-->
കുടുംബത്തിനും സഹപ്രവർത്തകർക്കും സുഹൃത്തുക്കളും സ്നേഹം മാത്രം പകുത്തു നൽകിയ മിമിക്രി കലാകാരനും അഭിനേതാവുമായിരുന്നു കലാഭവൻ നവാസ്. താരത്തിന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ വേദനയിൽ നിന്ന് ഇതുവരെ നവാസിനെ അടുത്തറിഞ്ഞവർക്ക് മുക്തരാകാൻ പറ്റിയിട്ടില്ല.
നവാസ് പോയ ശേഷം മക്കൾ തങ്ങളുടെ വാപ്പിച്ചിയയുടെയും ഉമ്മിച്ചിയുടേയും സ്നേഹത്തെക്കുറിച്ച് പലതവണ കുറിച്ചിട്ടുണ്ട്. തങ്ങൾക്കുണ്ടായ നഷ്ടം എത്രത്തോളം വലുതാണെന്ന് അവർ പങ്കുവച്ചിട്ടുണ്ട്. ഇരുപത്തിമൂന്ന് വർഷത്തെ ദാമ്പത്യത്തിൽ തന്റെ പ്രിയപ്പെട്ട ഇക്ക നവാസ് ഒപ്പമില്ലാത്ത ആദ്യത്തെ വിവാഹ വാർഷിക ദിനത്തിലൂടെ കടന്ന് പോവുകയാണ് രഹ്ന.
ഇപ്പോഴിതാ നവാസ് തന്നെ എഡിറ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ഒരു വീഡിയോ ഇരുവരുടേയും വിവാഹ വാർഷിക ദിനത്തില്‍ ഒരു കുറിപ്പിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നവാസിന്റെ മക്കള്‍. വിവാഹവാര്‍ഷിക ദിനത്തില്‍ രാവിലെ രണ്ടുപേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകള്‍ നടാറുണ്ടെന്നും ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ലെന്നും കുറിക്കുകയാണ് മക്കള്‍.
‘‘പ്രിയരേ... ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതാണ് വീഡിയോയില്‍ നിങ്ങള്‍ കേള്‍ക്കുന്നത്. വാപ്പിച്ചി തന്നെ എഡിറ്റ് ചെയ്ത വീഡിയോയാണ് ഇത്. ഇന്ന് ഒക്ടോബർ 27... വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്. ഇന്നത്തെ ദിവസം രാവിലെ രണ്ടുപേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകള്‍ നടാറുണ്ട്. അങ്ങനെ നട്ട തൈകളാണ് ഇവിടെ കായ്ച്ച് നില്‍ക്കുന്ന ഓരോ മരങ്ങളും. ഒന്നിനും പറ്റാത്ത ഈ അവസ്ഥയില്‍ ഉമ്മച്ചിയുടെ ചെടികളെപ്പോലും ഉമ്മിച്ചി ശ്രദ്ധിച്ചില്ല. പക്ഷെ വാപ്പിച്ചിയെ ചേർത്തുപിടിച്ച് ഈ വാർഷികത്തിനും ഉമ്മിച്ചി ഫ്രൂട്ട്സിന്റെ തൈകള്‍ നട്ടു. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല.
അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങള്‍ നോക്കി നില്‍ക്കുന്നത്. വാപ്പിച്ചി വർക്കിനുപോയാല്‍ ഉമ്മിച്ചി ചിരിക്കില്ല, ടിവി കാണില്ല, ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല, ഫാമിലി ഗ്രൂപ്പിലോ ഫ്രണ്ട്‌സ് ഗ്രൂപ്പിലോ ഇല്ല. വാപ്പിച്ചിയില്ലാതെ ഒരു കല്ല്യാണത്തിനുപോലും പോവാറില്ല. വാപ്പിച്ചിയായിരുന്നു ഉമ്മച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വർക്ക് കഴിഞ്ഞ് തിരിച്ചെത്തും വരെ വാപ്പിച്ചിക്കുവേണ്ടി ഉമ്മിച്ചി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും.
