-->
ആലപ്പുഴ: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആലപ്പുഴ കെഎസ്‌യുവില്‍ പൊട്ടിത്തെറി. സംഘടന രൂപീകൃതമായ ആലപ്പുഴയിൽ ഒരിടത്ത് പോലും ജയിക്കാത്തതിൽ അണികള്‍ക്കിടയില്‍ രോഷം പുകയുകയാണ്.ജില്ലയില്‍ ആകെ രണ്ടിടത്താണ് കെഎസ്‌യു ഇത്തവണ മത്സരിച്ചത്. കരുത്തുള്ളിടത്ത് പോലും മത്സരിച്ചിരുന്നില്ല. പരാജയത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ജില്ലാ പ്രസിഡന്റിന്റെ കഴിവുകേടുകൊണ്ടെന്നാണ് ആക്ഷേപം. എസ് ഡി കോളജിന്റെ ചുമതലയുള്ള കെഎസ്‌യു സംസ്ഥാന ഭാരവാഹി, ബന്ധുവായ എസ്എഫ്ഐ നേതാവിനുവേണ്ടി ഒത്തുകളിച്ചതുമൂലമാണ് ഇവിടെ നാമനിര്‍ദേശ പത്രിക പോലും സമര്‍പ്പിക്കാത്തതെന്ന് ആക്ഷേപമുണ്ട്. അമ്പലപ്പുഴ ഗവ.കോളജില്‍ രണ്ടുതവണ യൂണിയന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഭാരവാഹിയും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള പ്രശ്‌നം തെരഞ്ഞെടുപ്പിനെ ബാധിച്ചു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ജില്ലാ നേതൃത്വവും ഇടപെട്ടില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു
കേരളാ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ഒരു കോളേജില്‍ പോലും ഭരണമുറപ്പിക്കാന്‍ കെഎസ്‌യുവിന് കഴിഞ്ഞിരുന്നില്ല. ജില്ലയിലെ 19 കോളേജുകളിലും എസ്എഫ്‌ഐ വിജയിക്കുകയായിരുന്നു. നാല് വര്‍ഷങ്ങളിലായി കെഎസ്‌യു ഭരിച്ചിരുന്ന എംഎസ്എം കോളേജിലെ യൂണിയന്‍ ഭരണമാണ് ഇത്തവണ എസ്എഫ്‌ഐ തിരികെ പിടിച്ചിരിക്കുന്നത്. കെഎസ്‌യു മത്സരിച്ച മറ്റൊരിടമായ അമ്പലപ്പുഴ ഗവ. കോളേജില്‍ എസ്എഫ്‌ഐ വിജയിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.മാവേലിക്കര ഐഎച്ച്ആര്‍ഡി കോളേജ് എന്നിവിടങ്ങളിലെ യൂണിയനുകളും എസ്എഫ്‌ഐ പിടിച്ചെടുത്തു. ഇതാണ് കെഎസ്‌യുവിലെ ഒരു വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.