്ന് ഭീമമായ നഷ്‌ടപരിഹാരം ഈടാക്കുമെന്നും, നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് വ്യക്‌തിപരമായ ഉത്തരവാദിത്തം നിശ്‌ചയിക്കുമെന്നുമുള്ള കോടതിയുടെ നിലപാട് ഈ വിഷയത്തിലെ നിയമപരമായ സമീപനങ്ങളില്‍ വലിയ മാറ്റത്തിന് വഴിതുറക്കുന്നതാണ്. ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്‌ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ കേവലം വൈകാരികമായ ഒന്നല്ല, മറിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണമാണ്.
തെരുവുനായ്‌ക്കളുടെ ആക്രമണങ്ങള്‍ പൗരന്മാരില്‍ ഉണ്ടാക്കുന്ന ആഘാതം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണെന്ന കോടതിയുടെ നിരീക്ഷണം അതീവ ഗൗരവമുള്ളതാണ്. മരണം മാത്രമല്ല, ശാരീരികമായ വൈകല്യങ്ങളും കടിയേറ്റുണ്ടാകുന്ന മാനസികാഘാതവും ഒരു വ്യക്‌തിയുടെ ജീവിതത്തെ തകിടം മറിക്കുന്നു. ഇവിടെയാണ് സംസ്‌ഥാന സര്‍ക്കാരുകളുടെയും മുന്‍സിപ്പല്‍ അധികൃതരുടെയും പരാജയം പ്രകടമാകുന്നത്. 2023-ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) ചട്ടങ്ങള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ കാണിക്കുന്ന നിസ്സംഗതയാണ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയതെന്ന് കോടതി തുറന്നടിച്ചു. വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയ നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്‌ഥരെയും ഭരണകൂടങ്ങളെയും ഇനിമുതല്‍ കണക്കുപറയിപ്പിക്കുമെന്ന കോടതിയുടെ മുന്നറിയിപ്പ് ഭരണപരമായ ഉദാസീനതയ്‌ക്കുള്ള മരുന്നാണ്.
മൃഗങ്ങളോടുള്ള കാരുണ്യം ഭരണഘടനാപരമായ മൂല്യമാണെങ്കിലും , അത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുത് എന്ന കര്‍ശനമായ സന്ദേശമാണ് കോടതി നല്‍കുന്നത്. തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം ഏറെ പ്രസക്‌തമാണ്. പൊതുയിടങ്ങളില്‍ നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കി അവയെ കൂട്ടംകൂടാന്‍ പ്രേരിപ്പിക്കുകയും, എന്നാല്‍, അവ മറ്റുള്ളവരെ ആക്രമിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ല. നായ്‌ക്കളെ സ്‌നേഹിക്കുന്നവര്‍ അവയെ സ്വന്തം വീടുകളിലോ വളപ്പുകളിലോ സംരക്ഷിച്ച് വളര്‍ത്തുകയാണ് വേണ്ടതെന്നും, അല്ലാത്തപക്ഷം പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതിനും ആക്രമിക്കുന്നതിനും അവരെക്കൂടി ഉത്തരവാദികളാക്കേണ്ടി വരുമെന്നും കോടതി വ്യക്‌തമാക്കുന്നു.
കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ എന്ത് ക്രിയാത്മകമായ നടപടികളാണ് സ്വീകരിച്ചതെന്ന ചോദ്യം കോടതി ഉയര്‍ത്തിയിട്ടുണ്ട്. വന്ധ്യംകരണ പദ്ധതികള്‍ പലപ്പോഴും ഫയലുകളില്‍ മാത്രം ഒതുങ്ങുന്നതാണ് ഇന്ത്യയിലെ പതിവ്. ശാസ്‌ത്രീയമായ വന്ധ്യംകരണം, കൃത്യമായ വിവരശേഖരണം, നായ്‌ക്കള്‍ക്കായി നിശ്‌ചയിക്കപ്പെട്ട ഫീഡിങ് സോണുകള്‍, വന്യമായ ആക്രമണസ്വഭാവമുള്ള നായ്‌ക്കളെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് വ്യക്‌തമായ കര്‍മപദ്ധതി കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള നിയമങ്ങളെ ദുര്‍ബലപ്പെടുത്തുകയല്ല, മറിച്ച് അവ അക്ഷരംപ്രതി നടപ്പിലാക്കുകയാണ് കോടതിയുടെ ലക്ഷ്യം.