വാപ്പിച്ചി തിരിച്ചെത്തിയാലാണ് ആ മുഖമൊന്ന് തെളിയുന്നത്. വാപ്പിച്ചി വന്നാല്‍ ഔട്ടിങ്ങിന് പോവാൻപോലും ഉമ്മിച്ചിക്കിഷ്ടമല്ല. വാപ്പിച്ചിയുമായി വീട്ടില്‍ തന്നെ ചിലവഴിക്കാനാണ് ഉമ്മിച്ചിക്കിഷ്ടം. രണ്ടുപേർക്കും ഒരുമിച്ചെത്രനാള്‍ വീട്ടിലിരുന്നാലും ബോറടിക്കില്ല. ഉമ്മിച്ചി ഒരാഗ്രഹവുമില്ലാത്ത ആളാണെന്ന് വാപ്പിച്ചി എപ്പോഴും പറയും. വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം.
ഈ ഭൂമിയില്‍ വേറെന്ത് നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ച് നില്‍ക്കുമായിരുന്നു. പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്ത് കളഞ്ഞു. ഇപ്പോള്‍ പടച്ചവൻ വാപ്പിച്ചിക്ക് എന്താണോ അവിടെ കൊടുക്കുന്നത് അതുതന്നെ ഉമ്മിച്ചിക്കും ഇവിടെ തന്നാല്‍ മതി എന്നാണ് ഉമ്മച്ചിയുടെ പ്രാർത്ഥന. ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല രണ്ടുപേരും. ഒരുപാട് സ്നേഹിച്ചതിനാലാവും പടച്ചവൻ രണ്ടുപേരെയും രണ്ടിടത്താക്കിയത്. മരണം കൊണ്ടും അവരെ വേർപിരിക്കാനാവില്ല.
അവർ രണ്ടുപേരും ഇപ്പോഴും കാത്തിരിപ്പിലാണ്. പരീക്ഷണത്തിനൊടുവില്‍ സുബർക്കത്തില്‍ ഇവിടുത്തെ പോലെതന്നെ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ വാപ്പിച്ചിക്കും ഉമ്മിച്ചിക്കും പടച്ചവൻ തൗഫീഖ് നല്‍കുമാറാകട്ടെ...’’ എന്നാണ് മക്കൾ കുറിച്ചിരിക്കുന്നത്. കലാഭവൻ നവാസിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മക്കൾ ഇത് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് നൊമ്പരം നിറഞ്ഞ കമന്റുകളും രഹനയ്ക്ക് എല്ലാം സഹിക്കാനുള്ള ശക്തി കിട്ടാനുള്ള പ്രാർത്ഥനയും കുറിക്കുന്നത്.
‘സഹിക്കുന്നില്ല, എന്റെ പൊന്നുമോനെ ഇത് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുവാണ്. ഉമ്മച്ചിക്ക് എല്ലാം സഹിക്കാനുള്ള കഴിവ് പടച്ചവൻ കൊടുക്കട്ടെ, നിങ്ങൾ മൂന്നു മക്കൾ വേണം ആ ഉമ്മയെ താങ്ങി നിർത്താൻ, ഇക്കാ ഇപ്പോൾ ഇതൊക്ക കണ്ട് സന്തോഷിക്കുന്നുണ്ടാകും..., ഉമ്മാനേം വാപ്പനേം മനസ്സിലാക്കുന്ന മക്കളായി വളർത്തിയില്ലേ നിങ്ങളെ.. ഇനി ഉമ്മാക്ക് താങ്ങും തണലും നിങ്ങളാണ്... വാപ്പ നോക്കിയ പോലെ പറ്റില്ലെങ്കിലും നിങ്ങളാലാകും വിധം കെയര്‍ ചെയ്ത് ജീവിക്കണം...’ എന്നതടക്കമാണ് കമന്റുകള്‍.