-->
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറപ്പെടുവിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
2200 ഓളം വരുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലായി 1.13 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ വേതനം പരിഷ്‌കരിച്ചുള്ള 2018 ലെ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013 ലെ വിജ്ഞാപനം അനുസരിച്ചുള്ള വേതനമാണ് ഇപ്പോൾ ആശുപത്രികളിൽ നൽകിവരുന്നത്. ഇത് പരിഷ്കരിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച മിനിമം വേതന കമ്മിറ്റി 2023 ഡിസംബർ മുതൽ 2025 മെയ് വരെ വിവിധ ഘട്ടങ്ങളിലായി, ഈ ലക്ഷ്യം മുൻനിർത്തി ചർച്ചകൾ നടത്തിയിരുന്നു.
മാനേജ്മെന്റ് പ്രതിനിധികളുടെ ഭാഗത്ത് നിന്നും അനുകൂലമായ നിലപാടുണ്ടായിട്ടില്ല. അതിനാൽ തന്നെ സമവായത്തിലെത്താൻ സാധിച്ചിട്ടുമില്ല. 2013ലെ നിരക്ക് അടിസ്ഥാനമാക്കി നേരിയ വർദ്ധന മാത്രമാണ് മാനേജ്മെന്റുകൾ നിർദ്ദേശിച്ചത്. തൊഴിൽ വകുപ്പ് മുന്നോട്ടുവെച്ച 60 ശതമാനം വർദ്ധനവ് ട്രേഡ് യൂണിയനുകൾ സ്വാഗതം ചെയ്‌തിരുന്നു. മാനേജ്മെന്റ് പ്രതിനിധികൾ ഇത് തള്ളി.
നിലവിലെ ജീവിത സാഹചര്യത്തിൽ ഒരു തൊഴിലാളിക്കോ കുടുംബത്തിനോ ജീവിച്ചുപോകാൻ ഉതകുന്ന വേതന ഘടനയല്ല മാനേജ്മെന്റുകൾ മുന്നോട്ട് വെക്കുന്നതെന്ന് സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് 1948ലെ മിനിമം വേതന നിയമം പ്രകാരമുള്ള സർക്കാർ നീക്കം.