-->
അന്നുമിന്നും തെന്നിന്ത്യയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരിന് ഏറ്റവും അര്‍ഹതയുള്ള താരമാണ് ഉര്‍വശി. ദേശീയ പുരസ്‌കാര നിറവിലാണ് മലയാളത്തിന്റെ പ്രിയങ്കരിയും ദക്ഷിണേന്ത്യൻ സൂപ്പർസ്റ്റാറുമായ ഉര്‍വശിയുടെ കൈയില്‍ ഏത് കഥാപാത്രവും ഭദ്രമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിസ്മയിപ്പിച്ചും ഉര്‍വശി വെള്ളിത്തിരയില്‍ നിറഞ്ഞാടാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടിലധികമായി. ആരാധകര്‍ മാത്രമല്ല സംവിധായകരും സഹതാരങ്ങളും അന്യഭാഷകളിലടക്കമുള്ള സൂപ്പര്‍സ്റ്റാറുകളും തങ്ങളുടെ ഇഷ്ടനായികയായി ആദ്യം പറയുന്ന പേര് ഉര്‍വശിയുടേതാണ്.
ഇപ്പോഴിതാ അന്നത്തെ ലൊക്കേഷനും ഇന്നത്തെ ലൊക്കേഷനും തമ്മില്‍ തനിക്ക് അനുഭവപ്പെട്ട വ്യത്യാസം പറയുകയാണ് ഉര്‍വശി. ക്യാരവാനില്‍ വെറുതെ ഇരിക്കുകയെന്നത് വലിയ മാനസിക സമ്മര്‍ദ്ദമാണെന്നാണ് ഉര്‍വശി പറയുന്നത്. ‘‘ഇന്നും എനിക്കത് വലിയ ബുദ്ധിമുട്ടാണ്. ഒരു സെല്ലുലാര്‍ ജയിലെന്ന പോലെയുള്ള ഒരു പെട്ടിക്കകത്ത് രാത്രിയെന്നോ പകലെന്നോ അറിയാതെ ഒരു ക്യാരവാനില്‍ ഇരിക്കുക എന്നത് വലിയ പ്രശ്നമാണ് എനിക്ക്. സമയം നീങ്ങുന്നതോ പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നോ അറിയാതെ അതിനുള്ളതില്‍ ഇരിക്കുന്നത് എനിക്ക് മാനസികമായി വലിയ പ്രശ്നമുണ്ടാക്കും. അതുകൊണ്ട് ക്യാരവാനില്‍ എന്നെ ചുമ്മാ ഇരുത്തരുതെന്ന് ഞാന്‍ ആദ്യമേ പറയാറുണ്ട്.
‘ദയവു ചെയ്ത് എന്നെ ക്യാരവാനില്‍ കൊണ്ട് ഇരുത്തരുത്, ഷോട്ട് എടുക്കുക വിടുക’ എന്നാണ് ഞാന്‍ അവരോട് പറയാറുള്ളത്. പിന്നെ ഡ്രസ് ചെയ്ഞ്ചിംഗിനും ബാത്ത്റൂമില്‍ പോകാനുമൊക്കെ പ്രൈവസി ആവശ്യമായതു കൊണ്ട് ക്യാരവാന്‍ വേണ്ടത് നിര്‍ബന്ധമാണ്. പണ്ടത്തെപ്പോലെയല്ല സെറ്റുകളില്‍ പ്രൈവസി ഇപ്പോള്‍ വളരെ കുറവാണ്. പക്ഷേ അത് റെസ്റ്റ് എടുക്കാനുള്ള സ്ഥലമാക്കാന്‍ എനിക്ക് പറ്റില്ല. എനിക്ക് ഓക്സിജന്‍ ശ്വസിക്കണം, പുറത്തു വരണം, ആളുകളോട് സംസാരിക്കണം, തമാശ പറയണം എല്ലാവരെയും കാണണം. കുറെ വര്‍ഷങ്ങളായി ശീലിച്ചതാണത്. അതിന്റെ പ്രശ്നമാണ്...’’ ഉര്‍വശി പറയുന്നു.