-->
സംവിധായകനെയും പ്രധാന താരത്തെയും നോക്കി പ്രേക്ഷകര്‍ തിയേറ്ററില്‍ സിനിമ കണ്ടിരുന്ന കാലത്തു നിന്ന് നിര്‍മ്മാണ കമ്പനികളുടെയും അണിയറപ്രവര്‍ത്തകരുടെയും പേരുകളടക്കം ശ്രദ്ധിച്ച് സിനിമ കാണുന്ന രീതിയിലേക്ക് പ്രേക്ഷകര്‍ മാറിക്കഴിഞ്ഞു. നല്ല സിനിമകള്‍ മാത്രം സെലക്ട് ചെയ്യുന്ന നിര്‍മ്മാണ കമ്പനികളുടെ ചിത്രങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്.
അക്കൂട്ടത്തില്‍ മുന്‍നിരയിലാണ് നിര്‍മ്മിക്കുന്ന സിനിമകളുടെ നിലവാരം കൊണ്ട് പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ മിനിമം ഗ്യാരന്‍റിയുള്ള ബാനറാണ് മമ്മൂട്ടി കമ്പനി. ഈ ബാനറില്‍ ഇതുവരെ പുറത്തിറങ്ങിയ ആറു സിനിമകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേ ബാനറില്‍ റിലീസ് ചെയ്യാനിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ക്രൈം ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിന്‍ കെ ജോസ് ആണ്.
ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥയൊരുക്കി ശ്രദ്ധ നേടിയ ആളാണ് ജിതിൻ. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന കളങ്കാവല്‍ ഡിസംബര്‍ 5 നാണ് തിയറ്ററുകളില്‍ എത്തുന്നത്.
ഇപ്പോഴിതാ മമ്മൂട്ടി കമ്പനി സിനിമകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ് പറയുകയാണ് മമ്മൂട്ടി. കളങ്കാവല്‍ റിലീസിന് മുന്നോടിയായി മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തെത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. അയ്യായ്യിരം കഥകള്‍ കേട്ടിട്ട് നാനൂറിലധികം സിനിമകളാണ് താങ്കള്‍ ചെയ്തിട്ടുള്ളത്, എങ്ങനെയാണ് മമ്മൂട്ടി കമ്പനിയുടെ അടുത്ത സിനിമ ഇതാണെന്ന തീരുമാനം എടുക്കുന്നത് എന്നാണ് അഭിമുഖം ചെയ്യുന്ന തിരക്കഥാകൃത്തും അഭിനേത്രിയുമായ ശാന്തി മായാദേവിയുടെ ചോദിക്കുന്നത്. ഇതിനാണ് മമ്മൂട്ടി മറുപടി പറയുന്നത്.
‘‘മമ്മൂട്ടി കമ്പനിയുടെ അടുത്ത സിനിമ ഏതാണെന്ന് തെരഞ്ഞെടുക്കുന്നത് വേറൊരു നിര്‍മ്മാതാവിന് ചിലപ്പോള്‍ ചെയ്യാന്‍ സാധിക്കാത്ത സിനിമകള്‍ ആയിരിക്കാം. വേറൊരു നിര്‍മ്മാതാവിന് എന്നെ വച്ച് ചെയ്യാന്‍ താല്‍പര്യമില്ലാത്ത സിനിമകള്‍ ആയിരിക്കാം. ഉറപ്പായുമുള്ള സാമ്പത്തിക വിജയം തീര്‍ച്ചയില്ലാത്ത സിനിമകള്‍ ആയിരിക്കാം. അതൊക്കെ ആയിരിക്കാം നമ്മള്‍ എടുക്കുന്നത്. വാണിജ്യപരമായ വശങ്ങള്‍ ഉള്ള സിനിമകള്‍ ആണെങ്കിലും അതിന് എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ വേണമെന്നുമുണ്ട്. റോഷാക്ക് ആണെങ്കിലും കണ്ണൂര്‍ സ്ക്വാഡ് ആണെങ്കിലും ടര്‍ബോ ആണെങ്കിലുമൊക്കെ അങ്ങനെയാണ്. റിയലിസ്റ്റിക്കായ സിനിമകളാണ് നമ്മള്‍ തെരഞ്ഞെടുക്കുന്നത്...’’ മമ്മൂട്ടി പറയുന്നു. ട്രെയിലറും പോസ്റ്ററും വന്നതോടു കൂടി ‘കളങ്കാവല്‍’ എന്ന മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കളങ്കാവല്‍ വേഫെറർ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികള്‍ കളങ്കാവലിനായി കാത്തിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഒറിജിനല്‍ മോഷന്‍ പിക്ചര്‍ സൗണ്ട് ട്രാക്കും അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു. നേരത്തെ പുറത്തെത്തിയ നിലാ കായും എന്ന ഗാനമുള്‍പ്പെടെ ചിത്രത്തിലെ അഞ്ച് ട്രാക്കുകള്‍ സ്പോട്ടിഫൈ, യുട്യൂബ് മ്യൂസിക്, പ്രൈം മ്യൂസിക് അടക്കം ഒന്‍പത് പ്ലാറ്റ്‍ഫോമുകളില്‍ ആരാധകര്‍ക്ക് ഇപ്പോള്‍ ആസ്വദിക്കാനാകും.