-->
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായർ. അഭിനേത്രി, നർത്തകി എന്നതിലുപരി ജീവിതത്തിലൂടെ താൻ മനസിലാക്കിയെടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൊതുവേദികളിലടക്കം നവ്യ തുറന്നു പറയാറുണ്ട്. അഭിനയ രംഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും മുമ്പ് ചെയ്ത സിനിമകളിലൂടെ, പ്രത്യേകിച്ച് ബാലാമണി അടക്കമുള്ള കഥാപാത്രങ്ങളിലൂടെ നവ്യക്ക് പ്രേക്ഷക മനസിൽ ലഭിച്ച ലഭിച്ച സ്നേഹം ഇന്നും നിലനിൽക്കുന്നുണ്ട്.
മാതംഗി എന്ന നൃത്തവിദ്യാലയവുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവമാണ് നവ്യയിപ്പോള്‍. താരത്തിന്റെ നൃത്തപരിപാടികള്‍ കാണാനും ആസ്വദിക്കാനും വലിയൊരു സദസ്സു തന്നെ എത്താറുണ്ട്. പരിപാടി തുടങ്ങുന്നതിന് മുമ്പും പിമ്പും നവ്യ ആ വേദിയെക്കുറിച്ചും ചെയ്യുന്ന നൃത്തത്തെക്കുറിച്ചും സദസ്സിനോടുള്ള നന്ദിയുമൊക്കെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ നവ്യ പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ തന്റെ സ്വന്തം നാടായ മുതുകുളത്തെ അധിക്ഷേപിച്ചു നവ്യ സംസാരിച്ചുവെന്ന തരത്തില്‍ പല വിവാദങ്ങളും വന്നിരുന്നു. നവ്യ തമാശയായി പറഞ്ഞ ഒരു കാര്യത്തിന്റെ പേരില്‍ നിരവധി സൈബര്‍ അറ്റാക്കുകളും താരം നേരിട്ടിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് താരം തന്റെ മനസ്സിലെ കാര്യങ്ങള്‍ സദസ്സുമായി പങ്കുവച്ചത്.
‘‘ഞങ്ങളവിടെ അകത്തും വെള്ളം പുറത്തും വെള്ളം...’ ഇതൊരു നര്‍മ്മത്തിന് ഞാന്‍ പറഞ്ഞതാ. അതല്ലാതെ ഒരിക്കല്‍ പോലും എന്റെ നാട്ടുകാര്‍ മുഴുവന്‍ കള്ള് കുടിയന്മാര്‍ ആണ് എന്ന് സ്വപ്നേന ഞാന്‍ ചിന്തിച്ചിട്ടില്ല. നിങ്ങള്‍ ആലോചിക്കേണ്ടത് എന്താന്ന് വച്ചാല്‍ വളരെ കാഷ്വല്‍ ആയിട്ട് ഒരാള്‍ ഇന്റര്‍വ്യൂവില്‍ ഒരു ചോദ്യം ചോദിക്കുന്നു. അത്രതന്നെ ധിക്കാരത്തില്‍ ആണ് ഞാനതിന് മറുപടി പറയുന്നത്.
ഞാനീ ചോദ്യങ്ങള്‍ എല്ലാം എഴുതി വാങ്ങിച്ച് കൃത്യമായിട്ട് ഉത്തരം പഠിച്ചിട്ട് വന്ന് പറയുകയാണെങ്കില്‍ എനിക്ക് നെല്ലും പതിരും മാറ്റി നിര്‍ത്തി പറയുവാന്‍ സാധിക്കും. പക്ഷേ മറിച്ച് പെട്ടെന്ന് വളരെ സ്പൊണ്ടേനിയസായിട്ട് നിങ്ങളോട് ഒരു ചോദ്യം ചോദിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഒരു തമാശ രൂപേണ ഉത്തരം പറഞ്ഞുവെന്നിരിക്കും. അപ്പോ അത് ഒരിക്കലും ആ കുളവും ആ വെള്ളവും കള്ള് കുടിയുമായിട്ട് ഒന്നും യാതൊരു ബന്ധവും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.
