-->
500 കോടിയും കടന്ന് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1. ഋഷഭ് തന്നെ നായകനായെത്തിയ ചിത്രം ഗംഭീര വിഷ്വൽ എക്സ്പീരിയൻസാണ് തിയറ്ററുകളിൽ സമ്മാനിച്ചത്. ആറാം നൂറ്റാണ്ടിലെ കദംബ രാജവംശത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും കഥയാണ് ചിത്രം പറയുന്നത്. ആയിരം വര്‍ഷം മുൻപുള്ള ഒരു ലോകത്തെ വളരെ മനോഹരമായി ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
എന്നാൽ വലിയ സ്കെയിലിലൊരുങ്ങുന്ന പല വമ്പൻ സിനിമകൾക്കും ഉണ്ടായ ചെറിയ മിസ്റ്റേക്ക് കാന്താരക്കും ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ചിത്രത്തിലെ ബ്രഹ്മകലശ എന്ന ഗാനരംഗത്തിലാണ് തെറ്റുണ്ടെന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ പിന്നില്‍ കൂട്ടിവെച്ച സാധനങ്ങള്‍ക്കിടയില്‍ ഒരു മിനറല്‍ വാട്ടര്‍ കാന്‍ അബദ്ധത്തില്‍ പെട്ടതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ കണ്ടുപിടിച്ചത്.
'ആറാം നൂറ്റാണ്ടിലും മിനറല്‍ വാട്ടര്‍ ഉപയോഗിച്ച ജനത' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. 'ലോകമെമ്പാടും ആരാധകരുള്ള ഗെയിം ഓഫ് ത്രോണ്‍സിന്റെ എപ്പിസോഡില്‍ സ്റ്റാര്‍ബക്‌സിന്റെ കപ്പ് കണ്ടതുപോലെയാണെന്നാണ്' പ്രധാന കമന്റ്.
'അത്രയും വലിയ ചിത്രത്തില്‍ ഈ ചെറിയ മിസ്റ്റേക്ക് കാര്യമാക്കണ്ട' എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 'സംവിധാനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടയില്‍ ഋഷഭ് ഷെട്ടിക്ക് ഇത് ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ല', 'പുരാതന ഭാരതത്തിലാണ് ആദ്യമായി പ്ലാസ്റ്റിക് കണ്ടുപിടിച്ചതെന്ന് ഇപ്പോള്‍ മനസിലായില്ലേ',
'കാന്താര ഫാന്റസി മാത്രമല്ല, ടൈം ട്രാവലും കൂടിയുള്ള സിനിമയാണ്', 'പ്ലാസ്റ്റിക്കല്ല...സ്ഫടികമാണെന്ന് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം', 'ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് മിനറൽ വാട്ടർ കാനുകൾ ഉപയോഗിച്ചിരുന്നത് പുരാതന ഭാരതത്തിലാണ്', 'ശുദ്ധമായ ബിസ്‌ലെരി വെള്ളം കൊടുത്തത് തെറ്റാണോ' എന്നിങ്ങനെയാണ് മറ്റു ചില കമന്റുകൾ.