-->
ബിഹാർ തെരഞ്ഞെടുപ്പിന് മുൻപ് അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവിൻ്റെ സ്ഥിതിയും പിന്നോട്ട്.
ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകനായ ഇദ്ദേഹം മഹുവ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണിപ്പോൾ. 18 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഒന്നാമതുള്ള എൽജെപി സ്ഥാനാർത്ഥിയേക്കാൾ 37000ത്തിൽപരം വോട്ടുകൾക്കും രണ്ടാമതുള്ള ആർജെഡി സ്ഥാനാർത്ഥിയേക്കാൾ ആറായിരത്തിൽ പരം വോട്ടുകൾക്കുമാണ് തേജ് പ്രതാപ് യാദവ് പിന്നിട്ടുനിൽക്കുന്നത്. ഇനി ഒൻപത് റൗണ്ട് വോട്ടെണ്ണൽ ബാക്കിയുണ്ടെങ്കിലും മണ്ഡലത്തിൽ ജയിക്കാനാവുമെന്ന പ്രതീക്ഷ തീരെയില്ല തേജ് പ്രതാപ് യാദവിൻ്റെ ജനശക്തി ജനതാ ദൾ ക്യാംപിൽ.
ലോക് ജനശക്തി പാർട്ടി സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിങാണ് മണ്ഡലത്തിൽ മുന്നിലുള്ളത്. ആർജെഡിയുടെ മുകേഷ് കുമാർ റോഷൻ രണ്ടാമതാണ്. തേജ് പ്രതാപിന് മണ്ഡലത്തിൽ 26426 വോട്ട് മാത്രമാണ് 19 റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ നേടാനായത്. ഒരു ഘട്ടത്തിൽ എഐഎംഐഎം സ്ഥാനാർത്ഥിക്കും പിന്നിൽ നാലാം സ്ഥാനത്തായിരുന്നു തേജ് പ്രതാപ് യാദവ്.