-->
മലയാള സിനിമയ്ക്ക് എന്നും ഹൃദയം നീറുന്ന ഓർമയാണ് ജിഷ്ണു രാഘവൻ. അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു പ്രതിഭയായിരുന്നു ജിഷ്ണു. ഇന്ന് ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ സഹനടനായും നായകനായുമെല്ലാം ശോഭിക്കാൻ ജിഷ്ണുവിന് കഴിയുമെന്നതില്‍ സംശയമില്ല. നായകനായി മാത്രമല്ല വില്ലനായും ജിഷ്ണു മലയാള സിനിമയില്‍ കൈയടി നേടിയിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത ‘നമ്മള്‍’ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയില്‍ ജിഷ്ണു നായകനായി അരങ്ങേറിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങളില്‍ ജിഷ്ണു തിളങ്ങി.
ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ജിഷ്ണു ഓർമയായിട്ട് പത്ത് വർഷം തികയാൻ പോവുകയാണ്. മരിക്കുമ്പോള്‍ മുപ്പത്തിയഞ്ച് വയസ് മാത്രമായിരുന്നു ജിഷ്ണുവിന്റെ പ്രായം. സിനിമാ കരിയറില്‍ മികച്ച് നില്‍ക്കുന്ന സമയത്താണ് ജിഷ്ണുവിന് ക്യാൻസർ പിടിപെടുന്നത്. തുടർന്ന് 2016 ല്‍ താരം ക്യാൻസർ രോഗത്തോട് പൊരുതി വിടവാങ്ങി.
ഇപ്പോഴിതാ ഏറെ കാലത്തിനുശേഷം പ്രിയപ്പെട്ട മകന്റെ ഓർമകള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ രാഘവൻ. മകന്റെ കാര്യമോര്‍ത്ത് വിഷമിക്കാറില്ലെന്നും മകന്റെ ഓർമ വരാതിരിക്കാൻ ഒരു ഫോട്ടോപോലും കണ്ണെത്തുന്ന ഇടത്ത് താനും ഭാര്യയും സ്ഥാപിച്ചിട്ടില്ലെന്നും പറയുകയാണ് രാഘവന്‍. ജിഷ്ണുവുമായി ബന്ധപ്പെട്ട എല്ലാം മറച്ച് വെച്ച് സൂക്ഷിക്കുകയാണ് കുടുംബം.
‘‘ജിഷ്ണുവിനെ നഷ്ടമായി... അത് അങ്ങനെയാണ് വരണ്ടേത്... അത്രയേയുള്ളു വിട്ടു. ഞാൻ ഒരു കാര്യത്തെ കുറിച്ച് ഓർത്തും വിഷമിക്കില്ല. കാരണം നടക്കേണ്ടത് നടക്കും. ജിഷ്ണുവിന്റെ രോഗ വിവരം അറിഞ്ഞപ്പോള്‍ ഒരു ഷോക്കായിരുന്നു. പിന്നെ കാലം എല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവന്റെ അസുഖം മാറുമെന്ന് കരുതി. അവൻ തന്നെയാണ് കാരണം. അവൻ അതിന് നിന്നില്ല. അതാണ് പറ്റിയത്. അവൻ ആരുടെയൊക്കയോ വാക്ക് കേട്ട് ബാംഗ്ലൂർ വെച്ച് ഓപ്പറേഷൻ ചെയ്തു.
ഞാനും അവന്റെ അമ്മയും, ഞങ്ങള്‍ രണ്ട് പേരും ഓപ്പറേഷന് പോകരുതെന്ന് നിർബന്ധിച്ചതാണ്. പക്ഷേ, അവനും ഭാര്യയും പോയി ഓപ്പറേഷൻ ചെയ്തു. അത് അവരുടെ ഇഷ്ടമായിരന്നു. പക്ഷേ, അതോടെ കാര്യം കഴിഞ്ഞു. പിന്നെ എന്ത് ചെയ്യാനാണ്. ഞങ്ങള്‍ അനുഭവിച്ചു. കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്നു. ലേക് ഷോറിലെ ഡോക്ടർ പറഞ്ഞിരുന്നു കീമോയും ഇടയ്ക്ക് റേഡിയേഷനും ചെയ്ത് നമുക്ക് അസുഖം ഭേദമാക്കാമെന്ന്. അത് കേട്ടില്ല. അങ്ങനെ അവർ ഓപ്പറേഷൻ ചെയ്തു. അതാണ് വിധി. അവന്റെ ആയുസ് എനിക്ക് തന്നു.
അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ആ വിശ്വാസത്തിലാണ് ഞാൻ. ആറടി മൂന്ന് ഇഞ്ച് ഉയരമുണ്ടായിരുന്നു അവന്. അവനെ ഓര്‍ക്കാതിരിക്കാന്‍ അവന്റെ ഒരു ചിത്രം പോലും വീട്ടില്‍ വച്ചിട്ടില്ല.