കേരളത്തെ സംബന്ധിച്ചിടത്തോളം ഈ കോടതി നിരീക്ഷണങ്ങള്‍ അതീവ പ്രസക്‌തമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ രാജ്യം തന്നെ ഉറ്റുനോക്കിയ അത്യന്തം ദാരുണമായ സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കണ്ണൂരില്‍ സംസാരശേഷിയില്ലാത്ത നിഹാല്‍ എന്ന കൊച്ചുബാലനെ തെരുവുനായ്‌ക്കള്‍ കടിച്ചു കീറിക്കൊന്നതും, കോട്ടയത്തും തിരുവനന്തപുരത്തും വയോധികര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും നേരെ നടന്ന അതിക്രൂരമായ ആക്രമണങ്ങളും മലയാളിയുടെ പൊതുബോധത്തില്‍ ഇന്നും മായാത്ത മുറിവുകളാണ്. തെരുവുനായ്‌ക്കളുടെ കടിയേറ്റ് മരണം സംഭവിക്കുകയോ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുമ്പോള്‍, കേവലം അനുശോചനങ്ങളില്‍ ഒതുങ്ങുന്ന സര്‍ക്കാര്‍ നടപടികള്‍ ഇനി മതിയാകില്ലെന്ന് കോടതി വ്യക്‌തമാക്കുന്നു. പൗരന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്ന സംസ്‌ഥാനം ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നത് ഭരണകൂടത്തിനുള്ള താക്കീതാണ്.
വന്ധ്യംകരണം, പ്രതിരോധ കുത്തിവയ്‌പ് തുടങ്ങിയ നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്‌ഥരെയും ഭരണകൂടങ്ങളെയും ഇനിമുതല്‍ കണക്കുപറയിപ്പിക്കും. കേരളത്തില്‍ വന്ധ്യംകരണ പദ്ധതികള്‍ പലപ്പോഴും ഫയലുകളിലും ഉദ്‌ഘാടനങ്ങളിലും ഒതുങ്ങിപ്പോകുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കുടുംബശ്രീയെ ഒഴിവാക്കിയതും ആവശ്യത്തിന് എ.ബി.സി. സെന്ററുകള്‍ ഇല്ലാത്തതും പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. വന്ധ്യംകരണത്തിനു ശേഷം നായ്‌ക്കളെ പഴയ ഇടങ്ങളില്‍ തന്നെ തുറന്നുവിടണമെന്ന നിയമം നിലനില്‍ക്കുമ്പോഴും, ആക്രമണകാരികളായ നായ്‌ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ഇപ്പോഴും നയപരമായ അവ്യക്‌തത തുടരുന്നു.
ഭരണകൂടത്തിന്റെ വീഴ്‌ചകള്‍ പരിഹരിക്കാന്‍ കോടതിക്ക് ഇടപെടേണ്ടി വരുന്നത് ജനാധിപത്യത്തിലെ ഭരണഘടനാപരമായ അനിവാര്യതയാണ്. തെരുവുനായ പ്രശ്‌നത്തെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷമായല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഭരണനിര്‍വ്വഹണത്തിന്റെ പരാജയമായാണ് കാണേണ്ടത്. ഇരകള്‍ക്ക് നല്‍കേണ്ടി വരുന്ന കനത്ത നഷ്‌ടപരിഹാരം സംസ്‌ഥാനങ്ങളുടെ ഖജനാവിനെ ബാധിക്കുമെന്ന അവസ്‌ഥ വരുമ്പോള്‍ മാത്രമേ ഉദ്യോഗസ്‌ഥവൃന്ദം ഉണര്‍ന്നു പ്രവര്‍ത്തിക്കൂ എന്ന ദുരവസ്‌ഥയ്‌ക്ക് കോടതിയുടെ ഇടപെടല്‍ അറുതി വരുത്തിയേക്കാം. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പൊതു ഇടങ്ങള്‍ ഭയരഹിതമായി ഉപയോഗിക്കാനുള്ള സാധാരണക്കാരന്റെ അവകാശം പുനഃസ്‌ഥാപിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.
കെ.ജെ. ജോര്‍ജ്