-->
' മിഡ്‌നൈറ്റ് ഇന്‍ മുളളന്‍കൊല്ലി' എന്ന സിനിമയുടെ പരാജയം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് നടന്‍ അഖില്‍ മാരാര്‍. മോശമാണെന്നും പരാജയപ്പെടുമെന്ന് താന്‍ പല ആവര്‍ത്തി പറഞ്ഞപ്പോഴും ഇതൊരു മികച്ച സിനിമ ആണെന്ന് അണിയറപ്രവര്‍ത്തകര്‍ ആത്മവിശ്വാസം കൊളളുകയായിരുന്നുവെന്ന് അഖില്‍ പറയുന്നു. സിനിമയുടെ ഫസ്റ്റ് കണ്ട ശേഷം താന്‍ നിര്‍മാതാവിനോടു പറയുന്ന നിര്‍ദേശങ്ങളുടെ കോള്‍ റെക്കോര്‍ഡും അഖില്‍ മാരാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
അഖില്‍ മാരാരുടെ കുറിപ്പ്:
സിനിമയുടെ വിധി എന്താകും എന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ലേ എന്ന് പലരും ചോദിച്ചു..100% മുൻകൂട്ടി കണ്ടു.. മോശമാണെന്നും പരാജയപ്പെടും എന്ന് പല ആവർത്തി ഞാൻ പറഞ്ഞപ്പോഴും ഇതൊരു മികച്ച സിനിമ ആണെന്ന അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസമാണ്..
അതിലുപരി എനിക്ക് സമൂഹത്തിൽ കേൾക്കേണ്ടി വരുന്ന പരിഹാസത്തേക്കാൾ നിർമാതാവിന് എന്നാൽ കഴിയുന്ന സഹായം ചെയ്യുക എന്നതാണ് ഞാൻ ചെയ്തു കൊടുത്തത്... 22 ദിവസം 5 ലക്ഷം രൂപ എനിക്ക് തന്നു എന്ന് പറയുന്നവർ തിരിച്ചു ഞാൻ എന്ത് ചെയ്തു കൊടുത്തു എന്ന് പറഞ്ഞിട്ടില്ല..
ഒന്നര ലക്ഷം രൂപ ചിലവ് വരുന്ന ട്രെയിലർ ലോഞ്ച് ഞാൻ ചെയ്തു കൊടുത്തു.. സോങ് ഞാൻ വിറ്റ് കൊടുത്തു.100 ഫ്ളക്സ് 3 ലക്ഷം
2ഹോർഡിങ്‌സ് (MY G ) -1 ലക്ഷം ഒരു രൂപ ചിലവില്ലാതെ ഓൺലൈൻ പ്രൊമോഷൻ.. ലാലേട്ടൻ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ പലരുടെയും സോഷ്യൽ മീഡിയ പോസ്റ്റ്.. അതിനേക്കാൾ ഉപരി കാശ് വാങ്ങി അതിഥി ആയി പോകേണ്ട ബിഗ്‌ബോസിൽ ഫ്രീ ആയി പോയി സിനിമയ്ക്ക് പ്രൊമോഷൻ..(ടിക്കറ്റ് എടുത്തു തന്നില്ലെങ്കിൽ ബിഗ് ബോസ്സ് പ്രൊമോഷൻ വേണ്ട എന്ന് പറഞ്ഞപ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് പ്രോഡൂസർ തന്നു.. ഞാൻ ചെന്നൈ നഗരത്തിൽ കിടന്ന് ഉറങ്ങട്ടെ എന്ന് കരുതി ഹോട്ടൽ പോലും നൽകാൻ നിർമാതാക്കൾ ശ്രമിച്ചില്ല)
NB : നായകൻ പോലും അല്ലാത്ത എനിക്ക് വേണമെങ്കിൽ പ്രൊമോഷൻ ചെയ്യാതെ എല്ലാം തലയിൽ നിന്നും ഊരി മാറി നിക്കാമായിരുന്നു ഞാനത് ചെയ്യാതിരുന്നത് എന്ത് കൊണ്ടാണെന്നു നിർമാതാവ് പ്രസീജിന് അറിയാം.. ഈ വിഷയത്തിൽ എന്നെ സ്നേഹിക്കുന്നവർ അറിയാൻ വേണ്ടി ഫസ്റ്റ് എഡിറ്റ് കണ്ട ശേഷം ഞാൻ പറഞ്ഞ കാര്യം പങ്ക് വെയ്ക്കുന്നു..