-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ ഡിണ്ടിഗല്‍ സ്വദേശി ഡി. മണിയുടെയും ശ്രീകൃഷ്‌ണന്റെയും ബാലമുരുകന്റെയും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യംചെയ്യലിനു ശേഷം മൂന്നുപേരെയും വിട്ടയച്ചു. ഇന്നലെ രാവിലെ പത്തേകാലോടെ ചോദ്യംചെയ്യലിനായി ആദ്യം എത്തിയത് ബാലമുരുകനാണ്. ഭാര്യയോടൊപ്പമാണ് ബാലമുരുകന്‍ എത്തിയത്. പിന്നാലെ നാലംഗ അഭിഭാഷക സംഘത്തോടൊപ്പം ഡി. മണി ഓഫീസിലെത്തി. രണ്ട് എസ്.പിമാര്‍ക്കൊപ്പം ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് നേരിട്ടെത്തിയാണ് ചോദ്യംചെയ്യല്‍ നടത്തിയത്. 10 മണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടു.
മണിയുടെ മൊഴി സാങ്കേതികമായി പരിശോധിക്കുന്ന ഘട്ടത്തിലാണ് എസ്.ഐ.ടി. ഫോണ്‍ നമ്പര്‍, സിം കാര്‍ഡ് ഉപയോഗം, ബന്ധങ്ങള്‍, നീക്കങ്ങള്‍ എന്നിവയുടെ ക്രോസ് വെരിഫിക്കേഷന്‍ പുരോഗമിക്കുകയാണ്. മൊഴിയിലും ലഭിച്ച വിവരങ്ങളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ മണിയെ വീണ്ടും വിളിപ്പിച്ച് ചോദ്യംചെയ്യും.താന്‍ ഡി. മണിയോ ദാവൂദ് മണിയോ അല്ലെന്നും സുഹൃത്ത് ബാലമുരുകന്റെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിക്കുക മാത്രമാണെന്നും മണി അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെയോ മറ്റ് പ്രതികളെയോ കൊള്ളയെക്കുറിച്ചോ യാതൊരു അറിവുമില്ലെന്ന നിലപാടും ആവര്‍ത്തിച്ചു. മൂന്നു പേരുടെയും മൊഴി എസ്.ഐ.ടി. പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്ന സൂചനയാണ് അന്വേഷണവൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്. വിശദീകരണങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായാണ് വിലയിരുത്തല്‍. ശബരിമല കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും നല്‍കിയ മൊഴികളുടെ അടിസ്‌ഥാനത്തിലാണ് മണിയെയും ബാലമുരുകനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. വിദേശ വ്യവസായി നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഡി. മണിയിലേക്കെത്തിയത്.
സുനില്‍ ജെ. സണ്ണി