-->
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ഡീയസ് ഈറേ'. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍.
ലാലേട്ടന് പകരം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല എന്ന് അടിവരയിട്ട് പറഞ്ഞ സിദ്ധു പനയ്ക്കല്‍ അച്ഛനോളമെത്താനുളള പരിശ്രമത്തിലെ കുതിച്ചുചാട്ടമാണ് പ്രണവ് നടത്തിയിരിക്കുന്നത് എന്നും പറഞ്ഞു. സംവിധായകന്‍ രാഹുല്‍ സദാശിവനെ നമിച്ചേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധു പനയ്ക്കലിന്റെ കുറിപ്പ്:
സംഭാഷണത്തിന്റെ അകമ്പടി ഇല്ലാതെ ഒരു ക്ലോസപ്പ് ഷോട്ടിൽ അഭിനയിച്ച്, ആ സീനിന്റെ ഇമോഷൻ പ്രേക്ഷകരിലേക്ക് എത്തിക്കാനായാൽ അതിനർത്ഥം അയാൾ ഒരു മികച്ച നടൻ ആണെന്നാണ്. സിബി മലയിൽ സർ പറഞ്ഞതാണ്.
സാങ്കൽപിക സാഹചര്യങ്ങളിൽ സത്യസന്ധമായി പെരുമാറുന്നതാണ് അഭിനയം എന്ന് വായിച്ചിട്ടുണ്ട്.
ശരീരചലനങ്ങൾ മുഖഭാവങ്ങൾ ശബ്ദം എന്നിവ ഉപയോഗിച്ച് കഥാപാത്രത്തിന്റെ ചിന്തകളെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് അഭിനയം എന്നും കേട്ടിട്ടുണ്ട്.
പ്രണവ് മോഹൻലാൽ എന്ന ഞങ്ങളുടെ അപ്പുവിന്റെ DIES IRAE എന്ന സിനിമയിലെ അഭിനയം കണ്ടുകൊണ്ടിരുന്നപ്പോൾ , കേട്ടതും വായിച്ചതും ഒരു നിമിഷം മനസ്സിൽ മിന്നി മറഞ്ഞു.
ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അച്ഛനോളം എത്താനുള്ള മകന്റെ പരിശ്രമത്തിൽ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്.
ഒരു സിനിമയ്ക്ക് എല്ലായിടത്തുനിന്നും നല്ല അഭിപ്രായം വരുമ്പോൾ രാഹുൽ സദാശിവൻ എന്ന സംവിധായകനെ നമ്മൾ നമിച്ചേ മതിയാവു. എഴുത്തും സംവിധാനവും ഒന്നിനൊന്നു മെച്ചം.
അശ്വന്ത് കോക്കിന്റെ റിവ്യൂവിന് താഴെ ഒരു കമന്റ് വായിച്ചു "ഈ സിനിമ കാണാൻ രാത്രിയാണ് നല്ലത് പക്ഷേ തിരിച്ചു വീട്ടിലേക്ക് പോകാൻ പകലും". എന്ത് ജോണറിൽ പെട്ട സിനിമയാണ് ഇതെന്ന് ഈ ഒറ്റ കമന്റിൽ നിന്ന് പ്രേക്ഷകർക്ക് മനസ്സിലാവും.