-->
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് കാന്താര: ചാപ്റ്റര്‍ വണ്ണിനോളം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ മറ്റൊരു ചിത്രമില്ല. ഭാഷാഭേദമന്യെ ഈ ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച വമ്പന്‍ വരവേല്പ്. റിഷബ് ഷെട്ടി എഴുതി സംവിധാനം ചെയ്ത ഇന്ത്യൻ കന്നഡ ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമായ കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍, 2022-ൽ പുറത്തിറങ്ങിയ കാന്താര എന്ന സിനിമയുടെ പ്രീക്വലാണ്. മിത്തോളജിയും സംസ്കാരവും സ്പിരിച്ച്വാലിറ്റിയും പവർ പൊളിറ്റിക്സും ഒരുമിച്ച് കൊണ്ടുവന്ന ഒരു പവര്‍ പാക്കായിരുന്നു കാന്താര.
ഓരോ സീനിലും രോമാഞ്ചം നല്‍കുന്ന ദൃശ്യവിരുന്നും സംഗീതവും അഭിനയമികവുമായിരുന്നു കാന്താരയില്‍ ഉടനീളമുണ്ടായിരുന്നത്. അതില്‍ പ്രേക്ഷകരെ ഒരേ സമയം കൗതുകപ്പെടുത്തുകയും പേടിപ്പെടുത്തുകയും രോമാഞ്ചം നല്‍കുകയും ചെയ്ത സീനായിരുന്നു ഒരു പിഞ്ചുകുഞ്ഞിന്റെ ചുറ്റും കടുവ നടക്കുന്നത്. ആഴത്തിലുള്ള ഒരു കുഴിയില്‍ പുല്‍മെത്തയില്‍ കിടക്കുന്ന കുഞ്ഞിനു ചുറ്റും നടക്കുന്ന കടുവയെ ആകാശദൃശ്യമായിട്ടാണ് സിനിമയില്‍ കാണിക്കുന്നത്.
ഇപ്പോഴിതാ പാഴ്വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ഈ കടുവയുടെ നിര്‍മ്മാണ വീഡിയോയാണ് വൈറലാകുന്നത്. ചെളിയും വാഴക്കച്ചിയുമൊക്കെ കൊണ്ട് സിനിമയിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് കടുവയെ നിര്‍മ്മിക്കുന്നതാണ് വീഡിയോയിലുള്ളത്. അവസാനം പെയിന്റു ചെയ്ത് കടുവയുടെ രൂപത്തിലേക്ക് എത്തിക്കുന്നതും വീഡിയോയിലുണ്ട്. ‘‘പരിസ്ഥിതി സൗഹൃദ മാസ്റ്റർപീസ്... പുനരുപയോഗിച്ച മാലിന്യ കലയുടെ ശക്തിയാണ് കാന്താരയിലെ കടുവ ശിൽപ നിര്‍മ്മാണം കാണിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ കാന്താരയുടെ തീക്ഷ്ണമായ ആത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ വിശദമായ കടുവ ശിൽപം ഒരു വൈറലായ അത്ഭുതമാണ്. അവിശ്വസനീയമായ കലാസൃഷ്ടിയും സുസ്ഥിരമായിരിക്കുമെന്ന് തെളിയിച്ചുകൊണ്ട്, പാഴ് വസ്തുക്കൾ മാത്രം ഉപയോഗിച്ച് സമർപ്പിതരായ കലാകാരന്മാർ ഈ ഭീമാകാരമായ കലാസൃഷ്ടി സൂക്ഷ്മതയോടെ നിർമ്മിച്ചു.
പരിസ്ഥിതി അവബോധവും കലാപരമായ നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ സിനിമയുടെ പ്രമേയങ്ങളുടെ അസംസ്കൃത സത്ത ഈ പ്രചോദനാത്മകമായ സൃഷ്ടി പകർത്തുന്നു. മാലിന്യത്തിൽ നിന്ന് അത്ഭുതത്തിലേക്കുള്ള പരിവർത്തനത്തിന് സാക്ഷ്യം വഹിക്കൂ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.