-->
കോട്ടയം: പാലായില്‍ പുളിയ്ക്കക്കണ്ടം കുടുംബവും യുഡിഎഫിനെ പിന്തുണയ്ക്കും. 21 കാരി ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണാവും. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയര്പേഴ്സണാകും ദിയ. കൊണ്ടോട്ടി നഗരസഭ അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ 26 വയസ്സായിരുന്നു മുസ്‌ലിംലീഗ് കൗൺസിലറായിരുന്ന നിദ ഷഹീറിന്റെ പ്രായം. ഈ റെക്കോഡാണ് ദിയ പുളിക്കക്കണ്ടം തിരുത്തിക്കുറിക്കുന്നത്
കോണ്‍ഗ്രസ് റിബല്‍ മായാ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണാവും. ഇതോടെ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്തെത്തും. മായയുടെയും പുളിക്കക്കണ്ടം കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെയാണ് യുഡിഎഫിന് കേവലഭൂരിപക്ഷമായത്.
അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിരുന്നില്ല. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് ഇവിടെ വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. 26 അംഗ നഗരസഭയിൽ 2 പേരുടെ പിന്തുണ ലഭിച്ചാൽ എൽഡിഎഫിന് ഭരിക്കാനാകുമായിരുന്നു.
ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമായിരുന്നു ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു.
മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തി ബിനുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യുഡിഎഫിനൊപ്പമാണെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് പുളിക്കക്കണ്ടം കുടുംബം.