-->
ഇന്ത്യയിലെ വന്ധ്യത, പ്രസവ ചികിത്സാ രംഗത്ത് പ്രസിദ്ധമായ ഒരു ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായി ബിബിസി റിപ്പോർട്ട് . സിസിടിവി ക്യാമറകൾ സാധാരണമായ ഒരു രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് പുറത്ത് വരുന്ന വിവരം.
ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഈ വർഷം ആദ്യം ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് ഗുജറാത്തിൽ നിന്നുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്ന ലിങ്ക് സമാനമായ മറ്റ് വീഡിയോകൾ വാങ്ങാൻ സഹായിക്കുന്നതായിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഡോക്ടർമാരുടെ സുരക്ഷയെ കരുതിയാണ് പ്രസവ വാർഡിൽ സിസിടിവി ക്യാമറ വച്ചതെന്നാണ് ഹോസ്പിറ്റൽ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ദൃശ്യങ്ങളിലുള്ള ഗർഭിണികൾ പൊലീസിൽ പരാതി നൽകിയിട്ടില്ല. 50000ത്തിലേറെ സിസിടിവികളിൽ നിന്നുള്ള സമാന രീതിയിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ പൊലീസിന് കണ്ടെത്താനായത്. സൈബർ കുറ്റവാളികളുടെ വൻ സംഘമാണ് സിസിടിവി ഹാക്കിംഗിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഏട്ട് പേരെയാണ് കേസുമായി ബന്ധപ്പട്ട് ഫെബ്രുവരി മുതൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും ബാക്കിയുള്ളവർ യുപി, ഗുജറാത്ത്, ദില്ലി, ഉത്തരാഖണ്ഡ് സ്വദേശികളാണ്.