-->
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹികക്ഷേമ പെൻഷനുകൾ ഉയർത്തി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 1600 രൂപയിൽ നിന്ന് 2000 രൂപയാക്കിയാണ് പെൻഷനുകൾ ഉയർത്തിയത്. സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനസർക്കാറിൻ്റെ ജനപ്രിയ പ്രഖ്യാപനങ്ങൾ.
ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. 33 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശവർക്കർമാരുടെ ഓണറേറിയവും ഉയർത്തിയിട്ടുണ്ട്. ആയിരം രൂപയുടെ വർധനവാണ് ഓണറേറിയത്തിൽ വരുത്തിയിരിക്കുന്നത്.
കണക്ട് ടു വർക്ക് സ്കോളർഷിപ്പ്: യുവജനങ്ങൾക്ക് മികച്ച ജോലി ലഭിക്കാൻ പ്രതിമാസം ₹1000 രൂപ ധനസഹായം നൽകുന്ന പദ്ധതി.
റബർ താങ്ങുവില: റബറിന്റെ താങ്ങുവില ₹200 രൂപയായി വർദ്ധിപ്പിച്ചു.
നെല്ല് സംഭരണവില: നെല്ലിന്റെ സംഭരണവില ₹30 ആയി വർദ്ധിപ്പിച്ചു.
ഡി.എ./ഡി.ആർ. കുടിശിക: ഒരു ഗഡു അടുത്ത മാസം ശമ്പളത്തോടൊപ്പം നാല് ശതമാനം നിരക്കിൽ നൽകും.