അവനെ ഓർക്കത്തക്ക രീതിയില്‍ വീട്ടില്‍ ഒന്നും വെച്ചിട്ടില്ല. ഞാനും അവന്റെ അമ്മയും... ഞങ്ങള്‍ അവനെ ഓർക്കാറേയില്ല. ഓർക്കണ്ടാന്ന് കരുതി. ഇപ്പോള്‍ അതില്‍ ദുഖമില്ല. അതെല്ലാം കഴിഞ്ഞു. ഒരു ഫോട്ടോപോലും കാണത്തക്ക രീതിയില്‍ വെച്ചിട്ടില്ല. എല്ലാം മറച്ച് വെച്ചിരിക്കുകയാണ്. ഇപ്പോള്‍ മകള്‍ക്കൊപ്പമാണ് താമസം. മരുമകൻ നേവല്‍ ഓഫീസറാണ്. അത്യധികം സ്നേഹമുള്ള മരുമകനാണ്... അതാണ് എന്റെ ഭാഗ്യം. മരുമകനല്ല മകൻ തന്നെയാണ്. അവർക്കൊപ്പം അവൻ ജോലി ചെയ്യുന്ന ഇടങ്ങളില്‍ ഞങ്ങളും പോയി താമസിച്ചിട്ടുണ്ട്...’’ രാഘവൻ പറയുന്നു. ധന്യ രാജനാണ് ജിഷ്ണുവിന്റെ ഭാര്യ. വിവാഹം കഴിഞ്ഞ് ഇവരുടെ ദാമ്പത്യം പത്താം വർഷത്തിലേക്ക് അടുക്കുമ്പോഴായിരുന്നു ജിഷ്ണുവിന്റെ മരണം.
റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തില്‍ ജിഷ്ണു അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ച ജിഷ്ണു ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലും അരങ്ങേറി. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ജിഷ്ണുവിന്റെ പ്രധാനപ്പെട്ട സിനിമകള്‍ പലതാണ്, നിദ്രയും നമ്മളും ഓർഡിനറിയുമെല്ലാം അതില്‍ പെടും. കാൻസർ ശരീരം കാർന്ന് തിന്നുമ്പോഴും പോസിറ്റീവ് മനോഭാവം മാത്രമായിരുന്നു ജിഷ്ണുവിന്. തന്റെ ആശുപത്രിവാസം ഉള്‍പ്പടെ ചികിത്സയുടെ എല്ലാ അപ്ഡേഷനുകളും ജിഷ്ണു ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു.
മകന്റ രോഗത്തെക്കുറിച്ചും മകൻ ജിഷ്ണുവിന്റെ രോഗം മൂർച്ഛിക്കാൻ കാരണമായത് ബംഗളൂരുവില്‍ വച്ച് ചെയ്ത ഓപ്പറേഷനാണെന്ന് രാഘവൻ പറയുന്നു. രോഗം ഗുരുതരമായിരുന്നെങ്കിലും കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനിടെ ഓപ്പറേഷൻ ചെയ്തതാണ് വിനയായത്. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് മുതല്‍ ഷോക്കായിരുന്നെന്നും രാഘവന്‍ കൂട്ടിച്ചേർത്തു.
‘‘ഞാൻ ഒരു കാര്യവും ഓർത്ത് വിഷമിക്കാറില്ല. കാരണം നടക്കേണ്ടത് നടക്കും. അത് അത്രയേ ഉള്ളൂ. ജിഷ്ണുവിന്റെ രോഗവിവരം അറിഞ്ഞത് മുതല്‍ ഒരു ഷോക്കായിരുന്നു. കാലം എല്ലാം മാറ്റുമെന്ന് ഞാൻ പ്രതീക്ഷിച്ചു. അവൻ തന്നെയാണ് കാരണം. ആരുടെയൊക്കെയോ വാക്ക് കേട്ട് അവൻ ബംഗളൂരുവില്‍ വച്ച് ഒരു ഓപ്പറേഷൻ ചെയ്തു. ആ ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്.
റേഡിയേഷനും കീമോയും കൊണ്ട് ഭേദമാക്കാമെന്ന് ഇവിടെ നിന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇക്കാര്യം ലേക്‌ഷോറിലെ ഡോക്ടർമാരും പറഞ്ഞിരുന്നു. എന്നാല്‍ അത് കേട്ടില്ല. എല്ലാം കളഞ്ഞ് കഴിഞ്ഞാല്‍ പിന്നെ അത് നമുക്ക് ഉണ്ടാക്കാൻ പറ്റില്ല. അവനെ ഓർക്കത്തക്ക രീതിയില്‍ ഞങ്ങള്‍ വീട്ടില്‍ ഒന്നും വച്ചിട്ടില്ല. ഒരു ഫോട്ടോ പോലും വീട്ടിലില്ല. ഞാനും അവന്റെ അമ്മയും അവനെ ഓർക്കാറേ ഇല്ല. നിങ്ങള്‍ ഇപ്പോള്‍ ഓർമ്മിപ്പിച്ചപ്പോഴും എനിക്ക് ദുഃഖമൊന്നുമില്ല.
ഓപ്പറേഷൻ ചെയ്തതാണ് പറ്റിയത്. അത് കാരണമായി നമ്മള്‍ കണക്കാക്കേണ്ടതില്ല. അതാണ് വിധി. തൊണ്ട മുഴുവൻ മുറിച്ച കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയില്‍ കൊടുക്കുന്ന ഏർപ്പാട് ചെയ്യേണ്ട കാര്യം എന്തായിരുന്നു. മരിച്ചാല്‍ പോരെ. എന്തിനാണ് അങ്ങനൊരു ജീവിതം. ഓപ്പറേഷന് പോകരുതെന്ന് നിർബന്ധിച്ചാണ്. അവനും ഭാര്യയും കൂടി ചെയ്തു. അവരുടെ ഇഷ്ടം. അതോടെ കാര്യം കഴിഞ്ഞു....’’ രാഘവന്‍ പറഞ്ഞു.