-->
ഇന്ത്യൻ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയായി മോഹന്‍ലാല്‍ മാറിയത് അഭിമാനമായി കണക്കാക്കുകയാണ് ഓരോ മലയാളികളും. ഇന്നലെയാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് നിറഞ്ഞ കൈയടികളുടെ അകമ്പടിയില്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്.
ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരജേതാവായ നടൻ മോഹൻലാലിനെ അഭിനന്ദിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. എല്ലാ പുരസ്കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം നേടിയതില്‍ മോഹൻലാലിനെ ഏറെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. വിവിധ ഭാവങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
‘‘എല്ലാ പുരസ്കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു. ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം നേടിയതില്‍ മോഹൻലാലിനെ ഏറെ അഭിനന്ദിക്കുന്നു. മഹാഭാരതത്തിലെ കർണൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കിയ സംസ്കൃത നാടകമായ കർണഭാരത്തില്‍ കർണൻ ആയി മോഹൻലാല്‍ എത്തി എന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി. മോഹൻലാല്‍ നായകനായ വാനപ്രസ്ഥം എന്ന ചിത്രം അതിഗംഭീരമാണ്. ഇതിനൊപ്പം നിരവധി ജനപ്രിയചിത്രങ്ങളും അദ്ദേഹം വേഷമിട്ട് പുറത്തിറങ്ങി. വിവിധ ഭാവങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത്.
മോഹൻലാലിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ സിനിമാസ്വാദകർ എത്രമാത്രം സന്തോഷിച്ചു എന്ന് അറിയാൻ സാധിച്ചു. ലക്ഷക്കണക്കിന് ആസ്വാദകരുടെ മനസിലാണ് മോഹൻലാല്‍ ഇടംപിടിച്ചിരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്....’’ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാഷ്ട്രപതിയുടെ വാക്കുകളെ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സും ആരാധകരും ഏറ്റെടുത്തത്.
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കൊപ്പമാണ് മോഹൻലാലിന് ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം സമ്മാനിച്ചത്. മോഹൻലാല്‍ പുരസ്കാരം സ്വീകരിക്കുന്ന സമയത്ത് വേദിയിലും സദസിലുമുള്ളവർ എഴുന്നേറ്റുനിന്ന് കൈയടിച്ച് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് മോഹൻലാലിനെക്കുറിച്ചുള്ള പ്രത്യേക വീഡിയോയും വേദിയില്‍ പ്രദർശിപ്പിച്ചിരുന്നു. മോഹൻലാല്‍ ഉഗ്രൻ നടനാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും പ്രസംഗത്തിനിടെ പറഞ്ഞു.
ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ പുരസ്കാരം. 2004-ല്‍ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുലഭിച്ച് രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേക്കെത്തുന്നത്. പത്തുലക്ഷം രൂപയും സ്വർണകമല്‍ മുദ്രയും ഫലകവുമാണ് ബഹുമതി.
കേന്ദ്ര വാർത്താവിതരണമന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരനിർണയസമിതിയാണ് മോഹൻലാലിനെ ബഹുമതിക്ക് തിരഞ്ഞെടുത്തത്.