-->
തൃശൂര്‍: ഭര്‍തൃ വീട്ടില്‍ 20 കാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണ്‍ മകളെ കൊലപ്പെടുത്തിയതാണ് എന്നാരോപിച്ച് കൊല്ലപ്പെട്ട അര്‍ച്ചനയുടെ കുടുംബം. ഷാരോണ്‍ ലഹരിക്ക് അടിമയായിരുന്നെന്നും സംശയരോഗിയാണെന്നും അര്‍ച്ചനയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായുമാണ് ആരോപണം. ഏഴു മാസം മുമ്പായിരുന്നു വിവാഹം അര്‍ച്ചനയെ വിളിച്ചിറക്കിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു.
ആറുമാസമായി വീട്ടുകാര്‍ക്ക് ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ല. ഒറ്റയ്ക്ക് എവിടേം വിടുകയില്ലായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം സ്വന്തം വീടുമായി ഒരടുപ്പത്തിനും സമ്മതിച്ചിരുന്നില്ല എന്നും പറഞ്ഞു. ക്രൂരമായി ഉപദ്രവിച്ചിരുന്ന സാഹചര്യത്തില്‍ വീട്ടിലേക്ക് തിരികെ വരാന്‍ പോലും മകളോട് പറഞ്ഞിരുന്നതായി പിതാവ് ഹരിദാസ് പറയുന്നു. അര്‍ച്ചനയുടെ വീടിന്റെ പുറകില്‍ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. പിന്നീട് വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി വിവാഹം ചെയ്തതതും.
മകള്‍ക്ക് ഭര്‍ത്താവിനെ പേടിയായിരുന്നെന്നും പിതാവ് പറഞ്ഞു. ഈ ബന്ധം വേണ്ടെന്ന് മകളോട് നേരത്തേ പറഞ്ഞിരുന്നതാണെന്നും പറഞ്ഞു. കഞ്ചാവ് കേസിലെ പ്രതിയാണ് ഷാരോണെന്നും തമിഴ്‌നാട്ടില്‍ ഇയാള്‍ക്ക് എതിരേ കേസുണ്ടെന്നും പോലീസും പറയുന്നു. കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയുടെ മൃതദേഹം ഭര്‍തൃവീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാ ണെന്നാണ് നിഗമനം. മരണസമയത്ത് അര്‍ച്ചന ഗര്‍ഭിണിയായിരുന്നു. സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകളുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്നും വിളിച്ചുകൊണ്ടുവരാന്‍ പോയ ഷാരോണിന്റെ മാതാവ് തിരികെ വന്നപ്പോഴാണ് മൃതദേഹം കാണുന്നത്. ഷാരോണിനെ ഇന്നലെത്തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. മകളുടെ മരണത്തില്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കും പങ്കുണ്ടെന്നും അവരും മകളെ പീഡിപ്പിച്ചിരുന്നതായി അര്‍ച്ചനയുടെ കുടുംബം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.