-->
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്‌ളീങ്ങളുടെ ജനസംഖ്യ കൂടാന്‍ കാരണം പ്രത്യുല്‍പ്പാദന നിരക്കല്ല ബംഗ്‌ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ഇപ്പോള്‍ പ്രധാനമന്ത്രിയായ മോദി, 'നുഴഞ്ഞുകയറ്റക്കാര്‍' ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയും വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
1951 ല്‍ 9.8 ശതമാനമായിരുന്ന ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 2011-ല്‍ 14.2 ശതമാനമായി ഉയര്‍ന്നതായും ഹിന്ദുക്കളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന 'ജനസംഖ്യാ ജിഹാദ്' എന്ന വലതുപക്ഷ ആവാസവ്യവസ്ഥയുടെ ദീര്‍ഘകാല ഗൂഢാലോചന സിദ്ധാന്തത്തിന് വിരുദ്ധമാണ് അമിത്ഷായുടെ അഭിപ്രായം. ''മുസ്ലീം ജനസംഖ്യ 24.6 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു,'' വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ഷാ പറഞ്ഞു.
1951 ല്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 84 ശതമാനവും ഹിന്ദുക്കളായിരുന്നുവെന്നും മുസ്ലീങ്ങള്‍ 9.8 ശതമാനമായിരുന്നു. അവസാന ജനസംഖ്യാ സെന്‍സസ് നടന്ന 2011 ല്‍ ഹിന്ദുക്കള്‍ 79 ശതമാനവും മുസ്ലീങ്ങള്‍ 14.2 ശതമാനവുമായിരുന്നെന്നും പറഞ്ഞു. 2011 ലെ സെന്‍സസ് പ്രകാരം അസമിലെ മുസ്ലീം ജനസംഖ്യയില്‍ 29.6 ശതമാനം വളര്‍ച്ചയുണ്ടായി. നുഴഞ്ഞുകയറ്റമില്ലാതെ ഇത് സാധ്യമല്ല. പശ്ചിമ ബംഗാളില്‍, ചില ജില്ലകളില്‍ മുസ്ലീങ്ങളുടെ ജനസംഖ്യ 40 ശതമാനമായും ചില അതിര്‍ത്തി ജില്ലകളില്‍ 70 ശതമാനമായും ഉയര്‍ന്നിട്ടുണ്ടെന്നും ഷാ പറഞ്ഞു.
വിഭജനത്തിനുശേഷം ഈ രാജ്യത്ത് സ്വമേധയാ താമസിച്ച മുസ്ലീങ്ങളുടെ പൗരത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ നിയമവിരുദ്ധമായി ഇവിടെ വരുന്നവരെ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കുമെന്നും പറഞ്ഞു. അതേസമയം ബിഎസ്എഫ് തന്റെ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം ഏതെങ്കിലും നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെങ്കില്‍ അത് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഷായുടെ പരാജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചിരുന്നു.
ഇതിന് കേന്ദ്രത്തിന് മാത്രം നുഴഞ്ഞുകയറ്റം തടയാന്‍ കഴിയില്ലെന്നും വോട്ട് ബാങ്കായി കാണുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് നടക്കുന്നതെന്നും നദീതീര അതിര്‍ത്തിയും കഠിനമായ ഭൂപ്രകൃതിയും കാരണം നുഴഞ്ഞുകയറ്റം തടയുന്നത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ടെന്നും പറഞ്ഞു. 2002-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയും മുസ്‌ളീങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന പ്രത്യുല്‍പാദന നിരക്കിനെക്കുറിച്ച് ഭയം ജനിപ്പിക്കുകയും കലാപാനന്തര ദുരിതാശ്വാസ ക്യാമ്പുകളെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി പരിഹസിക്കുകയും ചെയ്തിരുന്നു. 'ഹം പാഞ്ച്, ഹമാരേ പച്ചീസ്' എന്നായിരുന്നു പരിഹാസം. മുസ്ലീം പുരുഷന്മാര്‍ നാല് സ്ത്രീകളെ വീതം വിവാഹം കഴിക്കുകയും 25 കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് സൂചിപ്പിച്ചു.