-->
ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ അഴിച്ചുപണി ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച 'വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാന്‍ (വി.ബി.എസ്.എ.) ബില്ല്, 2025' ഇപ്പോള്‍ രാജ്യമെങ്ങും ചൂടേറിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന ഒരു പരിഷ്‌കരണ നീക്കം എന്ന നിലയില്‍ ബില്ലിന് അനുകൂലമായും പ്രതികൂലമായും ശക്‌തമായ വാദങ്ങള്‍ ഉയരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ. ), നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍.സി.ടി.ഇ.) തുടങ്ങിയ സ്‌ഥാപനങ്ങളെ ഏകീകരിച്ച് ഒറ്റ നിയന്ത്രണ സംവിധാനം കൊണ്ടുവരാനുള്ള ഈ നീക്കം ഒരു വഴിത്തിരിവാകുമോ, അതോ ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഏകീകരണം:
ലക്ഷ്യം 'ലളിതം, കര്‍ക്കശം'
നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങള്‍ അമിതവും സങ്കീര്‍ണവുമാണ് എന്ന കാഴ്‌ചപ്പാടില്‍ നിന്നാണ് ഈ ബില്ല് രൂപം കൊണ്ടിട്ടുള്ളത്. ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി), 2020 വിഭാവനം ചെയ്യുന്ന 'ലളിതവും എന്നാല്‍ കര്‍ശനവുമായ' നിയന്ത്രണ ചട്ടക്കൂട് സ്‌ഥാപിക്കുക എന്നതാണ് ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യം.
യു.ജി.സി, എ.ഐ.സി.ടി.ഇ., എന്‍.സി.ടി.ഇ. എന്നിവയെല്ലാം ചേര്‍ന്ന് മൂന്നോ അതിലധികമോ തലങ്ങളിലുള്ള അംഗീകാരങ്ങള്‍, പരിശോധനകള്‍, കംപ്ലയന്‍സ് ആവശ്യകതകള്‍ എന്നിവ സ്‌ഥാപനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിച്ചിരുന്നു. ഈ ബില്ല് നടപ്പിലാകുന്നതോടെ, 'വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാന്‍' (വി.ബി.എസ്.എ.) എന്ന ഒറ്റ കുടക്കീഴില്‍ റെഗുലേഷന്‍, അക്രഡിറ്റേഷന്‍, അക്കാദമിക നിലവാരം എന്നിവയ്‌ക്കായി മൂന്ന് കൗണ്‍സിലുകള്‍ നിലവില്‍ വരും. ഇത് പ്രക്രിയകള്‍ ലളിതമാക്കാനും, ഇരട്ടിപ്പ് ഒഴിവാക്കാനും, രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഒരേ നിലവാരമുള്ള മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാന്‍ ഇത് സഹായകമാകും എന്നും വാദമുണ്ട്.
പ്രതിപക്ഷത്തിന്റെ ആശങ്കകള്‍
എന്നാല്‍, ബില്‍ അവതരിപ്പിച്ച ഉടന്‍ തന്നെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ശക്‌തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. അവരുടെ പ്രധാന വിമര്‍ശനങ്ങള്‍ താഴെ പറയുന്നവയാണ്:
അമിതമായ കേന്ദ്രീകരണം: സംസ്‌ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെയും ഫെഡറല്‍ തത്വങ്ങളെയും ലംഘിക്കുന്ന തരത്തില്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണിത്. വി.ബി.എസ്.എയുടെ തലവന്മാരെയും കൗണ്‍സില്‍ അംഗങ്ങളെയും രാഷ്ര്‌ടപതി മുഖേന കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുന്നതിലൂടെ കേന്ദ്രത്തിന്റെ ഇംഗിതമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമായി ഇത് മാറും.
സര്‍വകലാശാലാ സ്വയംഭരണം ഇല്ലാതാക്കുന്നു: ബില്ലിലെ 45, 47 ക്ലോസുകള്‍ പ്രകാരം, നയപരമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വി.ബി.എസ്.എയ്‌ക്ക് ബാധകമായിരിക്കും. നയപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമായിരിക്കും അന്തിമം. മാത്രമല്ല, നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം കമ്മീഷനെ സൂപ്പര്‍സീഡ് ചെയ്യാനുള്ള അധികാരം പോലും കേന്ദ്രത്തിനുണ്ട്. ഇത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അക്കാദമികവും ഭരണപരവുമായ സ്വയംഭരണത്തെ കെടുത്തിക്കളയും.
പൊതുഫണ്ടിങ് ഇല്ലാതാക്കുന്നു: യു.ജി.സിയില്‍ നിന്ന് വ്യത്യസ്‌തമായി, പുതിയ കമ്മീഷന് ഫണ്ടിങ് അധികാരം ഉണ്ടാകില്ല. പകരം, ഗ്രാന്റുകള്‍ വിതരണം ചെയ്യുന്ന ചുമതല വിദ്യാഭ്യാസ മന്ത്രാലയത്തിനായിരിക്കും. ഇത് ഗ്രാന്റ് അനുവദിക്കല്‍ കൂടുതല്‍ രാഷ്ര്‌ടീയവല്‍ക്കരിക്കാനും, ഉദ്യോഗസ്‌ഥ മേധാവിത്വത്തിനും, പൊതു ധനസഹായമുള്ള സ്‌ഥാപനങ്ങളെ തകര്‍ക്കാനും ഇടയാക്കുമെന്നാണ് വിമര്‍ശകരുടെ പക്ഷം.
ഹിന്ദി അടിച്ചേല്‍പ്പിക്കല്‍: ബില്ലിനും അതിലെ കൗണ്‍സിലുകള്‍ക്കും (വികസിത് ഭാരത് ശിക്ഷാ വിനിയമന്‍ പരിഷദ്, ശിക്ഷാ ഗുണവത്ത പരിഷദ്, ശിക്ഷാ മാനക് പരിഷദ്) നല്‍കിയിരിക്കുന്ന ഹിന്ദി പേരുകള്‍ പ്രതിപക്ഷ എം.പിമാര്‍ വലിയ തോതില്‍ എതിര്‍ത്തു. ഇത് ഹിന്ദി സംസാരിക്കാത്ത സംസ്‌ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും അവര്‍ വാദിച്ചു.
സംയുക്‌ത സമിതിയിലേക്ക്:
ജനാധിപത്യപരമായ വഴി
ബില്ല് അവതരിപ്പിക്കുന്ന വേളയില്‍ ഉണ്ടായ ശക്‌തമായ എതിര്‍പ്പുകള്‍ കണക്കിലെടുത്ത്, വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഇത് ബില്ല് സംയുക്‌ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടാന്‍ കാരണമായി. ജനാധിപത്യപരമായ ഒരു നടപടിയായി ഇതിനെ കാണാമെങ്കിലും, 'ഈ ബില്ല് എത്രയും വേഗം പാസ്സാകാന്‍ പോകുന്ന ഒന്നാണ്, ജെ.പി.സിക്ക് വിടുന്നത് വെറും താമസിപ്പിക്കല്‍ മാത്രമാണ്' എന്ന് പ്രതിപക്ഷ എം.പിമാര്‍ പറയുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിന്റെ ആവശ്യകത ആര്‍ക്കും നിഷേധിക്കാനാവില്ല. വര്‍ധിച്ചു വരുന്ന സ്‌ഥാപനങ്ങളുടെ എണ്ണം, ഗുണനിലവാരത്തിലുള്ള അന്തരങ്ങള്‍, സങ്കീര്‍ണമായ ലൈസന്‍സസിങ് നടപടിക്രമങ്ങള്‍ എന്നിവയെല്ലാം ലളിതമാക്കേണ്ടതുണ്ട്. അതിനുള്ള ഒരു ശ്രമമായി ഈ ബില്ലിനെ കാണുമ്പോള്‍ തന്നെ, സര്‍വകലാശാലകളുടെ സ്വയംഭരണം, സംസ്‌ഥാനങ്ങളുടെ പങ്ക്, അക്കാദമിക സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
പുതിയ ബില്ലിന്റെ സൂക്ഷ്‌മമായ വശങ്ങള്‍ സംയുക്‌ത സമിതിയുടെ വിശദമായ പരിശോധനയ്‌ക്ക് വിധേയമാകണം. കേന്ദ്രീകൃത നിയന്ത്രണവും അക്കാദമിക സ്വയംഭരണവും തമ്മില്‍ ഒരു സന്തുലിതാവസ്‌ഥ കണ്ടെത്താന്‍ സമിതിക്ക് സാധിക്കണം. ഒരുപക്ഷേ, ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്ന ഈ ബില്‍, എല്ലാ ആശങ്കകളും പരിഹരിച്ച്, കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമോ എന്ന് കാത്തിരുന്നു കാണാം.
അരവിന്ദ് അലോഷ്യസ്