-->
അഭിനേതാവും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരകുടുംബമാണ്. കൃഷ്ണകുമാറിന്റെ കുടുംബം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഭാര്യ സിന്ധു കൃഷ്ണ മാത്രമല്ല മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും യൂട്യൂബിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരകുടുംബം യൂട്യൂബില്‍ നിന്നും സോഷ്യല്‍ മീഡിയയിലും വലിയ വരുമാനമാണ് നേടുന്നത്.
ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു, പക്ഷേ പരാജയപ്പെട്ടിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അടുത്തിടെ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ നടത്തിയ ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനും കേന്ദ്ര മന്ത്രിയുമായി ആശയവിനിമയം നടത്താനും കൃഷ്ണകുമാറിന് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ കേന്ദ്ര മന്ത്രി അമിത് ഷായ്ക്കൊപ്പം ചെലവഴിച്ച ഓര്‍മ്മകള്‍ പങ്കിടുകയാണ് കൃഷ്ണകുമാര്‍. സിന്ധു കൃഷ്ണയുടെ യൂട്യൂബ് വീഡിയോയിലൂടെയാണ് കൃഷ്ണകുമാര്‍ തന്റെ അനുഭവം പങ്കുവെച്ചത്. ടിവിയില്‍ കാണുന്ന ടഫായ മനുഷ്യന്‍ വളരെ സ്‌നേഹസമ്പന്നനും സോഫ്റ്റും ആയിരുന്നുവെന്നാണ് അമിത് ഷായെക്കുറിച്ച് കൃഷ്ണകുമാര്‍ പറഞ്ഞത്.
‘‘ഇന്ന് കുറേ കാര്യങ്ങള്‍ ശ്രീ അമിത് ഷായുമായി സംസാരിക്കാന്‍ കഴിഞ്ഞു. കോര്‍ കമ്മിറ്റി യോഗം കഴിഞ്ഞ് ഞാന്‍ പുറത്തു നില്‍ക്കുമ്പോള്‍ അദ്ദേഹം ‘കൃഷ്ണകുമാര്‍ കഹാ ഹേ’ എന്ന് ചോദിച്ചു. ഞാനിവിടെയുണ്ടെന്നു പറഞ്ഞപ്പോള്‍ അടുത്തേക്ക് വരാന്‍ അമിത് ഷാ പറഞ്ഞു. ഒരു ഫോട്ടോ എടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും മാത്രമായി ഒരു ഫോട്ടോ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൃഷ്ണകുമാര്‍ അടുത്തേക്ക് വരാന്‍ അദ്ദേഹം പ്രത്യേകം പറയുകയായിരുന്നു.
പാര്‍ട്ടിക്ക് വേണ്ടി നമ്മള്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ പറഞ്ഞു. ഇന്ന് ഞായറാഴ്ചയാണ്. എന്നിട്ടും ഞാന്‍ കേരളത്തില്‍ വന്നു. പാര്‍ട്ടി ജയിക്കണം. നമ്മുടെ പാര്‍ട്ടി ഭരണത്തില്‍ വരണം. ഞായറാഴ്ച ആയതുകൊണ്ട് എനിക്ക് വേണമെങ്കില്‍ കൊച്ചുമക്കളുടെ കൂടെ സമയം ചെലവഴിക്കാം. അദ്ദേഹത്തോട് കുറെ സംസാരിച്ചപ്പോള്‍ ഒരുപാട് സന്തോഷമായി. ടഫായ ഹോം മിനിസ്റ്ററെ എനിക്കിഷ്ടമാണ്. കാര്യങ്ങള്‍ നടപ്പാക്കാന്‍ ഇന്ന് ഇന്ത്യയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിനു ശേഷം ഏറ്റവും സ്‌ട്രോങ്ങ് ആയ ഹോം മിനിസ്റ്ററാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു മറുവശം ഇന്ന് കണ്ടു. ഞാനെന്റെ കാര്യങ്ങളെല്ലാം പറഞ്ഞു. വളരെ സോഫ്റ്റായ വശം.
ഫോട്ടോ ഒക്കെ എടുത്ത ശേഷം നാലു മക്കളുടെയും കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് പാര്‍ട്ടി കുറെയധികം സന്തോഷം തരാറുണ്ട്. സ്ഥാനങ്ങള്‍ തന്നിട്ടുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ച തന്നിട്ടുണ്ട്. എല്ലാ പാര്‍ട്ടികളിലും നല്ല കാര്യങ്ങളുണ്ട്, നല്ല നേതാക്കളുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും എല്ലാ നേതാക്കളെയും ഞാന്‍ ബഹുമാനിക്കുന്നുണ്ട്. നേതാവാകുന്നതും ഇലക്ഷനില്‍ ജയിക്കുന്നതും എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. ഞാന്‍ രണ്ട് ഇലക്ഷനില്‍ നിന്ന് തോറ്റുപോയ ഒരാളാണ്. ഇലക്ഷനില്‍ ജയിക്കുക എന്ന് പറയുന്നത് ഒരു പ്രത്യേക കഴിവാണ്. നേതാവാകുക എന്നു പറയുന്നത് ജനങ്ങളുടെ സ്വീകാര്യത ഉള്ളതുകൊണ്ടാണ്. എത്ര എതിരാളികള്‍ ആണെങ്കിലും നേതാക്കള്‍ നേതാക്കളാണ്...’’ കൃഷ്ണകുമാര്‍ വീഡിയോയിലൂടെ പറഞ്ഞു.
അമിത് ഷായെ കണ്ടതിനെക്കുറിച്ച് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയിലും കുറിപ്പ് പങ്കിട്ടിരുന്നു. ‘‘ചിലർ വരുമ്പോൾ ചരിത്രം വഴിമാറും...’ എന്ന വാക്കുകൾ കേരളത്തിന്റെ മണ്ണിൽ യാഥാർത്ഥ്യമാകുന്നു... ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ ശ്രീ അമിത് ഷാ ജി നൽകിയ ആവേശം കേരളത്തിലെ ഓരോ ബിജെപി പ്രവർത്തകന്റെയും ഹൃദയത്തിലും സിരകളിലും പടർന്നുകഴിഞ്ഞു. ഇത് വെറുമൊരു സന്ദർശനമല്ല, അഴിമതിക്കും പ്രീണനത്തിനുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ വിളംബരമാണ്. ജയ് ഹിന്ദ്...’’ എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചിരിക്കുന്നത്.