-->
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മമ്മൂട്ടിയുടെ വിശേഷങ്ങളും സിനിമകളുടെ അപ്ഡേഷനുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ‘കളങ്കാവല്‍’ എന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. അതിനിടയില്‍ പൊതുവേദിയില്‍ തന്റെ സഹപാഠിയെ വേദിയിലേക്ക് ക്ഷണിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയടക്കം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തങ്ങളുടെ സ്വന്തം മെഗാസ്റ്റാറിന്റെ എല്ലാ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ മലയാളത്തില്‍ ഒരിക്കലും അബദ്ധം പറ്റില്ലെന്ന് കരുതിയ തനിക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചറിവായിരുന്നു മമ്മൂട്ടി അയച്ച സന്ദേശമെന്ന് പറയുകയാണ് മാധ്യമ പ്രവർത്തകൻ കെ വി മധു. മമ്മൂട്ടി ഒരിക്കല്‍ തന്റെ തെറ്റ് തിരുത്തിയ അനുഭവം പങ്കിട്ടുകൊണ്ടാണ് കെ വി മധു സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. എംഎ മലയാളവും ബിഎ മലയാളവും ബിഎഡ് ജേർണലിസവും മൂന്ന് നാല് പുസ്തകവും എഴുതിയിട്ടും താൻ പ്രയോഗിച്ച ഒരു വാക്ക് തെറ്റിയെന്നും അത് മമ്മൂട്ടി തിരുത്തിയെന്നും കെ വി മധു വീഡിയോയില്‍ പറഞ്ഞു.
‘‘എനിക്ക് ഒരു മെസ്സേജ് വന്നു, വാട്ട്സ് ആപ്പിലാണ്, ആ മെസ്സേജ് കണ്ടപ്പോള്‍ തന്നെ ഉള്ളൊന്ന് കിടുങ്ങി, മമ്മൂട്ടിയാണ്. മെസ്സേജ് ഓപ്പണ്‍ ചെയ്തപ്പോള്‍ എഴുതിയിരിക്കുന്നത് വ്യാജത്വം വേണ്ട വ്യാജം എന്ന് ഉപയോഗിക്കാം എന്നാണ്. ഞാൻ ഒരു നിമിഷം അന്തിച്ച് ആലോചിച്ചു എന്താണ് സംഭവം എന്ന്, എനിക്ക് പെട്ടെന്ന് പിടികിട്ടി. മെസേജ് വരുന്നതിന് കുറച്ച് മുന്നേ ഞാൻ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ആ വീഡിയോയില്‍ എന്തോ പറയുന്ന കൂട്ടത്തില്‍ വ്യാജത്വം എന്ന് ഞാൻ പ്രയോഗിച്ചിരുന്നു. വ്യാജം എന്നാണ് യഥാര്‍ത്ഥ വാക്ക്. അത് ശരിയാണ്, നന്ദി എന്ന് ഞാൻ മറുപടി നല്‍കി.
അപ്പോള്‍ കുറച്ചുകൂടി വ്യക്തമാക്കി ഒരു മറുപടി വന്നു, വ്യാജങ്ങള്‍ എന്നും ഉപയോഗിക്കാം എന്ന്. എന്റെ അമ്മോ.. എംഎ മലയാളവും ബിഎ മലയാളവും ബിഎഡ് ജേർണലിസവും മൂന്ന് നാലു പുസ്തകവും ഒക്കെയായി നമ്മള്‍ എന്തോ ആണെന്ന ധാരണയിലായിരുന്നു ഞാന്‍. അബദ്ധത്തില്‍ പോലും മലയാളത്തില്‍ ഒരു തെറ്റ് വരില്ല എന്ന ഒരു വിചാരവും നമ്മുടെ ഉള്ളില്‍ ഉണ്ടാകും. അതിന്റെ മേലുള്ള കനത്ത അടി ആയിപോയി അത്. ഒരു തിരിച്ചറിവായിരുന്നു ആ മെസേജ്....’’ കെ വി മധു പറഞ്ഞു. കഴിഞ്ഞ ദിവസം തനിക്ക് ‘മമ്മൂട്ടി’ എന്ന പേര് നല്‍കിയ സഹപാഠിയെ മമ്മൂട്ടി ഒരു പൊതുവേദിയിലേക്ക് തന്റെയരികിലേക്ക് ക്ഷണിച്ച് പരിചയപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് തനിക്കുണ്ടായ അനുഭവവും കെ വി മധു പങ്കിട്ടത്.
കെ.വി. മധു പങ്കിട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുകയാണ്. ‘മമ്മൂട്ടി അത്യാവശ്യം യുക്തിചിന്തയും ഭാഷാബോധവുമുള്ള മനുഷ്യനാണ്, വെറുതെ പറയുന്നതല്ല പുള്ളി എല്ലാം ശ്രദ്ധിക്കും, ഏത് കാര്യത്തിലും വ്യക്തമായ അഭിപ്രായമുള്ള വ്യക്തിയാണ് മമ്മൂട്ടി അഭിപ്രായം പറയേണ്ട കാര്യത്തിൽ കൃത്യമായി വ്യക്തമായി അഭിപ്രായം പറയുന്ന ആളാണ് മമ്മൂട്ടി, പുള്ളി ഒരുതരം ജിന്ന് ആണ്, ഒരു പ്രോഗ്രാമും ഒഴിവാക്കാറില്ല എന്ന് പുള്ളി പണ്ടേ പറയാറുണ്ട്...’ എന്നതടക്കമാണ് കമന്റുകള്‍.
തന്റെ സഹപാഠിയും തന്നെ മമ്മൂട്ടിയെന്ന് ആദ്യമായി വിളിക്കുകയും ചെയ്ത സഹപാഠിയെ വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തുകയും മമ്മൂട്ടി ചെയ്തിരുന്നു. മഹാരാജാസ് കോളേജില്‍ വെച്ച് ശശിധരൻ എന്ന പഴയ സഹപാഠിയാണ് താരത്തെ മമ്മൂട്ടിയെന്ന് ആദ്യമായി വിളിച്ചത്. മമ്മൂട്ടി ശശിധരനെ വേദിയിലേക്ക് വിളിച്ച രംഗം കണ്ടപ്പോള്‍ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് ഓര്‍മ വന്നത് എന്നായിരുന്നു നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.