Wednesday, March 11, 2026 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 04.47 PM

പിണറായിയുടെ കണ്ണ് അമ്പലങ്ങളുടെ സ്വത്തില്‍ ; ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും ചെയ്ത കൊള്ള

uploads/news/2025/10/804180/rajeev-chandrasekhar.gif

ദില്ലി: ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും നടത്തിയ കൊള്ളയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമലയിലെ കൊള്ള പുറത്തു വന്നിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടാതെ സംരക്ഷിക്കുക മാത്രമല്ല കാലാവധി നീട്ടി നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നത് ദുരൂഹമാണെന്നും പറഞ്ഞു.

നിരവധി അഴിമതികള്‍ നടത്തിയ പിണറായി സര്‍ക്കാര്‍ അമ്പലങ്ങളുടെ സ്വത്തിലും കണ്ണുവെച്ചിരിക്കുകയാണ്. ശബരിമലയില്‍ മാത്രമാണോ മറ്റു ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ടോ എന്നും സംശയം ശക്തമാണെന്നും സമഗ്രമായ പരിശോധന ക്ഷേത്ര ഭൂമിയിലും സ്വര്‍ണ്ണ ശേഖരത്തിലും ആവശ്യമാണെന്നും പറഞ്ഞു. ദേവസ്വം ഭരണം ഭക്ത ജനങ്ങള്‍ക്ക് വിട്ടുനല്‍കണം എന്ന ആവശ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നതിന് കാരണം അവരുടെ കണ്ണ് ക്ഷേത്ര സ്വത്തുക്കളിലായതുകൊണ്ടാണ്.

ഇതുവരെ 25,000 ഏക്കര്‍ ക്ഷേത്രഭൂമി കേരളത്തിലെ ദേവസ്വങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും ഇതു തിരിച്ചു പിടിക്കാന്‍ ബോര്‍ഡുകള്‍ യാതൊന്നും ചെയ്യുന്നില്ലെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയിലെ മാത്രമല്ല ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുളള കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളുടേയും സ്വത്തുക്കള്‍ പരിശോധിച്ച് രേഖപ്പെടുത്തണമെന്നും പറഞ്ഞു.

കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാണ് ശബരിമലയില്‍ ആവശ്യം. ശബരിമലയിലെ തട്ടിപ്പുകള്‍ എന്നു തുടങ്ങി, ആരു തുടങ്ങി എന്നത് അന്വേഷണ പരിധിയില്‍ കൊണ്ടു വരണം. കിലോക്കണക്കിന് സ്വര്‍ണ്ണമാണ് കാണാതായിരിക്കുന്നത്. ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തന്നെ തുടരും എന്ന നിലപാടാണ് അയ്യപ്പ സംഗമത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്. അതിന് കാരണം ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി. പിണറായിയുടെ കീഴിലുള്ള ഏതെങ്കിലും ഏജന്‍സിയല്ല, സ്വതന്ത്ര ഏജന്‍സി തന്നെ അന്വേഷിക്കണം. ശബരിമലയിലെ സ്വര്‍ണ്ണം മോഷണം പോയ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒക്ടോബര്‍ 8 ന് ബിജെപി ക്‌ളിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW