Wednesday, March 11, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.01 AM

എം.ടി. ഇല്ലാത്ത ഒരുകൊല്ലം; മലയാളത്തിന്റെ 'അകങ്ങളിലെ' നിശ്ശബ്‌ദത

uploads/news/2025/12/817565/25ed4.jpg

മലയാള സാഹിത്യത്തിനും സാംസ്‌കാരിക മണ്ഡലത്തിനും ഒരു വര്‍ഷംമുമ്പ്‌ നഷ്‌ടമായത്‌ കേവലം ഒരു എഴുത്തുകാരനെയായിരുന്നില്ല. അത്‌ ഒരു കാലഘട്ടത്തിന്റെ, ഒരു സാംസ്‌കാരിക തുലാസിന്റെ, ഒരു തിരുത്തല്‍ ശക്‌തിയുടെ വിടവാങ്ങലായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ എന്ന ആ മഹാകഥാകാരന്‍ മണ്‍മറഞ്ഞിട്ട്‌ ഒരു വര്‍ഷം തികയുമ്പോള്‍, കേരളത്തിന്റെ പൊതുമണ്ഡലം ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളുണ്ട്‌: എം.ടി.യില്ലാത്ത ഈ ഒരുകൊല്ലം, കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക മനഃസാക്ഷിക്ക്‌ എന്തു സംഭവിച്ചു?
എം.ടി.ക്ക്‌ സമകാലിക സാഹിത്യലോകത്ത്‌ ഉണ്ടായിരുന്ന സ്‌ഥാനം അനേകം പേര്‍ക്ക്‌ അവകാശപ്പെടാനാവില്ല. അദ്ദേഹം ഒരു 'സാഹിത്യ സ്രഷ്‌ടാവ്‌' എന്നതിലുപരി, കേരളത്തിന്റെ നിശ്ശബ്‌ദനായ ധാര്‍മിക വഴികാട്ടിയായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം പൊതുവിഷയങ്ങളില്‍ ഇടപെട്ടത്‌ വളരെ വിരളമായി മാത്രമാണ്‌. എന്നാല്‍, അദ്ദേഹം ഇടപെട്ടപ്പോഴെല്ലാം, അതിന്‌ പതിവു ബഹളങ്ങളില്ലാത്ത ഒരന്തസ്സും ആഴവും ഉണ്ടായിരുന്നു. ആ വാക്കുകള്‍ക്ക്‌ ഒരു വലിയ ജനസമൂഹത്തെ ശാന്തമായി സ്വാധീനിക്കാനുള്ള ശക്‌തിയുണ്ടായിരുന്നു.
ഇന്ന്‌, ഇവിടെ ഏതു വിഷയത്തെക്കുറിച്ചും ഉച്ചത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ്‌ നിറയുന്നത്‌. എം.ടി. പ്രകടിപ്പിച്ചിരുന്നതുപോലെയുള്ള ആഴത്തിലുള്ള, അളന്നുതിട്ടപ്പെടുത്തിയ, എന്നാല്‍ ധൈഷണികമായ ഗൗരവം ഇന്ന്‌ എത്രമാത്രം കാണാനുണ്ട്‌? ആ വിടവ്‌ നികത്താന്‍ കഴിവുള്ള ഒരു എഴുത്തുകാരനോ സാംസ്‌കാരിക വ്യക്‌തിത്വമോ ഉദിച്ചുയര്‍ന്നതായി നമുക്ക്‌ കാണാനാവുമോ? എം.ടി. ഒഴിച്ചിട്ട ആ കസേര, ഇന്ന്‌ ആരാലും പൂരിപ്പിക്കപ്പെടാതെ ഒഴിഞ്ഞുകിടക്കുകയാണ്‌.
