-->
അമ്പത് കോടിയും കടന്ന് ബോക്സ് ഓഫീസിൽ മാജിക് തീർത്തു കൊണ്ടിരിക്കുകയാണ് നിവിൻ പോളി ചിത്രം സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രമായെത്തിയ റിയ ഷിബുവിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ സിനിമയിൽ ആദ്യം പ്രേതമായി തീരുമാനിച്ചിരുന്നത് പ്രീതി മുകുന്ദനെ ആയിരുന്നുവെന്നും പിന്നീട് തീരുമാനം മാറ്റിയതായും പറയുകയാണ് അഖിൽ സത്യൻ. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഖിൽ സത്യൻ. ‘ആദ്യം സിനിമയിൽ പ്രീതി ആയിരുന്നു ഡെലൂലു. പിന്നീട് അത് റോം -കോം ഫോർമാറ്റ് ആക്കി പോയപ്പോൾ ഒരു കുട്ടിത്തമുള്ള പ്രേതത്തിന് വേണ്ടിയാണ്, പ്രായം കുറഞ്ഞ ഒരാളെ തപ്പിയത്.
അതുകൊണ്ടാണ് പ്രീതിയെ അതിൽ നിന്ന് മാറ്റിയത്. ഞാൻ പ്രീതിയെ കണ്ട് ഇക്കാര്യം പറഞ്ഞു. അങ്ങനെ മുറ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഇവന്റിൽ, സീരിയസ് ആയി സംസാരിക്കുന്ന അതേസമയം വളരെ ക്യൂട്ടും ഭംഗിയുള്ള ഒരു കുട്ടി എന്റെ ശ്രദ്ധയിൽപ്പെട്ടു. അവളുടെ പേര് അന്വേഷിച്ചപ്പോൾ കുറേ റീലുകൾ കണ്ടു. നല്ല സ്മാര്‍ട്ടാണെന്ന് അപ്പോള്‍ തന്നെ മനസിലായി.
നോക്കിയപ്പോൾ അവളുടെ അച്ഛനെ എനിക്കറിയാം. പ്രൊഡ്യൂസറാണ്, അങ്ങനെ ഞാന്‍ അവളുടെ അച്ഛൻ ഷിബു തമീൻസിനെ വിളിച്ചു. ‘മോള്‍ ആയതുകൊണ്ട് പറയുകയല്ല, എന്റെ വീട്ടിലെ ഏറ്റവും സ്മാര്‍ട്ടായ ആളാണ്’ എന്ന് അച്ഛന്‍ പറഞ്ഞു. റിയക്ക് ഒരു ഓഡിഷന്‍ തരാം പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു.
റിയയെ വിളിച്ച് ഓഡിഷൻ ചോദിച്ചപ്പോൾ, ഒരു നിമിഷം പോലും സംശയിക്കാതെ ചെയ്യാം ചേട്ടാ എന്ന മറുപടി ലഭിച്ചു. സ്ക്രിപ്റ്റ് മലയാളത്തിൽ ആണെന്നും ഞാൻ വേണമെങ്കിൽ മംഗ്ലീഷ് ആക്കി തരാമെന്നും പറഞ്ഞു. അപ്പോൾ റിയ പറഞ്ഞു, വേണ്ട ചേട്ട എനിക്ക് മലയാളം വായിക്കാൻ അറിയാമെന്ന്.
അത് ശരിക്കും എന്നെ ഇംപ്രസ് ചെയ്യിപ്പിച്ചു. കേരളത്തിന് പുറത്തു വളർന്ന ഈ പ്രായത്തിലുള്ള കുട്ടി ആത്മവിശ്വാസത്തോടെ മലയാളം വായിക്കാനറിയാമെന്ന് പറഞ്ഞ നിമിഷം തന്നെ അവൾ മതിയെന്ന് ഞാൻ തീരുമാനിച്ചു.
ഓഡിഷന്‍ അച്ഛനെയാണ് ആദ്യം കാണിച്ചത്. ഇവള്‍ മതി, ഇതാണ് നമ്മുടെ പ്രേതമെന്നൊണ് അപ്പോള്‍ തന്നെ അച്ഛന്‍ പറഞ്ഞു. വല്ലൊത്തൊരു എനര്‍ജി അട്രാക്റ്റ് ചെയ്തതു പോലെ തോന്നി. സിനിമ കഴിഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങി.’- അഖിൽ സത്യൻ പറഞ്ഞു.