-->
മലയാളികൾക്ക് മുന്നിലൂടെ വളർന്ന് വന്ന താരമാണ് ജയസൂര്യ. മിമിക്രി വേദികളിലൂടെ തുടങ്ങി, അവതാരകനായി ടെലിവിഷൻ സ്ക്രീനിലെത്തി, ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായി ബിഗ്സ്ക്രീനിലേക്ക് എന്‍ട്രി നടത്തി പിന്നീട് നായകനായി വളർന്ന് പ്രശംസയും അംഗീകാരവും നേടിയ നടനാണ് ജയസൂര്യ. കാമ്പുള്ള, കരുത്തുറ്റ, നിരൂപക പ്രശംസ നേടിയ കഥാപാത്രങ്ങളാണ് ജയസൂര്യയിലൂടെ പ്രേക്ഷകര്‍ കണ്ടത്. ഇടക്കാലത്ത് ജയസൂര്യയുടെ ചിത്രങ്ങളുടെ ആഘോഷം തന്നെയായിരുന്നു മലയാള സിനിമയില്‍. എന്നാല്‍ പിന്നീട് വളരെ സെലക്ടീവായി മാത്രം കഥാപാത്രങ്ങള്‍ ചെയ്ത് ജയസൂര്യ ചുരുക്കം സിനിമകളിലേക്ക് മാറി.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജയസൂര്യയുടെ പേര് കേൾക്കുന്നത് സേഫ് ബോക്സ് ആപ്പ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ്. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്ന ജയസൂര്യയെ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചുവെന്നും അന്വേഷണങ്ങള്‍ നടക്കുവെന്നും വാര്‍ത്തകളില്‍ നിറഞ്ഞു. അതോടെ താരത്തിന്റെ പേര് വിവാദങ്ങളില്‍ നിറഞ്ഞു.
ഇപ്പോഴിതാ സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ട്രേറ്റ് വിളിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിക്കുകയാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ജയസൂര്യ മറുപടി നല്‍കിയത്. ഇത് നുണ പ്രചാരണമാണെന്നും ഇഡി മൂന്നാം തവണ ചോദ്യം ചെയ്യാനായി സമന്‍സ് അയച്ചിട്ടില്ലെന്നും താരം പങ്കുവച്ച പ്രസ്‌താവനയില്‍ വിശദീകരിച്ചു. പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ഊഹിക്കാന്‍ സാധിക്കില്ലെന്നും താരം കുറിച്ചു. ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം ആണെന്നും ജയസൂര്യ വ്യക്തമാക്കി. ഒപ്പം മാധ്യമങ്ങളുടെ നുണ പ്രചരണങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് താരം.
‘‘നുണ പ്രചരണം, മാധ്യമ ധര്‍മമാകുമ്പോള്‍...
രണ്ട് ദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാന്‍. കാരണം എനിക്ക് സമന്‍സ് തന്നു, ഏഴാം തിയതി ഞാന്‍ വീണ്ടും ഹാജരാകണം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ നുണ പ്രചരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമന്‍സ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ, എന്റെ ഭാര്യയ്ക്കോ ഇഡിയില്‍ നിന്ന് അങ്ങനെയൊരു സമന്‍സ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമന്‍സ് കിട്ടി ഞാന്‍ ഹാജരായി. 29 നും ഹാജരാകണം എന്ന് പറഞ്ഞു അതിനും ഞങ്ങള്‍ ഹാജരായി. അല്ലാതെ ഏഴാം തിയതി വീണ്ടും ഹാജരാകാനുള്ള സമന്‍സ് ഞങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
നമ്മളെ പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് നമുക്ക് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ?
എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവില്‍ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരന്‍ മാത്രമാണ് ഞാന്‍.
വാര്‍ത്തകള്‍ വസ്‌തുനിഷ്‌ഠമായി ജനങ്ങളില്‍ എത്തിക്കാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങള്‍ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളു...
മാധ്യമങ്ങള്‍ നുണ വിളമ്പുന്ന കാലം...എന്താല്ലേ...’’എന്നാണ് പ്രസ്താവനയില്‍ ജയസൂര്യ കുറിച്ചിരിക്കുന്നത്. ഈ കേസിൽ കഴിഞ്ഞ ദിവസം ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടുവർഷം മുമ്പ് ഏറെ വിവാദമായ കേസാണ് സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ ജയസൂര്യയുടെ ഭാര്യ സരിതയുടേയും മൊഴി എടുത്തിരുന്നു.
സേവ് ബോക്‌സ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന് ജയസൂര്യയ്ക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ ഇ.ഡി അന്വേഷിക്കുന്നത്. സേവ് ബോക്‌സ് ബ്രാന്‍ഡ് അംബാസിഡറാകാന്‍ ജയസൂര്യക്ക് കരാറുണ്ടെന്ന് ഇഡിക്ക് സംശയമുണ്ടായിരുന്നു. കരാറിന്റെ ഭാഗമായി ജയസൂര്യയ്ക്ക് ലഭിച്ച പണം തട്ടിപ്പില്‍ നിന്ന് ലഭിച്ച പണമാണോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ 2023 ജനുവരിയിൽ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. നൂറിലധികം പേരിൽനിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്.