എം.ടി.യുടെ സാഹിത്യത്തിന്‌ കാലാതീതമായ പ്രസക്‌തി നല്‍കുന്നത്‌, കഥാപാത്രങ്ങളുടെ ഉള്ളിലെ സംഘര്‍ഷങ്ങളിലേക്കും നിശ്ശബ്‌ദതകളിലേക്കും അദ്ദേഹം നടത്തിയ യാത്രകളാണ്‌. ഓര്‍മ, കുറ്റബോധം, അദമ്യമായ ആഗ്രഹം, നഷ്‌ടബോധം, എന്നിങ്ങനെയുള്ള മനുഷ്യന്റെ ആന്തരിക ലോകമായിരുന്നു അദ്ദേഹത്തിന്റെ കഥാപരിസരം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സ്വയം സംസാരിക്കുന്നത്‌ കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍, അവരുടെ മനസിലെ മൗനങ്ങളെ നാം വായിച്ചറിഞ്ഞു.
എന്നാല്‍, ഇന്ന്‌ പലപ്പോഴും വായനക്കാര്‍ക്ക്‌ ലഭിക്കുന്നത്‌ വേഗത്തിന്റെയും ഉപരിപ്ലവതയുടെയും കഥകളാണ്‌. ആഴത്തിലുള്ള ആത്മപരിശോധനയെക്കാള്‍, 'എടുത്തുപറയത്തക്ക' സാമൂഹിക പ്രശ്‌നങ്ങളെയാണ്‌ പുതിയ എഴുത്തുകാര്‍ സമീപിക്കുന്നത്‌. എം.ടി. സൂക്ഷ്‌മമായി കൈകാര്യം ചെയ്‌തിരുന്ന ആന്തരിക സാഹിത്യത്തിന്റെ ആ പാരമ്പര്യം കേരളത്തിന്‌ നഷ്‌ടമായിക്കൊണ്ടിരിക്കുന്നുണ്ടോ? തിരക്കിട്ട ഈ ലോകത്ത്‌, സ്വന്തം ഓര്‍മകളുടെയും നിശ്ശബ്‌ദതകളുടെയും താളുകളിലേക്ക്‌ ഇറങ്ങിപ്പോകാന്‍ പുതിയ എഴുത്തുകാര്‍ക്ക്‌ സാധിക്കുന്നുണ്ടോ?
ഒരു കാലത്ത്‌ മലയാള സിനിമയെയും പൊതുബോധത്തെയും ചില സന്ദര്‍ഭങ്ങളില്‍ രാഷ്‌ട്രീയ നിലപാടുകളെ പോലും രൂപപ്പെടുത്തിയത്‌ സാഹിത്യമായിരുന്നു. തകഴിയും ബഷീറും ഉറൂബും എം.ടി.യും ടി. പത്മനാഭനുമെല്ലാം എഴുത്തിലൂടെ പൊതുമണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്തി. എന്നാല്‍ ഇന്ന്‌ സ്‌ഥിതി മാറി. സ്‌പെക്‌ടാക്കിളുകള്‍, സോഷ്യല്‍ മീഡിയാ തരംഗങ്ങള്‍ എന്നിവ പൊതുചര്‍ച്ചകളെ നിയന്ത്രിക്കുന്നു.
ഇതുമൂലം എഴുത്തുകാര്‍ക്ക്‌ പൊതുസമൂഹത്തില്‍ ഉണ്ടായിരുന്ന സാംസ്‌കാരിക അധികാരം കുറയുന്നു. സാഹിത്യം പൊതുചര്‍ച്ചകളുടെ കേന്ദ്രബിന്ദുവില്‍നിന്ന്‌ പാര്‍ശ്വങ്ങളിലേക്ക്‌ മാറുന്നു. സാഹിത്യ സമ്മേളനങ്ങള്‍ ഫെസ്‌റ്റിവലുകളായി മാറുന്നു.
സാഹിത്യകാരന്‍ എന്നതിലുപരി, 'സെലിബ്രിറ്റി' പരിവേഷമുള്ളവര്‍ക്ക്‌ മാത്രമാണ്‌ ഇന്ന്‌ പലപ്പോഴും ജനശ്രദ്ധ ലഭിക്കുന്നത്‌. ഈ പ്രകടനപരതയുടെ കാലത്ത്‌, കലാപമുണ്ടാക്കാത്ത, ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കാത്ത, എന്നാല്‍ ആഴത്തില്‍ എഴുതുന്ന ഒരു എഴുത്തുകാരന്‌ നിലനില്‍ക്കാന്‍ ഇടമുണ്ടോ?
