-->
പാലക്കാട്: കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിതിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് തോക്കുമായി ബിനു എത്തിയതെന്ന് പോലീസിന് സംശയം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവാക്കളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. നിതിന്റെ കുടുംബത്തെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് പ്രകോപനമായതെന്നാണ് വിവരം.
കൊല്ലണമെന്ന ഉദ്ദേശത്തോടെ ബിനു തോക്കുമായി നിതിന്റെ വീട്ടിലേക്ക് പോയി. വീട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. നിതിന്‍ കത്തിയെടുത്ത് കുത്താന്‍ വന്നതോടെ ബിനു വെടിവെക്കുകയായിരുന്നുവെന്നാണ് സൂചന. ബിനു ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്കാണെന്ന് കണ്ടെത്തി. ഇയാള്‍ വേട്ടയ്ക്കായി ഇത് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. 15 വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കല്ലടിക്കോട് മൂന്നേക്കര്‍ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയും കഴിഞ്ഞ ദിവമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിനെ വെടിവെച്ച ബിനു സ്വയം വെടിയുതിര്‍ത്തതാകാമെന്ന് ഇന്നലെ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. പ്രദേശവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപത്തെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചെന്ന് മകന്‍ പറഞ്ഞതായി നിതിന്റെ അമ്മ ഷൈല പറഞ്ഞിരുന്നു. മോശമായി എന്താണ് പറഞ്ഞതെന്ന് മാത്രം നിതിന്‍ തന്നോട് പറഞ്ഞില്ല. നിതിന്‍ ഒരു അഭിമുഖത്തിന് പോകാന്‍ ഇരിക്കുകയായിരുന്നു. വൈകിട്ട് മകന്‍ കൊല്ലപ്പെട്ടു എന്നാണ് അറിയുന്നതെന്നും ഷൈല പൊലീസിനോട് പറഞ്ഞിരുന്നു. ബിനുവിന്റെ മൃതദേഹത്തിന് അരികില്‍ നാടന്‍ തോക്ക് കിട്ടിയിരുന്നു.