-->
കരൂരിലെ അപകടത്തിൽ ടിവികെ പാര്‍ട്ടിയും നേതാക്കളും പ്രതിസന്ധിയിൽ. തമിഴക വെട്രി കഴകം സംസ്ഥാന പര്യടന റാലിയില്‍ ദുരന്തമുണ്ടായതിന് പിന്നാലെ അനുമതിയും സുരക്ഷയും ആവശ്യപ്പെട്ട് ടിവികെ പൊലീസിന് നല്‍കിയ കത്ത് പുറത്ത്. പതിനായിരം പേര്‍ക്ക് പങ്കെടുക്കാവുന്ന പരിപാടിക്കുള്ള അനുമതിയാണ് പാര്‍ട്ടി ചോദിച്ചിരുന്നത്. 60,000 പേര്‍ക്ക് നില്‍ക്കാന്‍ കഴിയുന്ന മൈതാനമാണിതെന്നും അവിടെയാണ് 10,000 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന പരിപാടി നടത്തുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ പരിപാടിക്കായി എത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിയമ പ്രശ്നങ്ങളുണ്ടായിരുന്നതിനാല്‍ എവിടെ പരിപാടി നടത്തണമെന്ന കാര്യത്തില്‍ പോലും അവസാനഘട്ടത്തിലാണ് തീരുമാനമായത്. ടിവികെ മുന്നേ തീരുമാനിച്ചിരുന്ന സ്ഥലമാണ് പരിപാടിക്കായി തിരഞ്ഞെടുത്തതെങ്കില്‍ ഇതിലും വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിലും പരിമിതമായ സ്ഥലം ടിവികെ ആവശ്യപ്പെട്ടെങ്കിലും പൊലീസും സര്‍ക്കാരും അനുമതി നല്‍കിയില്ല. ഇതിന് പിന്നാലെ ടിവികെ കോടതിയെ സമീപിച്ചതിന് ശേഷമാണ് പരിപാടി നടന്ന കരൂരില്‍ സ്ഥലം അനുവദിച്ച് നല്‍കിയത്.
അപകടം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ടിവികെ മുന്നറിയിപ്പ് അവഗണിച്ചെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ടിവികെയും നടനും പാർട്ടി അധ്യക്ഷനുമായി വിജയിയും ഏറ്റെടുക്കേണ്ട സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. തുറന്ന സ്ഥലത്തേക്ക് പരിപാടി നടത്തണമെന്ന് ടിവികെയ്ക്ക് നിർദേശം പൊലീസ് നൽകിയിരുന്നത്. എന്നാൽ ടിവികെ നേതാക്കൾ ഇതിന് തയാറായില്ലെന്ന് പൊലീസ് അറിയിച്ചു.
അതേസമയം അപകടം നടന്ന ഇത്രയും സമയം കഴിഞ്ഞും ടിവികെയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ല. 38 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപകടത്തിന് പിന്നാലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് പുറപ്പെട്ടു.
മൈതാനത്തില്‍ ആറര മണിക്കൂറിലധികം കാത്ത് നിന്നതിന് ശേഷമായിരുന്നു വിജയ് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകീട്ട് ഏഴരയോടെയാണ് സ്ഥലത്ത് എത്തിയത്. അത്രയും സമയം ആളുകള്‍ ഭക്ഷണം പോലും കഴിക്കാതെ അദ്ദേഹത്തെ കാണാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. ഇത് ആളുകളില്‍ ശാരീരിക അസ്വസ്ഥ്യമുണ്ടാക്കി.