-->
തിരുവനന്തപുരം: കേരളാസര്‍വകലാശാല റജിസ്ട്രാറായി ഡോ. കെ.എസ്. അനില്‍കുമാര്‍ തുടരും. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബഞ്ച് തീര്‍പ്പാക്കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ വി.സി.യ്ക്ക് സിന്‍ഡിക്കേറ്റിനെ സമീപിക്കമെന്നും കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ വി.സി.യായി നിയോഗിച്ച വി.സി. മോഹന്‍കുമാര്‍ ആയിരുന്നു കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. ഇതിനെതിരേയായിരുന്നു അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇത് പിന്‍ വലിക്കുകയായിരുന്നു.
നിയമനാധികാരി സിന്‍ഡിക്കേ്റ്റ് ആണെന്നും സിന്‍ഡിക്കേറ്റിനാണ് അധികാരമെന്നും കോടതിയുടെ വിധിയില്‍ നിന്നും പുറത്തുവന്നു. വൈസ് ചാന്‍സലര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നുമായിരുന്നു സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സിന്‍ഡിക്കേറ്റ് ഇന്നലെ യോഗത്തില്‍ എടുത്ത തീരുമാനം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. വി.സി. മോഹന്‍ കുന്നുമ്മല്‍ വിദേശപര്യടനത്തിലായതിനാലാണ് ഡിജിറ്റല്‍ സര്‍വകലാശാല വി.സി. ഡോ. സിസാ തോമസിനു പകരം ചുമതല നല്‍കിയത്.
നാടകീയമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉണ്ടായത്. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോകുകയായിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ചര്‍ച്ച ചെയ്യണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം ഡോ. സിസാ തോമസ് അംഗീകരിച്ചിരുന്നില്ല. ആ വിഷയം അജന്‍ഡയില്‍ ഇല്ലെന്നായിരുന്നു മറുപടി. താന്‍ യോഗം പിരിച്ചുവിട്ടശേഷമുള്ള തീരുമാനത്തിനു നിയമസാധുതയില്ലെന്നും രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമെന്നും സിസാ തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചു.
തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്നും പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമായിരുന്നു ഡോ. സിസ തോമസിന്റെ നിലപാട്.