-->
ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേന്ദ്രസർക്കാർ എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. 50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും ഏകദേശം 69 ലക്ഷം പെൻഷൻകാരും കമ്മീഷന്‍റെ പരിധിയിൽ വരും. എന്നാൽ, കമ്മീഷൻ നടപ്പാക്കുന്ന തീയതിയും അതിനുവേണ്ട ഫണ്ടിംഗ് എങ്ങനെ കണ്ടെത്തുമെന്നുമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. പുതിയ ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിന്‍റെ സമയപരിധിയെക്കുറിച്ചും ആകെ ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം ശമ്പള കമ്മീഷൻ നേരത്തെ രൂപീകരിക്കുകയും അതിന്‍റെ ടേംസ് ഓഫ് റഫറൻസിന് ഒക്ടോബർ 28 ന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. നവംബർ മൂന്നിന് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രമേയത്തിലൂടെ ടേംസ് ഓഫ് റഫറൻസ് ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു. അംഗീകരിച്ച ശുപാർശകൾ അന്തിമമാക്കിയ ശേഷം കമ്മീഷൻ പ്രാബല്യത്തിൽ വരുന്ന തീയതിയും ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യവും സർക്കാർ തീരുമാനിക്കുമെന്ന് ചൗധരി വ്യക്തമാക്കി. 2026 ജനുവരി ഒന്ന് മുതൽ കമ്മീഷൻ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അദ്ദേഹം കൃത്യമായ തീയതി പറയാൻ തയ്യാറായില്ല. ശമ്പള കമ്മീഷന്‍റെ ശുപാർശകൾക്കായുള്ള രീതിശാസ്ത്രം ഉടൻ തയ്യാറാക്കുമെന്നും, കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.