-->
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2010 ല്‍ റിലീസ് ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയില്‍ പി.കെ. ബജീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമാണ് അജു വര്‍ഗീസ്. ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ച അജു തുടക്കത്തില്‍ നര്‍മ്മരസമുള്ള സൈഡ് റോളുകളാണ് ചെയ്തിരുന്നത്. കോമഡിയിലൂടെ തന്റെ സ്ഥാനം വെള്ളിത്തിരയിലുറപ്പിച്ച താരം, പിന്നീട് നായകനായും സ്വഭാവനടനായുമെല്ലാം പ്രേക്ഷകഹൃദയം കീഴടക്കി.
മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയിലേക്ക് ശക്തമായ എന്‍ട്രിയാണ് താരമെന്ന് സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും നിസംശയം പറയുന്നുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കഴിഞ്ഞു പോയ വര്‍ഷവും ബിഗ്സ്ക്രീനിലും ഒടിടിയിലുമെല്ലാം അജു വര്‍ഗീസ് നിറ സാന്നിധ്യമായി മാറി. തിയേറ്ററില്‍ മികച്ച പ്രതികരണം നേടി 200 കോടി ക്ലബ്ബും കടന്ന ‘സര്‍വ്വം മായ’യിലും നിവിന്‍ പോളിക്കൊപ്പം അജുവും നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ താന്‍ മദ്യപാനം ഉപേക്ഷിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് അജു വര്‍ഗീസ്. ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രം കണ്ടതിന് ശേഷമാണ് താൻ മദ്യപാനം നിർത്താൻ തീരുമാനിച്ചതെന്നും മദ്യപാനം തന്റെ ആരോഗ്യത്തെയും പെരുമാറ്റരീതികളെയും ദോഷകരമായി ബാധിച്ചിരുന്നതായും, അറിയാതെയാണെങ്കിലും അഹങ്കാരി എന്ന പേര് ലഭിക്കാൻ ഇത് കാരണമാകുമെന്നുമാണ് അജു വർഗീസ് പറഞ്ഞത്.
‘‘മദ്യത്തിന്റെ ധൈര്യത്തിൽ ഞാന്‍ പ്രഭാസ് ആണെന്ന് തോന്നിയിരുന്നു. അത്രയും ശക്തിയും ഊർജ്ജവും ലഭിക്കുന്നതായി തോന്നി. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാൻ ഇത് പ്രേരിപ്പിച്ചു. കോളേജ് കാലത്തെ മദ്യപാനം തമാശയായിരുന്നെങ്കിലും, പക്ഷെ ഒരു ഘട്ടത്തില്‍ അത് മാറി. ലവ് ആക്ഷന്‍ ഡ്രമായൊക്കെ നിര്‍മിക്കുമ്പോള്‍ സ്ട്രസ് വന്നു.
സമ്മര്‍ദ്ധം വരുമ്പോള്‍ ഇതിന്റെ തലം മാറും. പ്രതികരിക്കുന്ന രീതി മാറും. കോവിഡ് കാലത്താണ് ഞാന്‍ ‘വെള്ളം’ സിനിമ കണ്ടത്, എന്റെ കൂടെയുള്ളവരും മാതാപിതാക്കളും ഭാര്യയുമെല്ലാം മദ്യപാനം മോശമാണെന്ന് നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. നമ്മളോട് കരുതലുള്ളവരാണ് അവർ. അതിനാൽ മുഖത്ത് നോക്കി ‘ചേട്ടൻ നശിച്ചുപോകും, ഫീൽഡ് ഔട്ടാകും’ എന്ന് പറഞ്ഞിട്ടുണ്ട്. ഈ സിനിമ കണ്ടപ്പോൾ എന്നിൽ ഒരുൾവിളി ഉണ്ടായി. സിനിമ കാരണം എന്നതിലുപരി സിനിമ കണ്ടപ്പോൾ സ്വയം തോന്നിയ തീരുമാനമായിരുന്നു അത്...’’ അജു പറയുന്നു. താരം മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
തന്റെ ശരീരഘടനയെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും അജു വര്‍ഗീസ് മനസ്സു തുറക്കുന്നുണ്ട്. ‘‘സിനിമക്ക് വേണ്ടി ഭക്ഷണം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. ലവ് ആക്ഷന്‍ ഡ്രാമയുടെ സമയത്ത് ധ്യാന്‍ എന്നെ വിളിച്ച് നല്ല വഴക്ക് പറഞ്ഞു. ആദ്യവും അവസാനവുമായിട്ട് ധ്യാന്‍ എന്നെ തെറിയും വഴക്കും പറഞ്ഞതാണ്. നല്ല വണ്ണമുണ്ടെന്ന് പറഞ്ഞ് അവനെ എന്നെ കൊന്നു. അന്ന് പോയി ഞാന്‍ ഒന്ന് മെലിഞ്ഞു. അത് ആ സിനിമക്ക് ഗുണം ചെയ്തു. അഹമ്മദ് പറഞ്ഞിട്ട് കേരള ക്രൈം ഫയല്‍സിന് വേണ്ടി മെലിഞ്ഞു. ഇതിന് മുമ്പ് തട്ടത്തിന് മറയത്തിന് വേണ്ടിയും ഞാന്‍ എന്റെ ശരീരം ശ്രദ്ധിച്ചു. പക്ഷേ അത് നിലനിര്‍ത്താന്‍ എനിക്ക് ബുദ്ധിമുട്ടാണ്.
ആ ജോലി കഴിയുമ്പോള്‍ റോള്‍ ചെയ്ത് കഴിഞ്ഞല്ലോ, ഇനിയും തിരിച്ച് വണ്ണം വെച്ചാലെ മിന്നല്‍ മുരളി പോലെ ഒരു സിനിമ ചെയ്യാന്‍ കഴിയുകയുള്ളു, എന്നൊരു കാഴ്ച്ചപാട് എനിക്കുണ്ട്. ഇതൊരു ലേസി എസ്‌കേപ്പിസമാണ് പക്ഷേ ഞാന്‍ അതില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ല...’’ അജു പറഞ്ഞു.