-->
ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകഹൃദയം നേടിയ ശേഷം അവതാരകയായി മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും മനസ്സ് കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. അവതരണത്തിനൊപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ഒപ്പം എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മീനാക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെയായി മീനാക്ഷി ശ്രദ്ധിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന പോസ്റ്റകളിലൂടെയാണ്.
സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ മീനാക്ഷി, തന്റെ നിലപാടുകളിലൂടെയാണ് വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. മീനാക്ഷിയുടെ പോസ്റ്റുകളും വൈറലായി മാറാറുണ്ട്. കുറിക്കു കൊള്ളുന്ന മറുപടികളിലൂടേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ക്യാപ്ഷനുകളിലൂടേയുമെല്ലാം സോഷ്യല്‍ മീഡിയയയുടെ കയ്യടി നേടിയെടുക്കാറുണ്ട് മീനാക്ഷി. അഭിമുഖങ്ങളിലും മീനാക്ഷി പറയുന്ന നിലപാടുകള്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റസ് കോർണറില്‍ സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടതിന്റെ സന്തോഷം പങ്കിടുകയാണ്. നിയമസഭയുടെ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം തന്റെ അഭിമാനനിമിഷമാണിതെന്നും മീനാക്ഷി കുറിക്കുന്നു.
‘‘ഒരു 20 വയസ്സുകാരി ഇതില്‍പ്പരം എന്താണ് സ്വപ്നം കാണേണ്ടത്? ഇത് ഒരു സ്വപ്നത്തിനും അപ്പുറമാണ്... കേരള നിയമസഭയിലൂടെ... അഭിമാനത്തോടെ, ഉയര്‍ന്ന ആത്മവിശ്വാസത്തോടെ, തല ഉയർത്തിപ്പിടിച്ച് നടന്നു... ഇവിടെ ക്ഷണിക്കപ്പെട്ടത് എന്നെ ബഹുമാനിക്കുക മാത്രമല്ല, എന്നെ വളർത്തിയെടുക്കുകയും ചെയ്തു...ശക്തിയുടെയും വളർച്ചയുടെയും നിർഭയമായ ഇടപെടലിന്റെയും ഒരു നിമിഷം...ഞാൻ ആയിത്തീരുന്ന സ്ത്രീയിൽ അഭിമാനിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മീനാക്ഷി അനൂപ് ഈ സന്തോഷം പങ്കിട്ടിരിക്കുന്നത്. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റസ് കോർണറില്‍ ‘മീനാക്ഷിയോടൊപ്പം’ ഇന്ററാക്ടിവ് സെഷനില്‍ സംസാരിക്കാനാണ് മീനാക്ഷി ക്ഷണിക്കപ്പെട്ടത്.
സ്റ്റുഡന്റസ് കോർണറില്‍ ‘മീനാക്ഷിയോടൊപ്പം’ ഇന്ററാക്ടിവ് സെഷനില്‍ സംസാരിച്ച മീനാക്ഷി, സ്വന്തം അഭിപ്രായങ്ങള്‍ ആരെയും ഭയക്കാതെ എവിടെയും തുറന്ന് പറയണമെന്നും മറ്റുള്ളവർ എന്ത് പറയും എന്ന് ധരിച്ചു സ്വന്തം അഭിപ്രായങ്ങള്‍ പറയാതെയിരിക്കരുതെന്നും മീനാക്ഷി അനൂപ് പറഞ്ഞു. ‘‘കുട്ടികള്‍ സംശയങ്ങള്‍ ചോദിച്ചു വളരേണ്ടവരാണ്. അവർക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങള്‍ അവർ ചൂണ്ടി കാണിക്കുകയും വേണം. എന്തെങ്കിലും ഒരു കാര്യത്തില്‍ ഞാൻ അഭിപ്രായം പറയുന്നത് അത് വിവാദമാകണം എന്ന ലക്ഷ്യത്തോടെയല്ല. എനിക്ക് ശരി എന്ന് തോന്നുന്ന കാര്യമാണ് ഞാൻ പറയുന്നത്.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാണ് നാം ശ്രമിക്കേണ്ടത്. ഒരാളെയും അവരുടെ ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്. പണ്ട് സ്കൂളുകളില്‍ പഠിച്ച വർണാ പിരമിഡ് ഒക്കെ ഇന്ന് ചോദ്യചെയ്യപ്പെടേണ്ടവയാണ്. കുട്ടികളെ അവരുടെ നിലപാടുകള്‍ തുറന്നു പറയാൻ ആദ്യം പ്രോത്സാഹിപ്പിക്കേണ്ടത് അച്ഛനമ്മമാരാണ്.
വീടുകളില്‍ നിന്നാണ് അവർ ആദ്യപാഠങ്ങള്‍ പഠിക്കേണ്ടത്. എന്റെ അച്ഛനും അമ്മയും എന്റെ അഭിപ്രായങ്ങള്‍ മാനിക്കുന്നവരാണ്. അവർ ഒരിക്കലും അവരുടെ അഭിപ്രായങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കാറില്ല. നിലപാടുകള്‍ എന്നത് തീർത്തും വ്യക്തിപരമായ ഒന്നാണ്. ഓരോരുത്തരും അവരുടെ നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ചു നില്‍ക്കുകയാണ് വേണ്ടത്...’’ മീനാക്ഷി അനൂപ് പറഞ്ഞു.