-->
മോഹൻലാൽ നായകനായ മാന്ത്രികം എന്ന ചിത്രത്തിൽ സഹനടനായി രംഗപ്രവേശം ചെയ്ത വിനായകന്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലടക്കം തിളങ്ങിയ താരമാണ്. ഡാൻസറായി കരിയര്‍ തുടങ്ങി വിവിധ സിനിമകളില്‍ ഗുണ്ടയായും സഹതാരമായും മൂന്നു പതിറ്റാണ്ടിലധികമായി ബിഗ് സ്ക്രീില്‍ നിറഞ്ഞു നില്‍ക്കുന്ന താരം. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത വിനായകൻ, രജനികാന്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച് പാൻ ഇന്ത്യൻ തലത്തിൽ തന്നെ ശ്രദ്ധേയനായതാണ്.
വിനായകന്റേതായി വരാനിരിക്കുന്ന ചിത്രം മമ്മൂട്ടി കേന്ദ്രകഥാപാത്രമാകുന്ന ‘കളങ്കാവൽ’ ആണ്. ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഡിസംബർ 5 നാണ് തിയറ്ററുകളിൽ എത്തുന്നത്. ഈ സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ താരങ്ങളും അണിയറപ്രവർത്തകരും. കളങ്കാവലിലേക്ക് വിനായകനെ സജസ്റ്റ് ചെയ്തത് മമ്മൂട്ടിയാണെന്ന് താരം തന്നെ തുറന്നു പറഞ്ഞിരുന്നു. അത് സിനിമാ പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തു.
ഇപ്പോഴിതാ പ്രീ റിലീസ് ടീസർ ഈവന്റിൽ വിനായകനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വളരെ സന്തോഷത്തോടെ വേദിയിലേക്ക് ക്ഷണിച്ച വിനായന് മമ്മൂട്ടി മൈക്ക് കൈമാറി. മൈക്ക് വാങ്ങിയ വിനായകന്‍, ‘എനിക്ക് സംസാരിക്കാൻ അറിയില്ല. അറിയാല്ലോ...’ എന്ന് വിനായകന്‍ പറഞ്ഞു.
‘സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായിട്ട് അഭിനയിക്കാനറിയാം...’ എന്നാണ് മമ്മൂട്ടിയിതിന് പറഞ്ഞ മറുപടി. ‘ഇനി ആർക്കും ഉണ്ടാവില്ല ഇങ്ങനെ ഒരു ഭാഗ്യം എന്ന് കരുതുന്നു. അത്ര ഭാഗ്യമുള്ളവനാണ് വിനായകൻ. സന്തോഷം...’ എന്ന് മാത്രം പറഞ്ഞ് വിനായകന്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു. വാക്കുകള്‍ ഇടറിയ താരം മമ്മൂട്ടിയുടെ കാല്‍ തൊടാന്‍ ശ്രമിക്കുന്നതും മമ്മൂട്ടി സ്നേഹത്തോടെ അത് നിഷേധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പിന്നാലെ മമ്മൂട്ടി സംസാരിച്ചു. ‘‘ക്ലാസില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും. പക്ഷേ അവരോട് നമുക്കൊരു വാത്സല്യം തോന്നും. അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും ഇയാളുടെ സിനിമകള്‍ കാണുമ്പോള്‍ ഒരു വാത്സല്യം നമുക്ക് തോന്നിപ്പോകും. ഇത് നമ്മൾ അല്ലാതെ കാണുന്ന വിനായകനാണോ എന്ന് തോന്നിപ്പോകും. അല്ലാതെ കാണുന്ന വിനായകനും ഇതിനേക്കാൾ നല്ലതാണ്. ശരിക്കും കാണാത്തതു കൊണ്ടാണ്.
കളങ്കാവലില്‍ വിനായകനാണ് നായകന്‍, ഞാനാണ് പ്രതിനായകന്‍. എന്നെ സംബന്ധിച്ചിടത്തോളം സിനിമയല്ല എന്റെ കഥാപാത്രമായിരുന്നു ഏറ്റവും വലിയ പരീക്ഷണം. ഒരുപക്ഷേ എന്റെ കഥാപാത്രത്തെ സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകർക്ക് കഴിയില്ലെന്നും എന്നാലും തിയറ്ററില്‍ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനാവില്ല...’’ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കളങ്കാവൽ. മമ്മൂട്ടി, വിനായകൻ എന്നിവരെ കൂടാതെ ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വിനായകന്റെ സിനിമാ ജീവിതം ഒരത്ഭുതത്തോടെ മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂവെന്ന് മമ്മൂട്ടി കമ്പനിക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിരുന്നു. ‘‘ആത്മാർത്ഥത, കഠിനധ്വാനം സത്യസന്ധത പ്രധാനമായും ഈ മൂന്ന് കാര്യങ്ങൾ കൊണ്ട് മാത്രമേ ഒരു അഭിനേതാവിന് ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. നമുക്ക് വേണ്ടി അഭിനയിക്കാൻ വേറെ ആരും വരില്ല, നമ്മൾ തന്നെ അഭിനയിക്കണം. അതുകൊണ്ട് തന്നെ നമ്മൾ ജീവിതത്തിൻ ഡെഡിക്കേറ്റഡ് ആയിരിക്കണം അതോടൊപ്പം തന്നെ സിംപിൾ ആയിരിക്കണം. ഇതെല്ലാം ഞാന്‍ വിനായകനിൽ കണ്ടിട്ടുണ്ട്....’’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.