ആ തമാശ നിങ്ങള്‍ മനസ്സിലാക്കണം, കാരണം മുതുകുളം രാഘവൻ പിള്ള സാറിനെപോലെയൊക്കെയുള്ള മഹാന്മാരുള്ള നാടാണ് നമ്മുടെ മുതുകുളം, ആ മുതുകുളത്തെ ഞാന്‍ മോശം പറയുമോ ? പത്മരാജനെ പോലെയുള്ള മഹാനുള്ള നാടാണ് മുതുകുളം, ആ മുതുകുളത്തിനെ ഞാന്‍ മോശം പറയുമോ ? അങ്ങനെ പറയാന്‍ വേണ്ടി അത്ര ബുദ്ധിയില്ലാത്തവള്‍ അല്ല ഞാന്‍. അപ്പോ ഒരിക്കലും അങ്ങനെയൊരു ഉദ്ദേശം എനിക്ക് ഉണ്ടായിരുന്നില്ല എന്ന് എന്റെ നാട്ടില്‍ എന്നെങ്കിലും ഒരു വേദി കിട്ടിയാല്‍ അല്ലേ എനിക്ക് പറയാന്‍ പറ്റുള്ളൂ. അല്ലാതെ എല്ലാരുടെയടുത്തും എനിക്ക് പോയി എങ്ങനെ എത്തിപ്പെടാന്‍ പറ്റും ? തെറ്റിദ്ധരിക്കപ്പെടുവല്ലേ.... ഒരു നിമിഷം നിങ്ങള്‍ പോലും തെറ്റിദ്ധരിച്ചു പോവാണ്.
നിങ്ങള്‍ ഇത് ചിലപ്പോ ഓര്‍ത്തിരിക്കും ഇന്ന് ഈ പരിപാടിക്ക് വന്നത് ചിലപ്പോ എന്റെ ഡാന്‍സിനെക്കാള്‍ കൂടുതല്‍ ഞാനീ പറഞ്ഞ കുളം കഥ ആയിരിക്കും ഓര്‍ത്തിരിക്കുകയുണ്ടാവുക. അപ്പോ ഈ കഥ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി, എന്റെ നാട്ടുകാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു....’’ നവ്യ പറഞ്ഞു. നവ്യയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് സദസ്സ് നല്‍കിയത്. പലരും നവ്യയുടെ ഈ തുറന്നുപറച്ചിലിന് കമന്റുകളിലൂടെ കൈയടി നല്‍കുന്നുണ്ട്. ‘അങ്ങനെ തന്നെ ആണ് ഞാൻ ഉൾപ്പടെ ഉള്ള കായംകുളംകാരുടെ വിലയിരുത്തൽ . അങ്ങനെയെങ്കിൽ അങ്ങനെ തെറ്റിദ്ധരിക്കപ്പെടാൻ ഉണ്ടായ സംഭവത്തെ വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കാൻ കാണിച്ച മനസിന് വലിയൊരു നമസ്കാരം, തെറ്റിദ്ധാരണ നീക്കിയത് നന്നായി...,പറഞ്ഞ തെറ്റ് തിരുത്താൻ മനസ്സ് കാണിച്ചു...’ എന്നതടക്കമാണ് കമന്റുകള്‍.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, ‘ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നു’മായിരുന്നു നവ്യ പരാമര്‍ശിച്ചത്. ഇന്നാട്ടിൽ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്ക് ഈ അഭിമുഖത്തിന്റെ പേരില്‍ നവ്യ നേരിട്ടിരുന്നു.
നവ്യയുടെ പരാമർശത്തിനു പിന്നാലെ മുതുകുളവുമായി ബന്ധപ്പെട്ട വിവിധ സോഷ്യൽമീഡിയ ഗ്രൂപ്പുകളില്‍ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്. ചില ഗ്രൂപ്പുകളിൽ മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് പോസ്റ്റുകള്‍ വന്നു.
എവിടെയും കുളവും പാടവുമാണ് എന്ന നവ്യയുടെ പരാമര്‍ശത്തിന്റെ പേരില്‍ മുതുകുളം എന്ന പേരിലെ ഐതിഹ്യവും ചിലര്‍ വിവരിച്ചു. മുത്തുമണികൾ പോലെ വിളഞ്ഞ നെൽ പാടങ്ങൾ നിറഞ്ഞ മുത്തുകുളമാണ് മുതുകുളമായി മാറിയതെന്നതാണ് ഐതിഹ്യമെന്നതടക്കം പലരും വിശദമായി പോസ്റ്റുകളിട്ടിരുന്നു. നാളിതു വരെ അതിനെക്കുറിച്ച് നവ്യ ഒന്നും തന്നെ സംസാരിച്ചിട്ടില്ല. അതിനു ശേഷം തന്റെ നാട്ടിലൊരു വേദി കിട്ടിയപ്പോള്‍ നവ്യ ആ തെറ്റിദ്ധാരണ നീക്കിയതിന് ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.