-->
മോഹന്‍ലാല്‍ സിനിമകളില്‍ ഏറെയിഷ്ടമുള്ള സിനിമകളേതെന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ എടുത്തു പറയുന്ന ഒന്നാവും കമല്‍ സംവിധാനം ചെയ്ത ‘അയാള്‍ കഥയെഴുതുകയാണ്’. നര്‍മ്മരസം കലര്‍ന്ന അഭിനയത്തില്‍ നിന്ന് തുടങ്ങി പിന്നീട് വളരെ സീരിയസ്സായ കഥാപാത്രമായി മാറുന്ന സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമാണ് ഇതില്‍ മോഹന്‍ലാല്‍. ‘ചോദിച്ചു ചോദിച്ചു പോകാം...’ എന്ന മോഹന്‍ലാലിന്റെ സംഭാഷണം തരംഗമായി മാറിയതാണ്. മദ്യപാനിയായി മോഹന്‍ലാല്‍ തകര്‍ത്തഭിക്കുന്നത് ഈ സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റായിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനോട് പറഞ്ഞാല്‍ പറഞ്ഞതിന്റെ ഇരട്ടി തരുമെന്നും ഓരോ ഷോട്ടിലും അദ്ദേഹം അത്ഭുതപ്പെടുത്തുമെന്നും പറയുകയാണ് ഛായാഗ്രാഹകൻ പി സുകുമാർ. ഒരുപാട് സിനിമകള്‍ വർക്ക് ചെയ്ത നടന്റെ കൂടെ ഷൂട്ട് ചെയുമ്പോള്‍ എന്തൊക്കെ കൂടുതല്‍ തരുമെന്ന് അറിയാമെന്നും
അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ രംഗം അതിനുള്ള ഉദാഹരണമാണെന്ന് പറയുകയാണ് സുകുമാര്‍.
‘‘ഒരു നടന്റെ കൂടെ കുറച്ചധികം വർക്ക് ചെയ്താല്‍ മനസിലാകും ഷോട്ട് എടുക്കുമ്പോള്‍ ഇവർ എന്തൊക്കെ കൂടുതല്‍ തരുമെന്ന്... ലാലേട്ടനോട് പറഞ്ഞാല്‍ പറഞ്ഞതിന്റെ ഇരട്ടി തരും, അദ്ദേഹം ഓരോ ഷോട്ടിലും അത്ഭുതപ്പെടുത്തും. അയാള്‍ കഥയെഴുതുകയാണ് സിനിമയില്‍ മോഹൻലാല്‍ ഷോക്ക് അടിച്ച് വീണിട്ട് രണ്ടാമത് ഒന്ന് വിറക്കുന്നുണ്ട്. അതൊക്കെ അദ്ദേഹം കയ്യില്‍ നിന്ന് ഇട്ടതാണ്. ചോദിച്ചു ചോദിച്ചു പോകാമെന്ന് പറയുന്ന സീൻ കണ്ടിട്ട് പലരും എന്നോട് ചോദിച്ചു അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന്... രാവിലെ ഏഴ് മണിക്ക് പച്ചയ്ക്ക് എടുത്ത സീനാണ് അത്. മദ്യപാനിയായി അഭിനയിക്കാൻ ലാലേട്ടന് വല്ലാത്തൊരു കഴിവാണ്...’’പി സുകുമാർ പറഞ്ഞു. ക്ലബ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് സുകുമാര്‍ ഇത് പറഞ്ഞത്.
1998 ല്‍ റിലീസ് ചെയ്ത കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയുടെ ക്യാമറ പി. സുകുമാറായിരുന്നു. നിരവധി സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത പി സുകുമാർ ആറാം തമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലിന് ഒപ്പം ചെയ്ത സിനിമയാണിത്. ശ്രീനിവാസന്റെ തിരക്കഥയില്‍ പിറന്ന ഈ ചിത്രത്തിന് വലിയൊരു ആരാധകവൃന്ദം ഇപ്പോഴുമുണ്ട്.