-->
തിരുവനന്തപുരം: ലൈംഗികാരോപണ പരാതികള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയതോടെ പ്രതികരണവുമായി ആദ്യ പരാതിക്കാരി രംഗത്ത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രാഹുലിനെതിരെ സംസാരിക്കുകയും എംഎല്‍എ സ്ഥാനം രാജിവെപ്പിക്കണം എന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുകകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരാതിക്കാരിയുടെ 'സ്റ്റാറ്റസ്' പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ലൈംഗികാരോപണ പരാതിയുമായി മുന്നോട്ടുവന്ന വ്യക്തി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്. കറുത്ത പ്രതലത്തില്‍ വെള്ള മഷിയില്‍ 'സത്യമേവ ജയതേ' എന്നാണ് അവര്‍ സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രാഹുല്‍.
അതേസമയം 'രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.' കോണ്‍ഗ്രസ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പില്‍ പറയുന്നു.