-->
എട്ട് മണിക്കൂർ ജോലി എന്ന നടി ദീപിക പദുക്കോണിൻ്റെ പ്രസ്താവന സിനിമാ ലോകത്ത് വൻ തോതിലുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. ദീപികയെ അനുകൂലിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യൂ എന്ന ദീപികയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് നടിയെ സ്പിരിറ്റ്, കൽക്കി 2 എന്നീ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇപ്പോഴിതാ എട്ട് മണിക്കൂർ ജോലി എന്ന നടിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയാണ് നടൻ റാണ ദഗുബാട്ടി. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ. ഇത്തരമൊരു സംവിധാനം ചലച്ചിത്ര നിർമാണത്തിൽ പ്രാവർത്തികമല്ലെന്ന് റാണ പറഞ്ഞു.
"ഇതൊരു ജോലിയല്ല, ഇതൊരു ലൈഫ് സ്റ്റൈൽ ആണ്. ഒന്നുകിൽ അത് വേണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഓരോ സിനിമയും ആവശ്യപ്പെടുന്നത് ഓരോന്നാണ്. മറ്റ് ഇൻഡസ്ട്രികളെക്കാൾ വലിയ സിനിമകൾ ചെയ്ത് വിജയമാക്കുന്നത് അതിന് വേണ്ട രീതിയിലുള്ള ബജറ്റിൽ സിനിമ ചെയ്യാൻ സാധിക്കുന്നതു കൊണ്ടാണ്.
ബജറ്റ് മാത്രമേ നമുക്ക് നിയന്ത്രിക്കാനാകുകയുള്ളൂ. അതിന് പുറമേയുള്ള ചെലവുകൾ നിയന്ത്രിക്കേണ്ടത് ഓരോ താരങ്ങളുടെയും ഉത്തരവാദിത്വമാണ്. ഒരു പരിധിക്കപ്പുറത്തേക്കുള്ള ലക്ഷ്വറി ഓരോ താരത്തിനും അനുവദിക്കുന്നതിന് ലിമിറ്റുണ്ട്. ഓരോരുത്തർക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്.
പക്ഷേ ഒരു പരിധിക്കപ്പുറമുള്ള ലക്ഷ്വറി സെറ്റിങ് അതാത് താരങ്ങളുടെ ഉത്തരവാദിത്വമാണ്. ഇപ്പോൾ തെലുങ്കിലെ പല വൻ താരങ്ങൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസുണ്ട്. അതുകൊണ്ട് തന്നെ ഒരു സിനിമയിൽ എത്രത്തോളം ബജറ്റ് കുറക്കാൻ സാധിക്കുമെന്ന ബോധ്യം അവർക്കുണ്ട്. നിശ്ചിത സമയം മാത്രം ആവശ്യപ്പെടാൻ അവർക്ക് തോന്നാറില്ല.
പറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കിൽ അതിന് മുൻപോ സിനിമ തീർക്കാനായാൽ നല്ലത് എന്ന് മാത്രമേ ഈ താരങ്ങൾ ചിന്തിക്കുകയുള്ളൂ. സിനിമ എന്നത് ഒരു ലൈഫ് സ്റ്റൈൽ പോലെയാണ്. ഒമ്പത് മണിക്ക് സെറ്റിൽ വന്നിട്ട് അഞ്ച് മണിയാകുമ്പോൾ പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ. ഒരു സ്ഥലത്ത് നമ്മൾ എട്ട് മണിക്കൂർ ഇരുന്ന് പ്രവർത്തിക്കുമ്പോൾ മികച്ചത് പുറത്തുവരുന്നത് പോലെയല്ല ഇത്.
ഇതിൽ ബന്ധപ്പെട്ട ആളുകൾ ഒരു കഥ സൃഷ്ടിക്കുകയാണെന്ന് മനസിലാക്കി കൊണ്ട് അതിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായില്ലെങ്കിൽ അത് സംഭവിക്കില്ല". - റാണ ദഗുബാട്ടി പറഞ്ഞു. റാണയെ പിന്തുണച്ച് നടൻ ദുൽഖറും രംഗത്തെത്തി. മലയാളത്തിൽ കൃത്യമായ വർക്കിങ് ഷിഫ്റ്റ് ഇല്ലെന്നും സിനിമ പെട്ടെന്ന് തീർക്കാനാണ് ശ്രമിക്കാറുള്ളതെന്നും നടൻ പറഞ്ഞു.
അധികമായി വരുന്ന ഒരു ദിവസം നിർമാതാവിന് നഷ്ടം വരുത്തുമെന്ന് ബോധ്യമുണ്ടെന്നും അതിനാൽ പറഞ്ഞ സമയത്തിൽ സിനിമ തീർക്കുകയാണ് ലക്ഷ്യമെന്നും ദുൽഖർ കൂട്ടിച്ചേർത്തു. "മലയാളത്തിൽ, നമ്മൾ ഷൂട്ടിങ് തുടർന്നു കൊണ്ടേയിരിക്കും.
അത് എപ്പോൾ തീരുമെന്ന കാര്യം നമുക്ക് അറിയില്ല. പക്ഷേ അത് ഭയങ്കര മികച്ചതായിരിക്കും അതുപോലെ കഠിനവും".- ദുൽഖർ പറഞ്ഞു. 2018 ൽ മഹാനടിയിലൂടെ തെലുങ്കിലേക്ക് പ്രവേശിച്ചപ്പോഴാണ് തനിക്ക് ഈ വ്യത്യാസം പെട്ടെന്ന് മനസിലായതെന്നും ദുൽഖർ പറഞ്ഞു.
"എന്റെ ആദ്യ തെലുങ്ക് സിനിമ ചെയ്തപ്പോൾ, ആ സമയത്താണ് എന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി ഷൂട്ട് കഴിഞ്ഞ് ആറ് മണിക്ക് ഞാൻ വീട്ടിലേക്ക് പോകുന്നത്. തമിഴിലേക്ക് വന്നാൽ അവിടെയും വ്യത്യസ്തമാണ്. അവിടെ രണ്ടാമത്തെ ഞായറാഴ്ചകളെല്ലാം അവധിയാണ്". -ദുൽഖർ പറഞ്ഞു.