-->
അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുന്നൊരു പേരാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റേത്. ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ നിര്‍ബന്ധിതമായി തന്നെ ഗർഭഛിദ്രം നടത്തിപ്പിച്ചുവെന്ന യുവതിയുടെ 20 പേജുള്ള മൊഴിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ നഗ്നദൃശ്യങ്ങൾ കാണിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയെന്നതടക്കമാണ് യുവതിയുടെ മൊഴി.
എന്നാല്‍ ഈ പ്രശ്നം തുടങ്ങിയ നാള്‍ മുതല്‍ രാഹുലിനു വേണ്ടി സംസാരിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഒരാളാണ് രാഹുല്‍ ഈശ്വര്‍. തന്റെ യൂട്യൂബ് ചാനല്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും രാഹുല്‍ ഈശ്വര്‍ എന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ യഥാർത്ഥത്തിൽ അതീജീവിത സ്വന്തം ഭർത്താവിനെയാണ് വഞ്ചിച്ചതെന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു എന്നതടക്കം പരാതി നല്‍കിയ പെണ്‍കുട്ടി വിവാഹമോചിതയല്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ആ കുട്ടി വിവാഹമോചിതയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് രാഹുല്‍ ഈശ്വര്‍ മറുപടി പറയുന്നത്.
‘‘ആ പെണ്‍കുട്ടി വിവാഹമോചിതയല്ല. ഞാന്‍ ഈ പറയുന്നത് തെറ്റാണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യണം. രാഹുല്‍ ഈശ്വര്‍ പറയുന്നത് തെറ്റാണെങ്കില്‍ അതിജീവിതയെ അപമാനിച്ചു എന്നതിന്റെ പേരില്‍ എന്നെ അറസ്റ്റ് ചെയ്യണം. 2024 ഓഗസ്റ്റില്‍ വിവാഹിതയായ ഈ കുട്ടി ഇതുവരെ ഡിവോഴ്സായിട്ടില്ല. അപ്പോള്‍ ഭര്‍ത്താവിനെ ചതിച്ചു, കാമുകനെയും പറ്റിച്ചു. ഇതാണ് യഥാര്‍ത്ഥത്തില്‍ ആ പെണ്‍കുട്ടി ചെയ്തത്. എന്നിട്ടിപ്പോള്‍ നമ്മള്‍ ആ പെണ്‍കുട്ടിയെ വിളിക്കുന്ന പേര് ‘അതിജീവിത’....
ആ പെണ്‍കുട്ടി സ്വന്തമായിട്ടല്ലേ മരുന്ന് കഴിച്ചത്. രാഹുല്‍ വീഡിയോ കോളില്‍ വന്ന് പറഞ്ഞു, ഇവര്‍ പരസ്പരം സമ്മതത്തോടെയല്ലേ അതു ചെയ്തത്. നിര്‍ബന്ധിച്ചു എന്ന വാക്ക് എല്ലാത്തിന്റെയും കൂടെ കയറ്റിയാല്‍ അത് നിര്‍ബന്ധിത ഗര്‍ഭഛിദ്രമാകുമോ ? രാഹുല്‍ ആ പെണ്‍കുട്ടിയുടെ വായ ബോധപൂര്‍വ്വം തുറന്ന് മരുന്ന് ഇട്ടു കൊടുത്തില്ലല്ലോ. ആ പെണ്‍കുട്ടി സ്വയം ചെയ്തതല്ലേ. രാഹുല്‍ അടുത്തുപോലും ഉണ്ടായിരുന്നില്ലല്ലോ. പതിനെട്ട് വയസ്സില്‍ കൂടുതലുള്ള കുട്ടിയല്ലേ. പോക്സോയോ കൊച്ചു കുട്ടിയോ ഒന്നുമല്ലല്ലോ. അത്യാവശ്യം പ്രായവും ഉത്തരവാദിത്തവും അറിയപ്പെടുന്ന ഒരു സ്ഥലത്ത് വര്‍ക്ക് ചെയ്യുകയും ചെയ്യുന്ന കുട്ടിയല്ലേ. അപ്പോള്‍പ്പിന്നെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു എന്നത് എങ്ങനെ ശരിയാകും.
ആ പെണ്‍കുട്ടിയുടെ കണ്‍സെന്റോടെയല്ലേ കുട്ടി ഉണ്ടായത്. ലൈംഗികത കഴിഞ്ഞതോടെ കണ്‍സന്റ് പോയോ ? അതാണ് ആണുങ്ങളെ കുടുക്കാന്‍ എന്ത് എളുപ്പമാണെന്നുള്ളത് ആലോചിച്ചു നോക്കിയേ. പരസ്പരം സമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെട്ടിട്ട് നിര്‍ബന്ധിച്ചതാണെന്ന് പറഞ്ഞാല്‍ എന്ത് അര്‍ത്ഥമാണ്. അതെങ്ങനെ നിലനില്‍ക്കും. നാളെ ആര്‍ക്കെതിരെയും അത് പറഞ്ഞു കൂടെ ?...’’ എന്നാണ് രാഹുല്‍ ഈശ്വര്‍ തുറന്നടിച്ച് ചോദിക്കുന്നത്.
എന്നാല്‍ രാഹുൽ മാങ്കൂട്ടത്തിലുമായി യുവതി ബന്ധം സ്ഥാപിച്ചത് വിവാഹിതയായിരിക്കുമ്പോഴെന്ന വാദം പൊളിയുന്ന വാര്‍ത്തയാണ് നിലവില്‍ വരുന്നത്. വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നുമാണ് പുതിയ വാര്‍ത്ത. 2024 ഓഗസ്റ്റ് 22ന് വിവാഹം നടന്നുവെങ്കിലും, ഒരുമിച്ച് ജീവിച്ചത് നാലു ദിവസം മാത്രം. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു.
രാഹുലുമായി പരിചയപ്പെടുന്നത് ഇതുംകഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമെന്നുമാണ് യുവതി പറയുന്നത്. ഭർത്താവുണ്ടായിരിക്കെ രാഹുലുമായി ബന്ധമെന്നായിരുന്നു മുന്‍പ് വന്ന ആരോപണം.
അതേസമയം, ശബ്ദരേഖ തന്റേതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ പലതും ശരിവെച്ച രാഹുല്‍ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇത് പറഞ്ഞിരിക്കുന്നത്.