-->
ഇന്നലത്തെ പകൽ ഒരു തീരാനൊമ്പരം നൽകിയാണ് കടന്ന് പോയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ, ദാരുണമായ വിമാനാപകടമാണ് ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർഇന്ത്യ ബോയിങ് 787 വിമാനം പറന്നുയർന്ന് മിനിട്ടുകൾക്കകം താഴേക്ക് പതിച്ച് അടുത്തുള്ള മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് തകർന്നുവീണു.
ഇപ്പോഴിതാ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ തന്റെ ബന്ധുവും ഉണ്ടെന്ന് പറയുകയാണ് നടൻ വിക്രാന്ത് മാസി. എയര്‍ ഇന്ത്യ വിമാനത്തിന്റെ സഹപൈലറ്റും വിക്രാന്ത് മാസിയുടെ കസിനുമായ ക്ലൈവ് കുന്ദറാണ് കൊല്ലപ്പെട്ടത്. ക്ലൈവിന്റെ വേർപാടിനെക്കുറിച്ച് വിക്രാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
"ഇന്ന് അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം നുറുങ്ങുന്നു. എന്റെ അമ്മാവന്‍ ക്ലിഫോര്‍ഡ് കുന്ദറിന് അദ്ദേഹത്തിന്റെ മകന്‍ ക്ലൈവ് കുന്ദറിനെ നഷ്ടമായി എന്നത് ആ വേദയുടെ ആഴം കൂട്ടുന്നു.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, അപകടത്തില്‍പ്പെട്ട വിമാനത്തിലെ സഹ പൈലറ്റായിരുന്നു ക്ലൈവ്. അമ്മാവനും ദുരന്തബാധിതരായ എല്ലാവർക്കും ഈ സാഹചര്യം അതിജീവിക്കാനുളള ശക്തി ദൈവം നല്‍കട്ടെ..." വിക്രാന്ത് മാസി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ലണ്ടനിലെ ഗാട്വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 171 വിമാനത്തിലെ ഫസ്റ്റ് ഓഫീസറായിരുന്നു ക്ലൈവ് കുന്ദര്‍. 1,100 മണിക്കൂറിലധികം ഫ്‌ളയിംഗ് എക്‌സ്പീരിയന്‍സ് ഉളള പൈലറ്റാണ് ക്ലൈവ്. 8,200 മണിക്കൂറിലധികം ഫ്‌ളയിംഗ് എക്‌സ്പീരിയന്‍സുളള ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ നേതൃത്വത്തിലുളള കോക്പിറ്റ് ക്രൂ അംഗമായിരുന്നു ക്ലൈവ് കുന്ദര്‍.
ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നു. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ മുഴുവൻ യാത്രക്കാരും മരിച്ചു. രമേശ് വിസ്വാഷ് കുമാർ എന്നയാളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് രമേശ് രക്ഷപ്പെട്ടത്.