Sunday, March 15, 2026 Last Updated 25 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 09.32 AM

ശബരിമല സ്വര്‍ണ്ണക്കടത്ത് ; അന്വേഷണം ശരിയായ ദിശയില്‍ ; പിന്നിലുള്ള ഉന്നതരെ മുന്നില്‍ കൊണ്ടുവരണം

uploads/news/2025/12/814501/high-court-kerala-1.jpg

പത്തനംതിട്ട: ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടല്‍ ഉന്നതരുടെ ആശീര്‍വാദത്തേടെയാണെന്നും അവരെയും നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരണമെന്നും ഹൈക്കോടതി സിംഗിള്‍ബഞ്ച്. നിലവിലെ അന്വേഷണം ശരിയായ ദിശയിലെന്നും ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും ഹൈകോടതി പറഞ്ഞു. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം. ഇന്നലെയാണ് ഹര്‍ജി തള്ളിയത്. അതേസമയം പരാമര്‍ശിച്ചിട്ടുള്ള 'വന്‍ തോക്കുകള്‍' ആരെന്ന് വ്യക്തമാക്കിയിട്ടില്ല. കേസില്‍ പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍.വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

റിമാന്‍ഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. നേരത്തെ ഒരു തവണ റിമാന്‍ഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയായ വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഡിസംബര്‍ മൂന്നിന് തള്ളിയിരുന്നു. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശിപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍.

അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് കുരുക്ക് മുറുകുന്നു. 2019ല്‍ ദ്വാരപാലക ശില്‍പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ കൂടി പത്മകുമാറിനെ പ്രതി ചേര്‍ത്തു. പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. ആദ്യം കട്ടിളപ്പാളി കടത്തിയ കേസിലാണ് പത്മകുമാറിനെ പ്രതി ചേര്‍ത്തിരുന്നത്. റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഈ മാസം 18 വരെയാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയിലാണ് എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ കേസില്‍ ജയിലിലെത്തി എസ്.ഐ.ടി. അറസ്റ്റ് രേഖപ്പെടുത്തി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി എട്ടിന് പരിഗണിക്കും. കട്ടിള പ്പാളിയിലെ സ്വര്‍ണം കടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് പത്മകുമാറിനെ ജയിലില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW