-->
മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് അഭിനേതാവായും സംവിധായകനായും തിളങ്ങിയ താരമാണ് രമേഷ് പിഷാരടി. ആരാധകർ ഏറെയുള്ള ഹാസ്യനടനും അവതാരകനുമായ രമേഷ് പിഷാരടി സാമൂഹിക പ്രശ്നങ്ങളിലും മറ്റും തന്റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കിടാറുണ്ട്. രാഷ്ട്രീയത്തിലും തന്റെ നിലപാടും അഭിപ്രായങ്ങളും തുറന്നു പറയാറുണ്ട് താരം. എന്നാല്‍ ചിലപ്പോഴൊക്കെ ഈ തുറന്നു പറച്ചില്‍ വലിയ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സന്ദർഭം വിശദീകരിക്കുകയാണ് രമേഷ് പിഷാരടി. സുഹൃത്തും കലാകാരനുമായ കൊല്ലം സുധിയുടെ മരണ ദിവസം ദുബായില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു താനെന്നും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞാണ് മരണം അറിയുന്നതെന്നും പിഷാരടി പറഞ്ഞു. എന്നാല്‍ ഈ സമയം കൊണ്ട് കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് ചോദിച്ച് പോസ്റ്റിന്റെ താഴെ കടല്‍ പോലെ ചീത്ത വിളി വന്നിരുന്നുവെന്നും പിന്നീട് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്നും പിഷാരടി പറഞ്ഞു.
‘‘ഞാൻ ദുബായിലായിരുന്നു. എന്റെ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. നാട്ടിലേതുമായി ഒന്നര മണിക്കൂറോളം സമയ വ്യത്യാസമുണ്ട്. ഞാൻ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് കിടന്നുറങ്ങി. വെളുപ്പിന് നാല് മണിയായപ്പോള്‍ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഷാജോണ്‍ ചേട്ടൻ വിളിക്കുന്നു. ഇങ്ങനെ അപകടമുണ്ടായി, മഹേഷ് കുഞ്ഞുമോന് പരിക്കുണ്ട്, കൊല്ലം സുധി മരണപ്പെട്ടു എന്ന് പറഞ്ഞു. സുധിയുടെ ബോഡി എറണാകുളത്ത് പൊതുദർശനത്തിന് വെക്കണോ എന്നൊരു ചർച്ച വന്നു.
കല്യാണം നടക്കുന്ന ഓഡിറ്റോറിയങ്ങള്‍ പൊതുദർശനത്തിന് കിട്ടാറില്ല. ഞാൻ ദുബായില്‍ ഇരുന്ന് എംഎല്‍എ, എംപി വിളികളാണ്. ഓഡിറ്റോറിയത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പക്ഷെ ബോഡി ഇവിടെ വെക്കേണ്ടെന്ന് തീരുമാനമാകുന്നു. ഇതും കഴിഞ്ഞ് ഞാൻ വെറുതെ ഫേസ്ബുക്ക് എടുത്ത് നോക്കിയപ്പോള്‍ കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് ചോദിച്ച് പോസ്റ്റിന്റെ താഴെ കടല്‍ പോലെ ചീത്ത വിളി വരുന്നു. ഞാൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത് കളഞ്ഞു...’’ രമേശ് പിഷാരടി പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കിട്ടത്.