തിരക്കഥാകൃത്ത്‌ എന്ന നിലയില്‍ മലയാള സിനിമയ്‌ക്ക്‌ എം.ടി. നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്‌. മലയാള സിനിമക്ക്‌ സാഹിത്യപരമായ ഒരു ചിട്ടവട്ടവും ഗൗരവവും നല്‍കിയത്‌ അദ്ദേഹമായിരുന്നു. എം.ടി. സിനിമകളിലെ മൗനത്തിനും, ധാര്‍മികമായ അവ്യക്‌തതകള്‍ക്കും, ദുരന്തപരമായ സംയമനത്തിനും പകരം ഇന്ന്‌ പലപ്പോഴും കാണുന്നത്‌ ഉച്ചത്തിലുള്ള സംഭാഷണങ്ങളും അനാവശ്യമായ വൈകാരിക പ്രകടനങ്ങളുമാണ്‌.
സാഹിത്യത്തില്‍ വേരൂന്നിയ ഒരു തിരക്കഥാ പാരമ്പര്യം മലയാള സിനിമയ്‌ക്ക്‌ ഇനിയുമുണ്ടാകുമോ? അതോ, ദൃശ്യാനുഭവം എന്നതിലുപരി, 'വായനാനുഭവം' നല്‍കിയിരുന്ന തിരക്കഥകള്‍ ഒരു ഓര്‍മ മാത്രമായി മാറുമോ?
എം.ടിയുടെ ഒന്നാം ചരമ വാര്‍ഷികം ആചരിക്കുമ്പോള്‍, നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌. അദ്ദേഹത്തെ പുണ്യവല്‍ക്കരിക്കുകയോ ശൈലിയെ യാന്ത്രികമായി അനുകരിക്കുകയോ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. എം.ടിയുടെ യഥാര്‍ത്ഥ പൈതൃകം കിടക്കുന്നത്‌ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളോടുള്ള സത്യസന്ധതയിലും, അസ്വസ്‌ഥജനകമായ സത്യങ്ങളെ തുറന്നുപറയാനുള്ള ധൈര്യത്തിലുമാണ്‌.
പുതിയ തലമുറയിലെ എഴുത്തുകാര്‍ എം.ടിയെ ആരാധിക്കുന്നതിനു പകരം, അദ്ദേഹത്തോട്‌ സംവദിക്കണം. അദ്ദേഹത്തിന്റെ സങ്കേതങ്ങളെ ചോദ്യം ചെയ്യണം. ആഴമുള്ള വായനയും ധ്യാനവും ആവശ്യപ്പെടുന്ന കൃതികള്‍ സൃഷ്‌ടിക്കാനുള്ള ക്ഷമയും കണിശതയും ഈ തിരക്കിട്ട കാലത്ത്‌ പുലര്‍ത്താന്‍ കഴിയുമോ എന്നതാണ്‌ യുവ എഴുത്തുകാര്‍ക്ക്‌ മുന്നിലുള്ള വെല്ലുവിളി.
എം.ടി. വാസുദേവന്‍ നായര്‍ ഒരു സ്‌മരണയല്ല. അദ്ദേഹം നമ്മുടെ മുന്നിലെ ഒരു ചോദ്യചിഹ്‌നമാണ്‌. അതിനുള്ള മറുപടി നമ്മുടെ വരുംകാല സാഹിത്യത്തില്‍നിന്നാണ്‌ ഉയരേണ്ടത്‌.

പ്രഫ. പി.വി. മുരളി

Ads by Google
Thursday 25 Dec 2025 03.01 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW