-->
ഇന്ത്യന്‍ മണ്ണിന് അഭിമാനമായ താരങ്ങള്‍ക്ക് ഇക്കഴിഞ്ഞ ദിവസമാണ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ദേശീയ അവാര്‍ഡുകള്‍ സമ്മാനിച്ചിരുന്നു. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടന്റെ പുരസ്കാരം ഷാരൂഖ് ഖാനൊപ്പം നേടിയത് ബോളിവുഡ് താരം വിക്രാന്ത് മാസ്സിയാണ്. 12 ത്ത് ഫെയില്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്.
ധരം വീർ, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ടിവി താരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് ബോളിവുഡില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് വിക്രാന്ത് മാസ്സി പ്രേക്ഷകഹൃദയം കീഴടക്കി. രൺവീർ സിംഗ്-സോനാക്ഷി സിൻഹ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ വിക്രമാദിത്യ മോഠ്വനിയുടെ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
അഭിനയം, വൈവിധ്യമാർന്ന റോൾ സെലക്ഷൻ എന്നിവയിലൂടെയാണ് വിക്രാന്ത് പ്രശംസി നേടിയത്. ഛപാക്കിൽ മിർസാപൂർ എന്ന ക്രൈം ത്രില്ലർ വെബ് സീരീസിലെ ബബ്ലു പണ്ഡിറ്റിന്റെ കഥാപാത്രം താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി.
പിന്നീട് ഏറെ കൈയടി നേടിക്കൊടുത്തത് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12 ത്ത് ഫെയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റായി മാറിയതാണ് ഈ ചിത്രം. ഈ സിനിമയ്ക്കാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം താരത്തിന് ലഭിച്ചത്. തന്റെ കരിയറിലെ ആദ്യത്തെ അവാര്‍ഡ് കൂടിയായി ഇത് മാറി. ഇക്കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വിക്രാന്ത് പുരസ്കാരം വാങ്ങിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ ദേശീയ പുരസ്കാരം നേടിയ ശേഷമുള്ള ആദ്യത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കിടുകയാണ് താരം. ആരാധകര്‍ക്ക് എങ്ങനെ നന്ദി പറയുമെന്നാണ് താരം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
‘‘ഇന്നലെ മുതൽ ഞാൻ ചിന്തിച്ചു തുടങ്ങിയതാണ്...ഞാൻ എന്താണ് എഴുതേണ്ടത്? നിങ്ങൾക്കെല്ലാവർക്കും ഞാൻ എങ്ങനെ നന്ദി പറയും?...എനിക്ക് ഇപ്പോഴും കഴിയുന്നില്ല....അതിനാൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള ഒരു ലളിതമായ നന്ദി മതിയാകുമെന്ന് പ്രതീക്ഷിക്കുന്നു ... എന്റെ യാത്രയിൽ നിങ്ങൾ തുടർച്ചയായി നൽകിയ പിന്തുണയ്ക്ക് വാക്കുകൾക്കതീതമായി ഞാൻ നന്ദിയുള്ളവനാണ്....നന്ദി, നന്ദി, നിങ്ങൾ ഓരോരുത്തർക്കും നന്ദി...ഈ സ്വപ്നതുല്യമായ ജീവിതം നിങ്ങൾ കാരണമാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിക്രാന്ത് മാസ്സി തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്.
2002ൽ ഗുജറാത്തിൽ നടന്ന ഗോധ്ര ട്രെയിൻ ദുരന്തത്തെ ആസ്പദമാക്കിയുള്ളതാണ് സബർമതി റിപ്പോർട്ടാണ് വിക്രാന്തിന്റെ അവസാനം റിലീസായ ചിത്രം. അടുത്തിടെ താരം ബോളിവുഡില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നുവെന്നും ആരാധകരെ അറിയിച്ചിരുന്നു. സഹതാരങ്ങളടക്കം നിരവധി പേരാണ് വിക്രാന്തിന് ആശംസകള്‍ കുറിക്കുന്നത്. ‘ കണ്‍ഗ്രാജുലേഷന്‍സ്’ എന്നാണ് തമന്ന കുറിച്ചിരിക്കുന്നത്. ‘അര്‍ഹതപ്പെട്ട അംഗീകാരം’ എന്നാണ് സഞ്ജയ് കപൂര്‍ കുറിക്കുന്നത്, ‘ഒരുപാട് അഭിനന്ദനങ്ങള്‍’ എന്നാണ് രണ്‍വീര്‍ സിംഗ് കുറിച്ചത്.
വിക്രാന്തിന്റെ അംഗീകാരത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഭാര്യയായ ശീതൾ താക്കൂറാണ്. തന്റെ ഭർത്താവിനെ അഭിനന്ദിച്ച് ഇൻസ്റ്റാഗ്രാമിൽ ഹൃദയംഗമമായ ഒരു പോസ്റ്റാണ് ശീതള്‍ കുറിച്ചത്. ചിത്രത്തിൽ വെളുത്ത കോട്ടും കറുത്ത പാന്റും ധരിച്ച വിക്രാന്തും, സ്വർണ്ണവും ചുവപ്പും നിറത്തിലുള്ള മനോഹരമായ സാരി ധരിച്ച ശീതൾ നിറഞ്ഞ ചിരിയോടെ, അഭിമാനത്തോടെ മെഡൽ ധരിച്ച വിക്രാന്തിന്റെ തോളത്തേക്ക് മൃദുവായി ചാരി നിന്ന് അവാർഡ് സർട്ടിഫിക്കറ്റ് കൈയിൽ പിടിച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. ചിത്രത്തിലുള്ളത്.
‘‘എനിക്ക് അഭിമാനിക്കാൻ വകയില്ലെന്ന് തോന്നുമ്പോൾ, നിങ്ങൾ എനിക്ക് മറ്റൊരു കാരണം നൽകുന്നു. നിങ്ങളുടെ ആദ്യത്തെ ദേശീയ അവാർഡിന് അഭിനന്ദനങ്ങൾ. നിങ്ങൾ കടന്നുപോകുന്ന ഓരോ പാതയിലും നിങ്ങളുടെ ഏറ്റവും ഉച്ചത്തിലുള്ള ചിയർ ലീഡറാകാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച ബഹുമതിയാണ്. ധാരാളം സ്നേഹത്തോടെ വൈഫി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശീതളിന്റെ പോസ്റ്റ്.